“സാമ്പത്തിക നാശത്തിന്റെ പതിറ്റാണ്ട്” എന്ന എസ്.ഗുരുമൂര്‍ത്തിയുടെ പഠനം പുറത്തുകൊണ്ടുവന്ന വിവരങ്ങള്‍ എന്നെ ഏതാനും ആഴ്ചകളായി നീറ്റിക്കൊണ്ടിരിക്കുകയാണ്. ചൈനയുമായുള്ള ഭാരതത്തിന്റെ വ്യാപാരമാണ് പ്രമേയം. നമ്മളെ നാം ശക്തനും നിര്‍ദ്ദയനുമായ അയല്ക്കാരന് വിറ്റുകൊണ്ടിരിക്കുകയാണ്. നമുക്ക് എന്നുവേണമെങ്കിലും സ്വയം ഉല്പാദിപ്പിക്കുവാനും അതുവഴി വിദേശ വിനിമയ ശേഷി ലാഭിക്കുവാനും കഴിയുന്ന വസ്തുക്കളാണ് നാം ചൈനയില്‍നിന്ന് ഇറക്കുമതി ചെയ്തുകൊണ്ടിരിക്കുന്നത്.
മൂലധനവസ്തുക്കളുടെ കാല്‍ഭാഗത്തിലേറെയും കൃത്രിമ നൂലുകള്‍, തുണികള്‍ എന്നിവയില്‍ പകുതിയും പരുത്തിനൂല്, പരുത്തിത്തുണി എന്നിവയുടെ മുക്കാല്‍ഭാഗവും സില്‍ക്കുനൂല്‍, സില്‍ക്ക് തുണി എന്നിവയുടെ പത്തില്‍ ഒമ്പതുഭാഗവും തുന്നിയ വസ്ത്രങ്ങളുടെ മൂന്നില്‍ ഒരു ഭാഗവും സിന്തറ്റിക് തുണികളുടെ മൂന്നില്‍ രണ്ടുഭാഗവും രാസവസ്തുക്കള്‍, ഔഷധങ്ങള്‍ എന്നിവയുടെ മൂന്നില്‍ ഒരു ഭാഗവും യന്ത്രോപകരണങ്ങളുടെ ആറില്‍ ഒരു ഭാഗവും കമ്പ്യൂട്ടര്‍ സോഫ്റ്റ്വെയറുകളുടെയും മറ്റും മൂന്നിലൊരുഭാഗവും നാം ചൈനയില്‍നിന്ന് ഇറക്കുമതി ചെയ്യുകയാണ്. ഈ ഉല്പന്നങ്ങള് നമുക്ക് ഇവിടെതന്നെ നിര്‍മ്മിക്കാവുന്നതല്ലേ? ചൈന അവരുടെ ഉല്പന്നങ്ങള് ഇവിടെ കൊണ്ടുവന്ന് തള്ളുകയാണ്. “ഈ നില തുടര്‍ന്നാല്‍ ഇന്ത്യന്‍ വ്യവസായങ്ങള്‍ അവശേഷിക്കുകയില്ല” എന്ന് ദി സ്റ്റേറ്റ്സ് മാന്‍ 2009 ഏപ്രില്‍ 18ന് എഴുതുവാന്‍ നിര്‍ബ്ബന്ധിതമായി.
ചൈനയുമായുള്ള ഭാരതത്തിന്റെ വ്യാപാരകമ്മി വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ഏഴുവര്‍ഷംകൊണ്ട് അത് 32.5 ദശലക്ഷം ഡോളറായിരിക്കുന്നു. 150 ബില്യണ്‍ ഡോളറിന്റെ മൂലധന വസ്തുക്കളാണ് ചൈനയില്‍നിന്ന് ഇറക്കുമതി ചെയ്തിരിക്കുന്നത്. തുന്നിയ വസ്ത്രങ്ങള്‍പോലും നാം അവിടെനിന്ന് ഇറക്കുമതി ചെയ്യുന്നു. കൂടുതല്‍ നാശം വരാതിരിക്കണമെങ്കില്‍ ചൈനീസ് വസ്തുക്കള്‍ ബഹിഷ്കരിക്കുവാനുള്ള വ്യാപകമായ പ്രസ്ഥാനം ആരംഭിക്കേണ്ടിവരും.
ഒരു കോളനി രാജ്യത്തെപ്പോലെ നാം ചൈനയ്ക്ക് അസംസ്കൃത വസ്തുക്കള്‍ നല്‍കിക്കൊണ്ട് അവിടെനിന്ന് പൂര്‍ണ്ണമായി ഉല്പാദിപ്പിക്കപ്പെട്ട വസ്തുക്കള്‍ ഇറക്കുമതി ചെയ്യുകയാണ്. ഇരുമ്പയിരുപോലെയുള്ള അമൂല്യവസ്തുക്കള്‍ കയറ്റി അയയ്ക്കുന്ന നമ്മുടെ പതിവ് ആത്മഹത്യാപരമാണ്. കുഴിച്ചെടുക്കുന്ന മുറയ്ക്ക് പുതുതായി ഉണ്ടാവുന്നവയല്ല ഇത്തരം അസംസ്കൃത വസ്തുക്കള്‍ എന്നോര്‍ക്കണം. മഹാത്മാഗാന്ധിയുടെ വിദേശവസ്ത്ര ബഹിഷ്കരണത്തിനായുള്ള ആഹ്വാനം മാഞ്ചസ്റ്ററിന്റ വില്പനയില് 40 ശതമാനത്തോളം കുറവാണ് വരുത്തിയത്. അത്തരമൊരു വിദേശവസ്ത്ര ബഹിഷ്കരണ പ്രസ്ഥാനം വിദേശവസ്തുബഹിഷ്കരണമെന്ന അര്‍ത്ഥവ്യാപ്തിയോടെ ആരംഭിയ്ക്കുവാന്‍ കാലം വൈകി.
വിലക്കുറവില്‍ ആകര്‍ഷണം തോന്നിക്കൊണ്ട് ഇന്ന് നമ്മള് ഗണപതി വിഗ്രഹങ്ങള്‍പോലും ചൈനയില്‍നിന്ന് വരുത്തിക്കുകയാണ്. ഭാരതത്തിലെ വാര്‍ത്താവിനിമയ-ഇലക്ട്രോണിക് മേഖലകളിലും ചൈനയുടെ പിടിമുറുകിയിരിക്കുന്നു. ഒരു ചൈനവിരുദ്ധന്‍ ഇതിനെക്കുറിച്ച് അഭിപ്രായപ്പെട്ടത് “രാജ്യത്തെ വൈദ്യുതി-വാര്‍ത്താവിനിമയ വ്യവസ്ഥ തകരാറിലാക്കുവാനുള്ള സാധ്യത” ആ രാജ്യത്തിന് ലഭിച്ചിരിക്കുകയാണ് എന്നത്രെ. 2020 ആകുമ്പോഴേയ്ക്ക് പെട്രോളിയം ഇറക്കുമതിയേക്കാള്‍ കൂടുതല്‍ തുകയ്ക്ക് ഇലക്ട്രോണിക് ഉല്പന്നങ്ങള് നാം ഇറക്കുമതി ചെയ്യുന്ന സ്ഥിതിയാവുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.
ചൈന ഭാരതത്തിന്റെ സുഹൃത്തല്ല. മറ്റ് മാര്‍ഗ്ഗമൊന്നുമില്ല എന്ന മട്ടിലാണ് ദല്‍ഹി ചൈനയുടെ കാല്ക്കല് സാധാരണ വസ്തുക്കള്‍ക്കുവേണ്ടി പോലും അടിപണിയുന്നത്. നമ്മുടെ എഞ്ചിനീയര്‍മാരെ ഉപയോഗിച്ച് നമുക്ക് ചുരുങ്ങിയ കാലത്തിനകം വ്യാവസായിക ഭൂപടത്തില്‍ സ്വന്തമായ ഇടം നേടുവാന്‍ സാധിക്കും. പക്ഷെ ഇവിടെ സാങ്കേതിക വിദഗ്ദ്ധര്‍ തൊഴില്‍ ലഭിക്കാതെ നിരാശപ്പെട്ട് ആത്മഹത്യ ചെയ്യുന്ന സംഭവങ്ങളാണുണ്ടാവുന്നത്. ചൈനയില്‍ നിക്ഷേപം നടത്തിയ പല ജാപ്പനീസ് കമ്പനികളും തങ്ങളുടെ നിക്ഷേപങ്ങള്‍ ഭാരതത്തിലേക്ക് മാറ്റാന്‍ താല്പര്യം പ്രകടിപ്പിക്കുന്നതായി ഈ അടുത്തകാലത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. അവരെ ഭാരതത്തിലേക്ക് സ്വാഗതം ചെയ്യുവാന്‍ നമ്മുടെ സര്‍ക്കാര്‍ എന്ത് ചെയ്തു?
ആഗസ്റ്റ് 23ന് നാനിപല്‍ക്കിവാല സ്മാരക പ്രഭാഷണം നടത്തവേ, ഇയ്യിടെ വിരമിച്ച റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സുബ്ബറാവു വിമര്‍ശന സ്വരത്തില്‍ പറഞ്ഞ കാര്യങ്ങള്‍ വാസ്തവമാണ്. റിസര്‍വ് ബാങ്കിന്റെ നിബന്ധനകള്‍ക്കപ്പുറം വിതരണ-ഭാഗ ഞെരുക്കങ്ങളും മേല്‍നോട്ട പ്രശ്നങ്ങളും ഭാരതത്തിന്റെ സാമ്പത്തിക പ്രവര്‍ത്തനങ്ങളെ മന്ദഗതിയിലാക്കി എന്നതാണ് അദ്ദേഹം പറഞ്ഞത്. നാണ്യപ്പെരുപ്പം നിയന്ത്രിക്കാഞ്ഞതിലും വളര്‍ച്ച മുരടിച്ചതിന്റെ പേരിലും സര്‍ക്കാര്‍ റിസര്‍വ് ബാങ്കിനെ കുറ്റപ്പെടുത്തുകയാണ്. ഇതിനോടുള്ള സുബ്ബറാവുവിന്റെ പ്രതികരണം ചിന്തനീയമത്രെ.
സ്തംഭനത്തിലായിരുന്ന 36 അടിസ്ഥാന സൗകര്യ പദ്ധതികള്‍ പ്രവര്‍ത്തനമാരംഭിച്ചത് ഒരു നല്ല നീക്കമാണെന്നും വിശ്വാസ്യത മെച്ചപ്പെടുത്താന്‍ ഇത് ഉപകരിക്കുമെന്നും ബാങ്ക് ഓഫ് ബറോഡയുടെ മുഖ്യസാമ്പത്തിക വിദഗ്ദ്ധന് രൂപ ഋഗി നിറ്റ്സുര്‍ ചൂണ്ടിക്കാട്ടുന്നു. 1.83 ലക്ഷം കോടിയുടെ അടിസ്ഥാന സൗകര്യപദ്ധതികളാണ് മുടങ്ങിക്കിടന്നിരുന്നത്. തന്റെ മൂക്കിനുതാഴെ നടക്കുന്ന കാര്യങ്ങള്‍ പ്രധാനമന്ത്രി ഡോ.മന്മോഹന് സിംഗ് അറിയുന്നില്ലെന്നോ? ഭാരതം അഭിമുഖീകരിക്കുന്ന കുഴപ്പങ്ങള്‍ക്ക് ചില ആഭ്യന്തര ഘടകങ്ങളും ഉത്തരവാദിത്വം വഹിക്കുന്നതായി, രൂപയുടെ ഇടിവിനെക്കുറിച്ച് പരാമര്‍ശിക്കവേ അദ്ദേഹം പറയുകയുണ്ടായി. ഏതൊക്കെ ഘടകങ്ങളാണ് കുഴപ്പങ്ങള്‍ക്ക് കാരണമെന്ന് എന്തുകൊണ്ട് അദ്ദേഹം തുറന്നുപറയുന്നില്ല? കല്‍ക്കരി രംഗത്തെ കെടുകാര്യസ്ഥത അദ്ദേഹം അറിഞ്ഞിരിക്കും. കല്‍ക്കരി മിച്ചരാജ്യമായ ഭാരതം 20 ബില്യണ്‍ ഡോളര്‍ ചെലവിട്ട് ആ വസ്തു ഇറക്കുമതി ചെയ്യുകയാണ്! കല്‍ക്കരി അഴിമതിയുമായി ബന്ധപ്പെട്ട പല ഫയലുകളും കാണാതായിരിക്കുന്നു! താന്‍ ആ ഫയലുകളുടെ കസ്റ്റോഡിയനല്ല എന്ന് പറയുന്ന പ്രധാനമന്ത്രി വിസ്മരിച്ചുപോവുന്ന ഒരു കാര്യം, എല്ലാറ്റിന്റെയും അന്തിമസ്ഥാനം തന്റെ മേശയാണെന്നതാണ്.
ഇന്ത്യന്‍ രൂപയുടെ ഇടിവിന് ഒരു കാരണം ചൈനയുമായുള്ള നമ്മുടെ വ്യാപാരകമ്മിയാണ്. ഭൗമ-രാഷ്ട്രീയവും സാമ്പത്തികവുമായ വിഡ്ഢിത്തം ഭാരത ഗവണ്മെന്റ് ചെയ്യുന്നത് എന്ത് കാരണത്താലാണെന്ന് ഗുരുമൂര്‍ത്തി ചോദിക്കുന്നു. ചൈന അവരുടെ ഉല്പന്നങ്ങള് ഭാരത വിപണിയില്‍ കൊണ്ടുവന്ന് തള്ളുന്നതിനെ അനുവദിക്കുകയും ഇറക്കുമതി-എക്സൈസ് തീരുവകള്‍ കുറയ്ക്കുകയും ചെയ്തുകൊണ്ട് യു.പി.എ സര്‍ക്കാര്‍ ചൈനയെ സഹായിച്ചുകൊണ്ടിരിക്കുകയാണ്. ഹ്രസ്വകാല നേട്ടങ്ങളില്‍ കണ്ണുനട്ട് നമ്മുടെ ഇറക്കുമതിക്കാര്‍ ഭവിഷ്യത്തിന്റെ രൂക്ഷത മനസ്സിലാക്കുന്നില്ല. ചിന്തിച്ചുണ്ടാക്കിയ ഒരു പദ്ധതി നമുക്കില്ലാത്തതാണ് വലിയൊരു തെറ്റ്. ഒരു ധനമന്ത്രി മാത്രമല്ല മുഴുവന്‍ യുപിഎയും രാജ്യത്തോട് ഉത്തരം പറയേണ്ട വിഷയമാണിത്.
എം.വി. കാമത്ത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: