ലണ്ടന്‍: മുന്‍ലോക ഒന്നാം നമ്പറും ടെന്നീസ് ഇതിഹാസവുമായ സ്വിറ്റ്സര്‍ലന്റിന്റെ റോജര്‍ ഫെഡററും ലോക രണ്ടാം നമ്പര്‍ സെര്‍ബിയയുടെ നൊവാക് ഡോക്കോവിച്ചും എടിപി ലോക ടൂര്‍ ഫൈനല്‍സിന്റെ സെമിഫൈനലില്‍ പ്രവേശിച്ചു. നിര്‍ണായക പോരാട്ടത്തില്‍ നാലാം സീഡ് അര്‍ജന്റീനയുടെ ജുവാന്‍ മാര്ട്ടിന് ഡെല്‍പോട്രോയെ മറികടന്നാണ് ഫെഡ് എക്സ്പ്രസ് സെമിയിലേക്ക് കുതിച്ചത്. മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവില്‍ 4-6, 7-6(7/2), 7-5 എന്ന സ്കോറിനായിരുന്നു സ്വിസ്സ് താരത്തിന്റെ ജയം. ആദ്യ സെറ്റ് പരാജയപ്പെട്ടതിന് ശേഷം ശക്തമായി തിരിച്ചുവന്നാണ് ഫെഡറര്‍ വിജയം സ്വന്തമാക്കിയത്. സെമിയില്‍ ലോക ഒന്നാം നമ്പര്‍ സ്പെയിനിന്റെ റാഫേല്‍ നദാലാണ് ഫെഡററുടെ എതിരാളി.
ആദ്യ സെറ്റ് 4-6ന് കൈവിട്ടശേഷമാണ് ഫെഡറര്‍ മത്സരത്തില്‍ വിജയം സ്വന്തമാക്കിയത്. ഒപ്പത്തിനൊപ്പം മുന്നേറിയ രണ്ടാം സെറ്റ് ടൈബ്രേക്കറിലാണ് ഫെഡ് എക്സ്പ്രസ് സ്വന്തമാക്കിയത്. തുടര്‍ന്ന് നിര്‍ണ്ണായകമായ മൂന്നാം സെറ്റ് 7-5ന് സ്വന്തമാക്കി സെമിയിലേക്ക് മുന്നേറുകയായിരുന്നു.
ഗ്രൂപ്പ് ബിയില്‍ നൊവാക് ഡോക്കോവിച്ചിന് പിന്നില്‍ രണ്ടാമതായാണ് എടിപി ലോക ടൂര്‍ കിരീടം ആറ് തവണ നേടിയിട്ടുള്ള സ്വിസ് താരം സെമിയിലെത്തിയിരിക്കുന്നത്. എന്നാല്‍ സെമിയില്‍ നദാലിനെതിരായ പോരാട്ടം ഫെഡറര്‍ക്ക് കാര്യങ്ങള്‍ എളുപ്പമാവില്ല. അടുത്തിടെ ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ ജയം നദാലിനൊപ്പമായിരുന്നു.
ഫ്രാന്‍സിന്റെ റിച്ചാര്‍ഡ് ഗാസ്ക്കറ്റിനെ 7-6 (7-5), 4-6, 6-3 എന്ന സ്കോറിന് പരാജയപ്പെടുത്തിയാണ് ഡോകോവിച്ച് സെമിയില്‍ കടന്നത്. ഏഴാം സീഡ് സ്വിസ് താരം സ്റ്റാനിസ്ലാവ് വാവ്റിങ്കയാണ് നൊവാക് ഡോക്കോവിച്ചിന്റെ സെമിഫൈനല്‍ എതിരാളി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: