ഹനോയ്: ഫിലിപ്പൈന്‍സ് തീരത്ത് വന്‍നാശനഷ്ടമുണ്ടാക്കി തീരം വിട്ട ഹയാന് ചുഴലിക്കൊടുങ്കാറ്റ് വിയറ്റ്നാം തീരത്തും ആഞ്ഞടിച്ചു. കാറ്റിനെത്തുടര്‍ന്ന് ശക്തമായ മഴയും വെള്ളപ്പൊക്കവുമുണ്ടായി. വന്‍തോതില്‍ മണ്ണിടിച്ചിലും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കൊടുങ്കാറ്റിന് മുന്നോടിയായി ആര്ലക്ഷത്തോളം ആളുകളെ വിയറ്റ്നാം ഒഴിപ്പിച്ചിരുന്നു.
ഇന്നലെ വെളുപ്പിനെ അഞ്ച് മണിയോടെയാണ് മണിക്കൂറില്‍ 120 കീലോമീറ്റര്വേഗതയില് കൊടുങ്കാറ്റ് വിയറ്റ്നാമിലെത്തിയത്. വിയറ്റ്നാം നഗരമായ ഹനായിയില് നിന്നാണ് കൂടുതല്‍ പേരെ ഒഴിപ്പിച്ചത്. തീരപ്രദേശത്ത് നിന്ന് ആയിരക്കണക്കിനാളുകളെ സുരക്ഷിതകേന്ദ്രങ്ങളിലേക്ക് മാറ്റിയിരുന്നു. വടക്കന്മേഖലയിലെ തുറമുഖ നഗരമായ ഹെയ്ഫോങ്ങിലും അതിശക്തമായ കാറ്റും മഴയും അനുഭവപ്പെട്ടു. വിയറ്റ്നാം തീരം വിട്ട് ശക്തി കുറഞ്ഞാണ് ഹയാന് ചൈനീസ് തീരത്തേക്ക് കടന്നു.
ഫിലിപ്പൈന്‍സിന്റെ തെക്കന്‍മേഖലയില്‍ വന്‍നാശം വിതച്ചാണ് ഹയാന് വിയറ്റ്നാമിലെത്തിയത്. അതേസമയം ചുഴലിക്കൊടുങ്കാറ്റ് തീര്‍ത്ത വന്‍നാശനഷ്ടങ്ങള്‍ എങ്ങനെ നികത്തുമെന്നറിയാതെ പകയ്ക്കുകയാണ് ഫിലിപ്പൈന്‍സ് ഭരണകൂടം. സൈന്യം യുദ്ധകാലാടിസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചിട്ടും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ എങ്ങുമെത്താത്ത അവസ്ഥയിലാണ്. ദുരിതബാധിതര്‍ക്ക് ആവശ്യമായ അടിസ്ഥാനസൗകര്യങ്ങള്‍ ലഭിക്കുന്നില്ലെന്ന പരാതിയും വ്യാപകമാകുകയാണ്. ഇതിനിടയില്‍ മോഷണവും കൊള്ളയടിക്കലും നടക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. ഒരു നഗരത്തെ നാമാവശേഷമാക്കി നാലരലക്ഷത്തോളം പേരെ ഭവനരഹിതരാക്കിയാണ് ഹയാന് ഫിലിപ്പൈന്‍സ് വിട്ടത്. പതിനായിരത്തിലേറെപ്പേരാണ് കൊടുങ്കാറ്റില്‍ കൊല്ലപ്പെട്ടത്.
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി അമേരിക്കന്‍ സൈനികര്‍ ഫിലിപ്പൈന്‍സിലെത്തി. ഐക്യരാഷ്ട്രസഭയുടെ യൂണിസെഫും അടിയന്തരദുരിതാശ്വാസസഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. മറ്റ് രാജ്യങ്ങളും ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: