ന്യൂദല്‍ഹി: സുപ്രീംകോടതിയില്‍ നിന്ന് അടുത്തിടെ വിരമിച്ച ജസ്റ്റിസിനെതിരെ യുവ അഭിഭാഷക ലൈംഗികാരോപണം ഉന്നയിച്ചു. സംഭവത്തെപ്പറ്റി അന്വേഷിക്കുന്നതിനായി ജഡ്ജിമാരുടെ മൂന്നംഗ സമിതിയെ നിയോഗിച്ചതായി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് പി.സദാശിവം അറിയിച്ചു. സ്റ്റെല്ല ജയിംസ് എന്ന അഭിഭാഷകയുടെ വെളിപ്പെടുത്തല്‍ വലിയ വിവാദമാണ് നീതിന്യായ മേഖലയില്‍ ഉയര്‍ത്തിയിരിക്കുന്നത്.
കഴിഞ്ഞ ക്രിസ്തുമസ് ദിനത്തില്‍ ദല്‍ഹിയിലെ ഒരു ഹോട്ടല്‍ മുറിയില്‍ വെച്ച് ജഡ്ജ് തന്നെ പീഡിപ്പിച്ചതായാണ് കൊല്‍ക്കത്തയിലെ നാഷണല്‍ യൂണിവേഴ്സിറ്റി ഫോര്‍ ജുറിഡിക്കല്‍ സയന്‍സില്‍ നിന്നും നിയമബിരുദം നേടിയ അഭിഭാഷക കഴിഞ്ഞ ദിവസം ബ്ലോഗിലൂടെ വെളിപ്പെടുത്തിയത്. പിന്നീട് ഒരു വെബ്സൈറ്റിനു നല്കിയ അഭിമുഖത്തിലും അഭിഭാഷക സംഭവം സ്ഥിരീകരിച്ചുകൊണ്ട് പരാതി ആവര്‍ത്തിച്ചു. ഇതോടെ നടപടിയെടുക്കാനാവാത്ത നിലയിലേക്ക് ഉന്നത നീതിന്യായപീഠം എത്തിച്ചേരുകയായിരുന്നു. തുറന്ന കോടതിയില്‍ ചീഫ്ജസ്റ്റിസ് സദാശിവം അറ്റോണി ജനറല്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണ സമിതി രൂപീകരിച്ചതായി പ്രഖ്യാപിക്കുകയും ചെയ്തു.
മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് അറ്റോര്‍ണി ജനറല്‍ കോടതി മുമ്പാകെ ഇന്നലെ പരാതി നല്‍കിയത്. പി.സദാശിവം അദ്ധ്യക്ഷനായ ബെഞ്ച് ജസ്റ്റിസുമാരായ ആര്.എം ലോധ,എച്ച്.എല്‍ ദത്തു, രഞ്ജന.പി.ദേശായി എന്നിവരടങ്ങിയ സമിതിയെയാണ് അന്വേഷണത്തിനായി പ്രഖ്യാപിച്ചിരിക്കുന്നത്.
മൂന്നംഗ സമിതി സംഭവത്തെപ്പറ്റി ഉടനടി അന്വേഷിക്കുമെന്നും റിപ്പോര്‍ട്ട് തയ്യാറാക്കി സമര്‍പ്പിക്കുമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. സമിതി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കും. നീതിന്യായ മേഖലയുടെ മേധാവിയെന്ന നിലയില്‍ സംഭവത്തേപ്പറ്റി അന്വേഷിക്കുകയും നടപടി സ്വീകരിക്കുകയും ചെയ്യേണ്ടത് തന്റെ കടമയാണ്. അഭിഭാഷകയുടെ പരാതി ശരിയോ തെറ്റോ എന്നതു വ്യക്തമാകേണ്ടതുണ്ട്.
സുപ്രീംകോടതിയില്‍ ഇന്റേണ്‍ഷിപ്പ് ചെയ്തിരുന്ന സമയത്താണ് തന്റെ മുത്തച്ഛന്റെ പ്രായമുള്ള ജസ്റ്റിസില്‍ നിന്നും ലൈംഗികാതിക്രമം നേരിടേണ്ടിവന്നതെന്ന് അഭിഭാഷക ബ്ലോഗില്‍ പറയുന്നു. ഡിസംബറില്‍ രാജ്യതലസ്ഥാനത്ത് ബസ്സില്‍ യുവതി പീഡിപ്പിക്കപ്പെട്ട സമയത്തുതന്നെയാണ് തനിക്കും ഇത്തരത്തിലൊരു അനുഭവം നേരിടേണ്ടി വന്നത്. അത്രയും ഉയര്‍ന്ന സ്ഥാനത്തിരിക്കുന്ന ജസ്റ്റിസില്‍ നിന്നും ഇത്തരത്തിലൊരു അനുഭവം ഉണ്ടായപ്പോള്‍ പ്രതികരിക്കാനാവാതെ തരിച്ചിരുന്നുപോയി. തനിക്കു പുറമേ മറ്റു മൂന്നു പെണ്‍കുട്ടികള്‍ക്കു കൂടി ഇത്തരത്തില്‍ അതേ ജസ്റ്റിസില്‍ നിന്നും അനുഭവമുണ്ടായതായി അറിയാം. ഒരു പെണ്‍കുട്ടിക്കു തുടര്‍ച്ചയായ ലൈംഗിക പീഡനം അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. നാലോളം വനിതാ അഭിഭാഷകര്‍ക്ക് മറ്റു ചില ജസ്റ്റിസുമാരില്‍ നിന്നും പീഡനം അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. തനിക്കെതിരെ ലൈംഗിക പീഡനം നടത്തിയ ജസ്റ്റിസിനെതിരെ പരാതിയില്ല. എന്നാല്‍ ഇക്കാര്യങ്ങള്‍ ഇപ്പോള്‍ തുറന്നു പറയുന്നത് ജഡ്ജിയെ അപമാനിക്കാനല്ലെന്നും സുപ്രീംകോടതിയില്‍ ഉള്ള യുവതികളായ അഭിഭാഷകര്‍ കരുതിയിരിക്കാനാണെന്നും സ്റ്റെല്ല ജയിംസ് പറയുന്നു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: