കേരളം റോഡപകടങ്ങളുടെ തലസ്ഥാനമാണ്. റോഡ് മര്യാദ എന്ന വിദേശ സങ്കല്‍പ്പം അന്യമായ മലയാളി അമിതവേഗതയില്‍ അഭിരമിക്കുകയും മുന്നിലുള്ള വാഹനങ്ങളോട് അക്ഷമ പുലര്‍ത്തി ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമിക്കുകയും ചെയ്യുമ്പോള്‍ റോഡപകടങ്ങള്‍ ഉണ്ടായില്ലെങ്കില്‍ മാത്രമേ അതിശയിക്കാനുള്ളൂ.
ഇപ്പോള്‍ റോഡില്‍ അപകടം വിതയ്ക്കുന്നത് പ്രായപൂര്‍ത്തിയാകാത്ത, ലൈസന്‍സ് പോലുമില്ലാത്ത കുട്ടികളുടെ ഏറ്റവും വലിയ ഫാന്‍സിയായ സ്പീഡ് ബൈക്കുകളാണ്. വേഗതകൂടിയ പുത്തന്‍തലമുറ ബൈക്കുകള്‍ കൗമാരക്കാര്‍ക്ക് നല്കുന്ന മാതാപിതാക്കള്‍ ഇപ്പോള്‍ നിയമനടപടിയുടെ ഭീഷണിയിലാണ്.
തോപ്പുംപടി സൗദി റോഡില്‍ ആറു വയസുകാരിയെ കാലപുരിക്കയച്ചത് പതിനെട്ടുകാരന് അമിതവേഗത്തില്‍ ഓടിച്ചുവന്ന ബൈക്കാണ്. നിയമവിരുദ്ധമായി നടക്കാന്‍ പോകുന്ന ബൈക്ക് റേസില്‍ പങ്കെടുക്കാനുള്ള പരിശീലനത്തിന്റെ ഭാഗമായിരുന്നുവത്രെ ഈ അമിതവേഗ യാത്ര. ഇപ്പോള്‍ ഇയാളുടെ ലൈസന്‍സ് റദ്ദാക്കാനുള്ള നടപടി മോട്ടോര്‍വാഹന വകുപ്പ് ആരംഭിച്ചിരിക്കുകയാണ്. ബൈക്ക് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് പിതാവിന്റെ പേരിലാണ്. പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് വാഹനം നല്‍കുന്നവര്‍ക്കെതിരെ നടപടിക്ക് നിയമവകുപ്പുണ്ട്. കുട്ടികള്‍ ഓടിക്കുന്ന ബൈക്കുകളില്‍ ഭൂരിഭാഗവും അച്ഛനമ്മമാരുടെ പേരിലായിരിക്കും.
അടുത്തിടെ തൃശൂരില്‍ അഞ്ചുപേരുടെ മരണത്തിനിടയാക്കിയ കാറപകടത്തിന് കാരണമായത് പതിനാറുകാരന് ഡ്രൈവറായിരുന്നല്ലോ. മോട്ടോര്‍ വാഹന വകുപ്പ് അടുത്തയിടെ നടത്തിയ പരിശോധനയില്‍ നിരവധി കുട്ടിഡ്രൈവര്‍മാരെ പിടികൂടിയിരുന്നു. കുട്ടികള്‍ അച്ഛനമ്മമാരുടെ വണ്ടികള്‍ എടുക്കുന്നത് അവരുടെ സമ്മതത്തോടെയായതിനാല് ജയിലില്‍ പോകുന്നതും പിഴയടക്കേണ്ടിവരുന്നതും അവരാണ്. മനഃപൂര്‍വമല്ലാത്ത നരഹത്യക്കാണ് കേസെടുക്കുന്നത്.
മനഃപൂര്‍വമല്ലെങ്കിലും നരഹത്യ നരഹത്യതന്നെയാണ്. കഴിഞ്ഞ വെള്ളിയാഴ്ച എറണാകുളം കടവന്ത്ര റോഡില്‍ ബൈക്കില്‍ കയറാന്‍ ശ്രമിക്കുകയായിരുന്ന ആളെ എതിര്‍ഭാഗത്തുനിന്ന് അതിവേഗത്തില്‍ വന്ന ബൈക്ക് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഈ ബൈക്കും സ്പീഡ്റേസില് പങ്കെടുത്ത ബൈക്കായിരുന്നു.
എന്തുകൊണ്ട് ട്രാഫിക് അധികാരികള്‍ റോഡ് യാത്രക്കാരുടെ ജീവന് തുലാസിലാക്കി മെയിന്റോഡുകളില് ബൈക്ക് റേസ് നടത്താന്‍ അനുവദിക്കുന്നു എന്നത് ദുരൂഹമാണ്. കേരളത്തിലെ വീതികുറഞ്ഞ റോഡുകള്‍ വാഹന നിബിഡമാണെന്നും ട്രാഫിക് ബ്ലോക്കുകള്‍ സര്‍വ്വസാധാരണമാണെന്നും അറിയാവുന്ന ഈ അമിതവേഗക്കാര്‍ നഗരത്തില്‍ നൂറുകണക്കിന് രഹസ്യക്യാമറകള്‍ സിറ്റി പോലീസ് സ്ഥാപിച്ചിട്ടുണ്ടെന്ന് അറിയാത്തവരല്ല. പക്ഷെ സീറ്റ്ബെല്‍റ്റ് പോലും ധരിക്കാതെ ഇക്കൂട്ടര്‍ സ്പീഡ്ലഹരിയില് വണ്ടി ഓടിക്കുന്നു. നിയമലംഘനം നിയമപാലകര്‍ക്ക് വരുമാന സോഴ്സ് ആകുന്ന കാരണമാണോ ഈ തുടര്‍ക്കഥയായ വാഹനാപകടങ്ങളും മരണങ്ങളും? പിഴ ചുമത്തുന്നുണ്ടെങ്കിലും പിഴ അടയ്ക്കാന്‍ വരുന്ന അച്ഛനമ്മമാരും ഈ കുറ്റത്തെ നിസ്സംഗതയോടെ കാണുന്നു.
ഇന്ന് ബൈക്ക് റേസ് പുത്തന്‍ തലമുറയുടെ ഹരവും പുത്തന്‍ തലമുറ ബൈക്കുകളുടെ വിഹാരകേന്ദ്രവുമാണ്. നഗരഹൃദയത്തില്‍ പോലും സ്പീഡ് റേസ് അരങ്ങേറുന്നു എന്നത് അധികാരികള്‍ക്ക് അറിയാത്ത വസ്തുതയല്ല. പക്ഷെ ഹെല്‍മറ്റ് വേട്ടയില്‍ കാണിക്കുന്ന ആര്‍ജവം ഈ അപകടമരണങ്ങളില്‍ പോലീസ് കാണിക്കാത്തത് ഹെല്‍മറ്റ് വേട്ട മദ്യവും കൈക്കൂലിയും തരപ്പെടുത്തുന്ന സംഭവങ്ങളായതുകൊണ്ടായിരിക്കും. അല്ലെങ്കില്‍ അമ്മക്കും ബന്ധുക്കള്‍ക്കുമൊപ്പം പള്ളിയില്‍ പോയി പ്രാര്‍ത്ഥിച്ച് മടങ്ങുകയായിരുന്ന ക്രിസ്റ്റീന റോസ് എന്ന പിഞ്ചുബാലികയെ അമിതവേഗത്തില്‍ വന്ന ബൈക്ക് ഇടിച്ചുവീഴ്ത്തിയതും ഇടിയുടെ ആഘാതത്തില്‍ ബൈക്കിന്റെ നമ്പര്‍പ്ലേറ്റ് തുളച്ചുകയറിയതും രക്തം വാര്‍ന്ന് ആ പിഞ്ചുബാലിക മരിച്ചതും സംഭവിക്കുമായിരുന്നില്ല. ഇത് ഒറ്റപ്പെട്ട സംഭവമല്ല. രാത്രിയിലെ മത്സരയോട്ടം എല്ലാ മെയിന്‍ റോഡുകളിലും പതിവാണ്. മറ്റൊരു സുപ്രധാന കാര്യം മദ്യപിച്ചുള്ള ഡ്രൈവിംഗാണ്. കേരളത്തില്‍ ഇന്ന് 12 വയസായ കുട്ടികള്‍ പോലും മദ്യപിക്കുന്നവരാണ്. യുവാക്കള്‍ക്ക് മദ്യലഹരിയോടൊപ്പം സ്പീഡ്ലഹരിയും കയറുമ്പോള്‍ റോഡപകടങ്ങള്‍ തുടര്‍ക്കഥയാവുകയും കേരളം നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സില്‍ ഇടംപിടിക്കുകയും ചെയ്യുന്നു. നടപടി എടുക്കാന്‍ പോലീസ് കാണിക്കുന്ന വൈമുഖ്യം ഈ കുറ്റവാളികള്‍ക്ക് പ്രോത്സാഹനമാകുന്നു. കയ്യില്‍ പണമുണ്ടെങ്കില്‍ ആരെയും വാഹനമിടിച്ച് കൊല്ലാം എന്നത് ഇന്ന് പൊതു അറിവാണ്. അമിതവേഗം, മദ്യപിച്ചുള്ള ഡ്രൈവിംഗ് മുതലായ അപകടങ്ങളില്‍പ്പെടുന്ന വാഹനങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ പോലുമില്ല എന്നറിയുന്നവരാണ് പോലീസ് നിഷ്ക്രിയത്വത്തില്‍ ഇവിടെ കാലന്മാരാവുന്നത്. നിയമം നോക്കുകുത്തിയാക്കുന്ന നിയമപാലകരുടെ കൈകളിലാണ് റോഡ് സുരക്ഷ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: