തിരുവനന്തപുരം: തെരുവുനായ്ക്കളുടെ വന്ധ്യംകരണത്തിനായി കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച ഫണ്ട് കേരളം മാത്രമാണ് വേണ്ടവിധത്തില്‍ ഉപയോഗിക്കാത്തതെന്ന് മനേക ഗാന്ധി എംപി. കേന്ദ്രസര്‍ക്കാര്‍ 700 കോടി രൂപയാണ് ഇതിനായി നീക്കിവച്ചത്. ഹരിയാന പോലുള്ള ചെറിയ സംസ്ഥാനങ്ങള്‍ പോലും 30 കോടി രൂപ ഫലപ്രദമായി ചെലവഴിച്ചെങ്കില്‍ കേരളം ഇത് ദുരുപയോഗം ചെയ്യുകയാണുണ്ടായത്. തെരുവുനായ്ക്കളെ വന്ധ്യംകരണം ചെയ്യുന്നതിന് പകരം അവയെ കൊന്നുകളയാനാണ് കേരളം കുറച്ചെങ്കിലും ഈ ഫണ്ട് ഉപയോഗിച്ചത്. ഇക്കാര്യത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കടുത്ത അനാസ്ഥയുണ്ടെന്നും അവര്‍ കുറ്റപ്പെടുത്തി. തിരുവനന്തപുരത്ത് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് എന്‍ജിനീയേഴ്സ് ഹാളില്‍ മൃഗസംരക്ഷണത്തെ അടിസ്ഥാനമാക്കി പീപ്പിള്‍ ഫോര്‍ അനിമല്‍സ് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മനേക.
വിവിധ ജന്തുക്കളെ കീറിമുറിച്ച് പഠനഭാഗമാക്കുന്നത് 11 വര്‍ഷത്തിനു മുമ്പ് ഇന്ത്യയില്‍ നിരോധിച്ചു. എന്നാല്‍, കേരളത്തില്‍ അത് അടുത്തകാലം വരെയുണ്ടായിരുന്നു. പാറ്റയെ കീറിമുറിച്ചു പഠിക്കുന്നത് അവസാനിപ്പിക്കാന്‍ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് കേരളത്തിലെ ഒരു കോളജില്‍ നിന്നും അടുത്തിടെ ഒരു വിദ്യാര്‍ഥി മെയില്‍ അയച്ചു. ചീഫ് സെക്രട്ടറിയെ ബന്ധപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് മുഖ്യമന്ത്രിയെ ബന്ധപ്പെട്ടാണ് ഈ പഠനരീതി അവസാനിപ്പിക്കാന്‍ കഴിഞ്ഞത്. രാജ്യത്തെ വന്യജീവി സങ്കേതത്തിന് ഏറ്റവും വലിയ ഭീഷണി സ്കൂളുകളും കോളജുകളുമാണ്. തെരുവുനായ്ക്കള്‍, പൂച്ചകള്‍, കഴുകന്, പാമ്പുകള്‍, പാറ്റ തുടങ്ങി നാം അപകടകാരികളെന്നു കരുതുന്ന എല്ലാ ജീവികളും മനുഷ്യര്‍ക്ക് വലിയ പ്രയോജനമാണ് ചെയ്യുന്നത്. മാംസാവശിഷ്ടങ്ങളും മനുഷ്യ മാലിന്യവും മറ്റ് പല വിഷവസ്തുക്കളും ഭക്ഷിച്ച് പരിസ്ഥിതി സന്തുലനം നിലനിര്‍ത്താന്‍ ഈ ജന്തുക്കള്‍ സഹായിക്കുന്നു. എന്നാല്‍ മനുഷ്യരാകട്ടെ ഇവയെ ശല്യമാണെന്ന് കരുതി ഇല്ലായ്മ ചെയ്യാനാണ് ശ്രമിക്കുന്നത്.
സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ മൃഗസംരക്ഷണം സംബന്ധിച്ച തെറ്റായ ചെറിയ നിര്‍ദ്ദേശങ്ങള്‍ പോലും വന്‍ അപകടങ്ങള്‍ വരുത്തി വയ്ക്കും. ഗുജറാത്തിലെ സൂററ്റില്‍ തെരുവുനായ്ക്കളെ കൂട്ടത്തോടെ കൊന്നൊടുക്കിയപ്പോഴാണു എലികള്‍ നഗരം കീഴടക്കിയത്. അതോടെ അവിടം പ്ലേഗിന്റെ പിടിയിലായി. പിന്നീടുണ്ടായതു ചരിത്രമാണ്. പക്ഷികളെയും ചെറുകീടങ്ങളെയും കടത്തുന്നത് നിയമവിരുദ്ധമാണെങ്കിലും അതും യഥേഷ്ടം നടക്കുന്നു. ജര്‍മനിയിലെ ഫ്രാങ്ക്ഫുര്‍ട്ടില്‍ എല്ലാ വര്‍ഷവും നടക്കുന്ന ‘ഇന്‍സെക്ട്സ് ഫെസ്റ്റി’ല്‍ അവതരിപ്പിക്കുന്ന ഭൂരിഭാഗം ചെറുകീടങ്ങളും ഇന്ത്യയില്‍ നിന്നുള്ളവയാണ്.
ഇവയെ ഒക്കെ രക്ഷിക്കണമെന്നാഗ്രഹിക്കുന്ന മൃഗസ്നേഹികള്ക്കാകട്ടെ ഒന്നും ചെയ്യാന്‍ കഴിയുന്നില്ല. അവര്‍ ആരുമായും ബന്ധപ്പെട്ട് സൗഹൃദപരമായി പ്രശ്നപരിഹാരത്തിന് ശ്രമിക്കുന്നില്ല. മൃഗങ്ങള്‍ക്ക് അപകടം പറ്റിയെന്ന വിവരം നല്കുന്നതല്ലാതെ ഉത്തരവാദിത്വത്തോടെ അവയെ ഏറ്റെടുത്ത് ശുശ്രൂഷിക്കാന്‍ ആരും തയ്യാറാകുന്നില്ല. ജനപ്രതിനിധികള്‍, അഭിഭാഷകര്‍, മാധ്യമങ്ങള്‍, പോലീസ്, വനംവകുപ്പുദ്യോഗസ്ഥര്‍, സര്ക്കാ ര്‍, കോടതി എന്നിവയുടെ സഹായം തേടിയാല്‍ നമുക്ക് മൃഗസംരക്ഷണം എളുപ്പത്തില്‍ സാധിക്കാം. അതുപോലെ മൃഗബലിയും നിയമംമൂലം സര്‍ക്കാര്‍ നിരോധിച്ചിട്ടുണ്ട്. മതവിശ്വാസത്തിന്റെ പേരില്‍ ഒരുമൃഗത്തെയും ബലിനല്കാ ന് പാടില്ല. ഇത് കടുത്ത കുറ്റമാണെന്നും അവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: