മാസങ്ങള്‍ക്കകം നടക്കാനിരിക്കുന്ന ഇന്ത്യയുടെ പൊതുതെരഞ്ഞെടുപ്പിന്റെ സെമിഫൈനല്‍ തിങ്കളാഴ്ച മാവോയിസ്റ്റ് അക്രമ ഭീഷണിയുടെ പശ്ചാത്തലത്തിലും അരങ്ങേറ്റം കുറിക്കുകയാണ്. അഭിപ്രായ വോട്ടെടുപ്പുകള്‍ നിരോധിക്കണമെന്ന അഭിപ്രായം ഉയര്‍ന്നെങ്കിലും തെരഞ്ഞെടുപ്പ് കമ്മീഷന് അഭിപ്രായ സര്‍വ്വേകള്‍ നിരോധിക്കാന്‍ അധികാരമില്ലെന്നും അങ്ങനെ ഒരു നിരോധനം സര്‍ക്കാരിന് മാത്രമേ പ്രഖ്യാപിക്കുവാന്‍ കഴിയുകയുള്ളൂ എന്നും കമ്മീഷന് വ്യക്തമാക്കിയിരിക്കുകയാണ്. കോണ്‍ഗ്രസ് പാര്‍ട്ടിയാണ് സര്‍വ്വേ നിരോധനം ആവശ്യപ്പെട്ടത്. ഇത് ഭരണഘടനാ വിരുദ്ധം മാത്രമല്ല അടിയന്തരാവസ്ഥയെ ഓര്‍മ്മിപ്പിച്ച് ജനങ്ങളുടെയും മാധ്യമങ്ങളുടെയും ആവിഷ്കാര-അഭിപ്രായ സ്വാതന്ത്ര്യത്തെ നിയന്ത്രിക്കുന്നതുമാണെന്നാണ് ബിജെപി പ്രസ്താവിച്ചത്. അഭിപ്രായ സര്‍വ്വേകള്‍ പറയാതെ പറയുന്നത് അടുത്ത ഊഴം ബിജെപിക്കായിരിക്കുമെന്നാണ്. അതിനു കാരണം യുപിഎയുടെ രണ്ടുവട്ട ഭരണത്തില്‍ അരങ്ങേറിയ കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതി, 2ജിസ്പെക്ട്രം അഴിമതി, കല്‍ക്കരി കുംഭകോണം മുതലായവയാണ്. വിദേശ ബാങ്കുകളില്‍ നിക്ഷേപിച്ചിരിക്കുന്ന കള്ളപ്പണവും യുപിഎ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിയിരുന്നു. അതേസമയം ബിജെപി ചിഹ്നമായ താമരയുടെ ബാഹ്യരേഖയുടെ നിറം കൂടുകയാണ്. കാവിയും പച്ചയും നിറത്തിലുള്ള താമരയുടെ ബാഹ്യരേഖയായ കറുത്ത നിറത്തിനാണ് കടുപ്പം കൂട്ടുന്നത്. താമര ചിഹ്നം തെളിഞ്ഞു കാണുന്നില്ല എന്ന പരാതി പരിഹരിക്കാനാണിത്.
കോണ്‍ഗ്രസ് പാര്‍ട്ടിയുടെ തനിനിറം വെളിച്ചത്ത് കൊണ്ടുവന്നതായിരുന്നു അഭിപ്രായസര്‍വ്വേ നിരോധനാവശ്യം. എപ്പോഴൊക്കെ ജനാഭിപ്രായം കോണ്‍ഗ്രസിനെതിരെ തിരിയാനുള്ള സാധ്യത ഉയര്ന്നുവോ അപ്പോഴെല്ലാം കോണ്‍ഗ്രസ് ഉയര്‍ത്തുന്ന നിര്‍ലജ്ജമായ ആവശ്യമാണിത്. നിര്‍ഭയ കേസിലെ യുവജന പ്രക്ഷോഭത്തോടും രാംദേവിന്റെ പ്രക്ഷോഭത്തോടുമെല്ലാം കോണ്‍ഗ്രസ് ഇതേ മനോവികാരമാണ് പ്രകടിപ്പിച്ചത്. സോഷ്യല്‍ മീഡിയയ്ക്കുപോലും വിലക്ക് കല്പ്പിക്കാന് കോണ്‍ഗ്രസ് തയ്യാറായി. കോണ്‍ഗ്രസ് നയം നാസിസമാണോ ഫാസിസമാണോ? അടിയന്തരാവസ്ഥക്കാലത്തും കോണ്‍ഗ്രസ് നയം അടിച്ചമര്‍ത്തല്‍ തന്നെയായിരുന്നല്ലോ. പക്ഷേ ഈ തെരഞ്ഞെടുപ്പ് വേളയില്‍ ഉല്‍ബുദ്ധരായ ജനകോടികള്‍ ഈ തന്ത്രം തിരിച്ചറിയുമെന്നതും കോണ്‍ഗ്രസിന് തിരിച്ചടി നല്‍കുമെന്നും ഉറപ്പാണ്. ഗുജറാത്ത് മുഖ്യമന്ത്രിയും ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയുമായ നരേന്ദ്രമോദിയാണ് ബിജെപി തെരഞ്ഞെടുപ്പ് പ്രചാരണം നയിക്കുന്നത്. നരേന്ദ്രമോദി ഇന്ന് അമേരിക്ക പോലും സ്വാഗതം ചെയ്യുന്ന ആഗോള പ്രതിഭയായി ഉയര്‍ന്നുകഴിഞ്ഞ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് നേതൃത്വം ക്ഷുഭിതമാകുന്നതില് അതിശയപ്പെടാനില്ല. റോയിട്ടേഴ്സിന് നല്കിയ അഭിമുഖത്തില്‍ നരേന്ദ്രമോദി പറഞ്ഞത് ഞാന്‍ ഒരു ഹിന്ദു നാഷണലിസ്റ്റാണ് എന്നാണ്. കോണ്‍ഗ്രസാകട്ടെ അഭിപ്രായ സര്‍വ്വേയില്‍ തിരിച്ചടി നേരിടുകയാണ്. ആന്ധ്ര വിഭജനം കോണ്‍ഗ്രസിന് ഊരാക്കുടുക്ക് ആവുകയും ചെയ്തിരിക്കുന്നു. മോദി ഒരു വെല്ലുവിളിതന്നെയാണെന്ന തിരിച്ചറിവ് ഇതിനകം കോണ്‍ഗ്രസ് സ്വായത്തമാക്കിയിട്ടുണ്ട്. ധനമന്ത്രി ചിദംബരവും മോദി ഒരു വെല്ലുവിളിയാണെന്ന് തുറന്ന് സമ്മതിക്കുന്നു. മോദിയുടെ എതിരാളിയായ, വായ് തുറന്നാല്‍ വിഡ്ഡിത്തം പറയുന്ന രാഹൂല്ഗാന്ധിയാകട്ടെ കുടുംബവാഴ്ചയുടെ പ്രതീകമാണ് ജനായത്ത ഭരണത്തിന്റെ ചിഹ്നമല്ല.
ഈ പശ്ചാത്തലത്തിലാണ് തിങ്കളാഴ്ച ഛത്തീസ്ഗഢ് തെരഞ്ഞെടുപ്പ് അരങ്ങേറി ദേശീയ തെരഞ്ഞെടുപ്പിനുള്ള തിരശീല ഉയരുന്നത്. 2003ലും 2008ലും ബിജെപി ജയിച്ച സംസ്ഥാനമാണ് ഛത്തീസ്ഗഢ്. ബിജെപി ഇപ്പോള്‍ അവിടെ എല്ലാവര്ക്കും ഉപ്പ് സൗജന്യമായി വിതരണം ചെയ്യുകയാണ്. പാര്‍ട്ടിയില്‍ വിഭാഗീയത ഉണ്ടെങ്കിലും എല്ലാ സ്ഥലത്തും അരിയും ഉപ്പും എത്തിക്കാന്‍ കോണ്‍ഗ്രസും ജാഗരൂകരാണ്. ഛത്തീസ്ഗഢില്‍ ബിജെപി-കോണ്‍ഗ്രസ് യുദ്ധം കടുത്ത നിലയിലാണ്. ബിജെപി കഴിഞ്ഞപ്രാവശ്യം അവിടെ ജയിച്ചത് 90 സീറ്റുകളോടെയായിരുന്നു. മാവോയിസ്റ്റുകളുടെ ശക്തികേന്ദ്രങ്ങളായ 13 താവളങ്ങളൊഴിച്ചാല് ബിജെപി സംസ്ഥാനത്ത് സുശക്തമാണ്. മോദി തരംഗത്തെ ചെറുക്കുക ദുഷ്ക്കരമാണെന്ന് കോണ്‍ഗ്രസ് തിരിച്ചറിയുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: