രക്തം പുരണ്ട കൈ, അതാണ് കോണ്‍ഗ്രസിനെയും അവരുടെ തെരഞ്ഞടുപ്പു ചിഹ്നത്തെയും വിശേഷിപ്പിക്കാന്‍ ബിജെപി നേതാവ് നരേന്ദ്ര മോദി ഉപയോഗിച്ച പദം. ആ പ്രയോഗം കോണ്‍ഗ്രസിനെ ഏറെ ചൊടിപ്പിച്ചിരിക്കുന്നു. മോദിയുടെ വാക്കുകള്‍ക്കെതിരെ തെരഞ്ഞടുപ്പു കമ്മീഷനു പരാതി നല്‍കിയിരിക്കുകയാണ് കോണ്‍ഗ്രസ്. ഒരാഴ്ച മുമ്പ് ഛത്തീസ്ഗഢിലെ ഒരു തെരഞ്ഞടുപ്പ് റാലിയില്‍ പ്രസംഗിക്കവെയാണ് നരേന്ദ്ര മോദി രക്തം പുരണ്ട കൈ പ്രയോഗം നടത്തിയത്. രാഹുല്‍ ഗാന്ധിയുടെ ഐഎസ്ഐ പ്രസംഗത്തിന്റെ പേരില്‍ പുലിവാല് പിടിച്ച കോണ്‍ഗ്രസ് അതിനു മറുപടിയായി മോദിയുടെ വാക്കുകള്‍ ഉയര്‍ത്താനാകുമോയെന്നാണ് നോക്കുന്നത്. എന്നാല്‍ കോണ്‍ഗ്രസിന്റെ ഈ ശ്രമങ്ങള്‍ ബൂമറാങ്ങ് പോലെ തിരിച്ചടിച്ചേക്കും. യഥാര്‍ത്ഥത്തില്‍ മോദി പറഞ്ഞതിലെന്താണ് തെറ്റ് എന്ന ചോദ്യമാകും ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് നടത്തുന്ന ഓരോ വിലാപങ്ങള്‍ക്കും മറുപടിയായി ലഭിക്കുക. അതെ. ഇന്ത്യയുടെ ചരിത്രം ഗൗരവബുദ്ധിയോടെ വിലയിരുത്തുന്ന ഏതൊരാള്‍ക്കുമറിയാം കോണ്‍ഗ്രസിന്റെ കൈകള്‍ രക്ത പങ്കിലമാണെന്ന്. രക്തം മാത്രമല്ല ഒരുപാട് കണ്ണീരും ആ കൈകളിലുണ്ട്.
സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ ഏറ്റവുമധികം മനുഷ്യജീവനുകള്‍ ഹോമിക്കപ്പെട്ടത് കോണ്‍ഗ്രസിന്റെ അധികാര മോഹത്തിന്റെ ബലിയാടുകളായിട്ടായിരുന്നുവെന്നതാണ് സത്യം. ബ്രിട്ടീഷ് സാമ്രാജ്യത്വ താത്പര്യങ്ങള്‍ക്ക് വഴങ്ങി മതിയായ തയ്യാറെടുപ്പുകളോ മുന്നൊരുക്കങ്ങളോ സുരക്ഷാ ക്രമീകരണങ്ങളോ ഇല്ലാതെ തിരക്കിട്ട് ഇന്ത്യാ വിഭജനത്തിന് തയ്യാറാകുക വഴി ലക്ഷങ്ങളുടെ ജീവനാണ് അതിര്‍ത്തിയില്‍ ഹോമിക്കപ്പെട്ടത്. ഇന്ത്യയെ വിഭജിക്കുന്നതിന് മുമ്പ് നിങ്ങള്‍ എന്നെ വെട്ടിമുറിക്കുക എന്ന് വിലപിച്ച മഹാത്മാവിന്റെ വാക്കുകളെപ്പോലും അവഗണിക്കുകയായിരുന്നുനെഹ്റുവും കൂട്ടരും..
വിഖ്യാത ചരിത്ര ഗവേഷകരും എഴുത്തുകാരുമായ ലാറി കോളിന്‍സും ഡൊമിനിക് ലാപ്പിയറും ചേര്‍ന്ന് എഴുതിയിട്ടുള്ള ഫ്രീഡം അറ്റ് മിഡ് നൈറ്റ് എന്ന പുസ്തകം ഇന്ത്യാ വിഭജനത്തിനു പിന്നിലെ കറുത്ത ഗൂഢാലോചനകളിലേക്ക് വെളിച്ചം വീശുന്നതാണ്. മഹാത്മാ ഗാന്ധിയുടെ ദീര്‍ഘ വീക്ഷണത്തെയും സര്‍ദാര്‍ പട്ടേലിന്റെ സുദൃഢമായ നിലപാടുകളെയും മറികടന്ന് ഇന്ത്യാ വിഭജനം യാഥാര്‍ത്ഥ്യമാക്കാന്‍ മൗണ്ട് ബാറ്റണ്‍ നെഹ്റുവിന്റെയും ജിന്നയുടെയും അധികാര മോഹങ്ങളെയും ദൗര്‍ബല്യങ്ങളെയും എങ്ങനെ ഉപയോഗപ്പെടുത്തിയെന്ന് പുസ്തകം വെളിപ്പെടുത്തുന്നു. ആര് എസ്എസ് സര്‍കാര്യവാഹായിരുന്ന എഛ് വി ശേഷാദ്രി എഴുതിയ വിഭജനത്തിന്റെ ദുഖകഥയും ഇക്കാര്യത്തിലേക്ക് വെളിച്ചം വീശുന്നതാണ്.
പണ്ഡിറ്റ് നെഹ്റുവിന്റെ അധികാര മോഹവും പ്രതിഛായാ നിര്‍മ്മാണ വ്യഗ്രതയുമാണ് ഇന്ത്യാ വിഭജനത്തിനും തുടര്‍ന്നുള്ള ലക്ഷങ്ങളുടെ ജീവഹാനിക്കും പലായനത്തിനും ഇടയാക്കിയതെന്ന് കോണ്‍ഗ്രസുകാര്‍, കുറഞ്ഞ പക്ഷം നെഹ്റുവിന്റെ പിന്മുറക്കാരെന്ന് കരുതുന്നവരെങ്കിലും അറിഞ്ഞിരിക്കണം. പഞ്ചാബിലെയും ബംഗാളിലെയും അതിര്‍ത്തി ഗ്രാമങ്ങളില്‍ കൊല ചെയ്യപ്പെട്ടത് ലക്ഷങ്ങളാണ്. ഉറ്റവരെയും ഉടയവരെയും നഷ്്ടപ്പെട്ട് ജനലക്ഷങ്ങള്‍ ജീവന് മാത്രം കയ്യിലെടുത്ത് അരപ്പട്ടിണിയും മുഴുപ്പട്ടിണിയുമായി അഭയാര്‍ത്ഥി ക്യാമ്പുകളിലേക്ക് പായുമ്പോള്‍ കയ്യിലെത്താന്‍ പോകുന്ന അധികാരം ആസ്വദിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു നെഹ്റു.
ഇന്ത്യയെ കണ്ടെത്താന്‍ ശ്രമിച്ചുവെന്നവകാശപ്പെടുന്ന ഈ പ്രധാനമന്ത്രിയുടെ നയവൈകല്യം മൂലം മാത്രമാണ് ജമ്മു- കാശ്മീരില്‍ ഇന്നും സമാധാനപരമായ ജനജീവിതം സാധ്യമാകാത്തത്. വിഭജനത്തിനു പിന്നാലെ കാശ്മീരില്‍ അധിനിവേശം നടത്തിയ പാക് ആക്രമണകാരികളെ ഒരു സ്വതന്ത്ര പരമാധികാര രാജ്യം അതിര്‍ത്തി സംരക്ഷിക്കുന്ന രീതിയില്‍ നേരിടേണ്ടതിനു പകരം നെഹ്റു യുഎന്നിന്റെ മധ്യസ്ഥത തേടുകയായിരുന്നു. ഒരിക്കലും അവസാനിക്കാത്ത ചര്‍ച്ചകളുടെ തനിയാവര്‍ത്തനം മാത്രമായി കാശ്മീര്‍ പ്രശ്നം അന്താരാഷ്ട്രവേദികളില്‍ ഇന്ത്യയുടെ നയതന്ത്രത്തെ പരിഹസിക്കുന്നു. കാശ്മീരില്‍ ഭീകരാക്രമണത്തില്‍ മരണം മുപ്പതിനായിരം പിന്നിട്ടിരിക്കുന്നു. കോണ്‍ഗ്രസ് നേതൃത്വത്തിനോ സര്‍ക്കാരിനോ ഇതൊരു പ്രശ്നമല്ല. ഇക്കഴിഞ്ഞ ഒക്ടോബറില്‍ അതിര്‍ത്തിയില്‍ പാകിസ്ഥാന് നടത്തിയ ആക്രമണത്തെക്കുറിച്ച് എ കെ ആന്റണി തന്നെ പാര്‍ലമെന്റില്‍ പറഞ്ഞത് പാക് സൈന്യമല്ല ആക്രമണത്തിനു പിന്നിലെന്നാണ്. പിന്നീട് അദ്ദേഹത്തിന് തന്റെ അഭിപ്രായം വിഴുങ്ങേണ്ടി വന്നു. പുണ്യാളനാകുന്നത് കൊള്ളാം. പക്ഷേ മറ്റുള്ളവരുടെ ജീവനും ജീവിതത്തിനും വിലയുണ്ടെന്നു കൂടി ഇവരോര്‍ക്കണം. കാശ്മീര്‍ പ്രശ്നത്തില്‍ നെഹ്രുയുഗത്തിനു ശേഷം ഇത്രയും വര്‍ഷം പിന്നിട്ടെങ്കിലും കോണ്‍ഗ്രസിന്റെ മനോഭാവത്തില്‍ മാറ്റം വന്നിട്ടില്ല എന്നാണ് ഇത് സൂചിപ്പിക്കുന്നത്.
ഇന്ദിരാ ഗാന്ധിയുടെ ഭരണ കാലഘട്ടമാണ് ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഏറ്റവും ഇരുണ്ട കാലഘട്ടം. പ്രത്യേകിച്ചും അടിയന്തിരാവസ്ഥയുടെ നാളുകള്‍. രണ്ടര പതിറ്റാണ്ടു മാത്രം പ്രായമുള്ള ഇന്ത്യന്‍ ജനാധിപത്യത്തെ കശാപ്പു ചെയ്യാന്‍ ഒരുമ്പെട്ടാണ് ഇന്ദിര അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചത്. എതിര്‍ത്തവരെ മര്‍ദ്ദിച്ചൊതുക്കിയും കൊന്നൊടുക്കിയും ഒടുങ്ങാത്ത അധികാര ഭ്രാന്താണവര് വെളിപ്പെടുത്തിയത്. അയ്യായിരത്തിലേറെപ്പേരാണ് ഇന്ദിരയുടെ അധികാര ഭ്രാന്തിന് ഇരകളായി കാരാഗൃഹങ്ങളില്‍ ജീവന് വെടിഞ്ഞത്. കൊടിയ മര്‍ദ്ദനങ്ങളില്‍ ജീവഛവങ്ങളായവര് അതിലുമെത്രയോ ഇരട്ടി.
എല്ലാ ജനാധിപത്യ മര്യാദകളും വെടിഞ്ഞ് പ്രതിപക്ഷ നേതാക്കളെയെല്ലാം കോണ്‍ഗ്രസ് തടവറക്കുള്ളിലാക്കി. ജയപ്രകാശ് നാരായണന്, ആചാര്യ കൃപലാനി, മൊറാര്‍ജി ദേശായി, ചരണ്‍ സിംഗ്, അടല്‍ ബിഹാരി വാജ്പേയ്, എല്‍ കെ അദ്വാനി, ജോര്‍ജ് ഫെര്‍ണാണ്ടസ്, തലമുതിര്‍ന്ന നേതാക്കളെല്ലാം ഇരുമ്പഴിക്കുള്ളിലായി. എന്നിട്ടും ഇന്ത്യയുടെ ജനാധിപത്യ മനസ്സു ചെറുത്തു നിന്നു. ഇന്ദിരയെ തോല്‍പ്പിക്കുകയും ചെയ്തു. ആര്‍എസ്എസ് ആയിരുന്നു ഐതിഹാസികമായ ആ ജനകീയ സമരത്തിനു നേതൃത്വം കൊടുത്ത പ്രമുഖ സംഘടന.
കോണ്‍ഗ്രസിന്റെ രക്ത പങ്കിലമായ ചരിത്രത്തിലെ മറ്റൊരു അധ്യായമാണ് 1984ലെ സിഖ് കൂട്ടക്കൊല. ഇന്ദിരയുടെ വധത്തെ തുടര്‍ന്ന് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ രാജ്യവ്യാപകമായി പ്രത്യേകിച്ചും ദല്‍ഹിയില്‍ നടന്ന സിഖ് വംശഹത്യയില്‍ കൊല്ലപ്പെട്ടത് 8000 പേരാണ്.
ഇരുപതിനായിരത്തില്‍ പരം സിഖ് കുടുംബങ്ങള്‍ അനാഥരും അഭയാര്‍ത്ഥികളും ആക്കപ്പെട്ടു. സ്വതന്ത്ര ഭാരതത്തിന്റെ ചരിത്രത്തില്‍ നടന്ന ആദ്യത്തെ ലക്ഷണമൊത്ത വംശഹത്യയായിരുന്നു സിഖ് കൂട്ടക്കൊല. ഇപ്പോഴും രാജ്യത്തിന്റെ വര്‍ത്തമാന ചരിത്രത്തിലും ആ പാര്‍ട്ടിയുടെ അധികാരമോഹം പുതിയ കുരുതികള്‍ക്കും കലാപങ്ങള്‍ക്കും വഴിമരുന്നിടുന്നു.
സിപിഎം നേതാവായിരുന്ന ഇഎംഎസ് നമ്പൂതിരിപ്പാട് ഒരിക്കല്‍ പറഞ്ഞതോര്‍മ്മ വരുന്നു. കോണ്‍ഗ്രസിന് എന്തും ചെയ്യാന്‍ കഴിയും. പക്ഷേ എല്ലാം തെറ്റായി മാത്രമേ ചെയ്യാന്‍ കഴിയൂ. നമ്പൂതിരിപ്പാട് പറഞ്ഞത് കേരള പരിപ്രേക്ഷ്യത്തിലാണെങ്കിലും അതിന് ഏറെ അര്‍ത്ഥ തലങ്ങളുണ്ട്.
ഇതൊക്കെ ചരിത്രമായ നിലക്ക് രക്തം പുരണ്ട കൈ എന്ന പ്രയോഗത്തില്‍ ആ പാര്‍ട്ടി ധാര്‍മ്മികരോഷം കൊള്ളേണ്ടതില്ല. പകരം ചരിത്രം പഠിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം തയ്യാറാവുകയാണ് വേണ്ടത്.
ടി. എസ്. നീലാംബരന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: