ന്യൂദല്‍ഹി: കോമണ്‍വെല്‍ത്ത് രാജ്യങ്ങളുടെ തലവന്മാര് പങ്കെടുക്കുന്ന യോഗത്തില്‍ നിന്നും വിട്ടുനില്‍ക്കുന്നതായി പ്രധാനമന്ത്രി മന്‍മോഹന്‍സിങ് ശ്രീലങ്കന്‍ പ്രസിഡന്റ് മഹീന്ദ രാജപക്സെയെ കത്തിലൂടെ ഔദ്യോഗികമായി അറിയിച്ചു. ഛത്തീസ്ഗഢ് തെരഞ്ഞെടുപ്പു പ്രചാരണം കഴിഞ്ഞു ദല്‍ഹിയില്‍ മടങ്ങിയെത്തിയ പ്രധാനമന്ത്രി കോണ്‍ഗ്രസിലെ തമിഴ്നേതാക്കളുടെ നിലപാടുകള്‍ക്ക് വഴങ്ങുകയായിരുന്നു. വിദേശകാര്യ-പ്രതിരോധ മന്ത്രാലയങ്ങളുടെ എതിര്‍പ്പ് മറികടന്നാണ് മന്‍മോഹന്‍സിങ് ശ്രീലങ്കന്‍ സന്ദര്‍ശനം റദ്ദാക്കിയിരിക്കുന്നത്. തമിഴ് സംഘടനകളും തമിഴ് രാഷ്ട്രീയ പാര്‍ട്ടികളും പ്രധാനമന്ത്രി ചോഗം ഉച്ചകോടിക്കായി ശ്രീലങ്കയില്‍ പോകുന്നതിനെതിരെ രംഗത്തെത്തിയിരുന്നു.
കോണ്‍ഗ്രസ് കോര്‍ ഗ്രൂപ്പ് യോഗം ചേര്‍ന്നാണ് പ്രധാനമന്ത്രി ശ്രീലങ്കയ്ക്ക് പോകേണ്ടെന്ന തീരുമാനം സ്വീകരിച്ചത്. 53 രാജ്യങ്ങളിലെ രാഷ്ട്രത്തലവന്മാര് പങ്കെടുക്കുന്ന യോഗത്തില്‍ നിന്നും മന്‍മോഹന്‍സിങ് വിട്ടുനില്‍ക്കുന്നത് ഇന്ത്യയും ശ്രീലങ്കയുമായുള്ള ബന്ധത്തില്‍ കാര്യമായ വിള്ളല്വരുത്തുമെന്നാണ് വിദേശകാര്യ വിദഗ്ധര്‍ ആശങ്ക പ്രകടിപ്പിക്കുന്നത്. നിലവില്‍ ചൈനയുമായി അതിവേഗത്തില്‍ അടുത്തുകൊണ്ടിരിക്കുന്ന ശ്രീലങ്കയ്ക്ക് പുതിയ ഇന്ത്യന്‍ നിലപാടുകളുടെ പശ്ചാത്തലത്തില്‍ കടുത്ത അതൃപ്തി രൂപപ്പെട്ടിട്ടുണ്ട്. ശ്രീലങ്കന്‍ വിദേശകാര്യമന്ത്രി ജി.എല്‍.പെരിസ് നേരിട്ടെത്തി മന്‍മോഹന്‍സിങ്ങിനെ ക്ഷണിച്ചിരുന്നതാണ്. എന്നാല്‍ കോണ്‍ഗ്രസിന്റെ സങ്കുചിത പ്രാദേശിക കാഴ്ചപ്പാടിന്റെ ഫലമായാണ് അന്താരാഷ്ട്ര തലത്തില്‍ വലിയ പ്രധാന്യമുള്ളതും നയതന്ത്രതലത്തില്‍ നിര്ണ്ണായകവുമായിരുന്ന ചോഗം ഉച്ചകോടിയില്‍ നിന്നും പ്രധാനമന്ത്രി വിട്ടുനില്‍ക്കുന്നതിന് ഇടയാക്കിയിരിക്കുന്നത്.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: