ന്യൂദല്‍ഹി: നുഴഞ്ഞു കയറ്റവും വെടിനിര്‍ത്തല്‍ ലംഘനവും ശക്തമായ പശ്ചാത്തലത്തില്‍ ജമ്മുകാശ്മീര്‍- പാക്കിസ്ഥാന് അതിര്‍ത്തിയില്‍ 179 കിലോമീറ്റര്‍ നീളത്തില്‍ ഇന്ത്യ മതില് നിര്‍മ്മിക്കുന്നു. 41 മീറ്റര്‍ വീതിയിലും 10മീറ്റര്‍ ഉയരത്തിലുമാണ് പാക് അതിര്‍ത്തിയില്‍ ഇന്ത്യന്‍ വന്മതില് ഉയരുന്നത്. ഇന്ത്യന്‍ ഗ്രാമങ്ങളെ ലക്ഷ്യമാക്കിയുള്ള പാക് ഷെല്ലിംഗ് തടയുന്നതിനായി ഏറ്റവും നല്ല മാര്‍ഗ്ഗമാണ് മതില് നിര്‍മ്മാണമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം.
അതിര്‍ത്തിയില്‍ മതില് നിര്‍മ്മിക്കുന്നതിനായി സ്ഥലം രേഖപ്പെടുത്തി ബിഎസ്എഫ് സംസ്ഥാന സര്‍ക്കാരിനും കേന്ദ്രത്തിനും കൈമാറിയിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയാണ് ഏറ്റവും ആദ്യം വേണ്ടത്. 29 ഗ്രാമങ്ങളിലെ ഭൂമി ഏകദേശം കൈമാറാമെന്ന ധാരണയായിട്ടുണ്ട്. 24 എംഎല്‍എമാരുടെ അനുമതി മതില് നിര്‍മ്മാണത്തിനായി വേണം. ജമ്മു,കാത്വ,സാംബ ജില്ലകളിലാണ് മതില്നിര്മ്മിക്കുന്നതിന് ബിഎസ്എഫ് തയ്യാറെടുക്കുന്നത്.
1971ലേയും 1999ലേയും യുദ്ധസമയത്ത് അതിര്‍ത്തിയില്‍ പാകിയ മൈനുകളാണ് മതില് നിര്‍മ്മാണത്തിനുള്ള ഏറ്റവും വലിയ തടസ്സം. ഇതു കണ്ടെത്തി നിര്‍വ്വീര്യമാക്കുന്ന ശ്രമകരമായ പ്രവര്‍ത്തനം സൈന്യം ആരംഭിച്ചിട്ടുണ്ട്. വലിയ മതില് നിര്‍മ്മിക്കുന്നതിനാല്‍ അതിര്‍ത്തിയിലെ സൈനിക പോസ്റ്റുകളും ബങ്കറുകളുമെല്ലാം മതിലിനകത്തായി വരുന്ന തരത്തിലാണ് നിര്‍മ്മാണം. അതിര്‍ത്തിയിലെ മുള്ളുവേലിയോടു ചേര്‍ന്നായിരിക്കും മതില് നിര്‍മ്മിക്കുന്നതെന്ന് ബിഎസ്എഫ് ഡയറക്ടര്‍ ജനറല്‍ സുഭാഷ് ജോഷി വെളിപ്പെടുത്തിയിട്ടുണ്ട്.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: