തിരുവനന്തപുരം: റെയില്‍വെസ്റ്റേഷനില്‍ ട്രാക്കില്‍ മുട്ടറ്റം വെള്ളം കയറി. ട്രാക്കിന് വിള്ളലും ഉണ്ടായിട്ടുണ്ട്. വലിയശാലയിലും കൊച്ചുവേളിയിലും ട്രാക്കിലേക്ക് മണ്ണിടിഞ്ഞു വീണു. തമ്പാനൂര്‍ റയില്‍വെസ്റ്റേഷനില്‍ ഒരു ട്രാക്കിലൂടെ മാത്രമാണ് തീവണ്ടിയോടിക്കാനായത്. തിരുവനന്തപുരം-കൊല്ലം പാതയില്‍ തടസപ്പെട്ട തീവണ്ടി ഗതാഗതം ഇന്നലെ രാത്രിയോടെ ഭാഗികമായി മാത്രമേ പുനഃസ്ഥാപിക്കാനായിട്ടുള്ളു. മഴമൂലം ഏഴു ട്രെയിനുകളാണ് റെയില്‍വെ റദ്ദാക്കിയത്. നിരവധി ട്രെയിനുകള്‍ തിരുവനന്തപുരത്ത് എത്താനാകാതെ വഴിയില്‍ യാത്ര അവസാനിപ്പിച്ചു. മറ്റു ചില ട്രെയിനുകള്‍ മണിക്കൂറുകള്‍ വൈകിയാണ് പുറപ്പെട്ടത്.
മുന്നറിയിപ്പില്ലാതെ തീവണ്ടികള്‍ റദ്ദാക്കിയത് യാത്രക്കാരെ വലച്ചു. തിരുവനന്തപുരം-ഷൊര്‍ണൂര്‍ വേണാട് എക്സ്പ്രസ്, തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദി എന്നീ ട്രെയിനുകള്‍ ഇരുഭാഗത്തേക്കുമുള്ള യാത്ര റദ്ദാക്കി. കൊല്ലം-തിരുവനന്തപുരം പാസഞ്ചര്‍, തിരുവനന്തപുരം-നാഗര്‍കോവില്‍ പാസഞ്ചര്‍, കൊച്ചുവേളി-നാഗര്‍കോവില്‍ പാസഞ്ചര്‍ (ഇരുഭാഗത്തേക്കുമുള്ളത്) എന്നീ ട്രെയ്നുകളാണു റദ്ദാക്കിയത്. മധുര-പുനലൂര്‍ പാസഞ്ചര്‍ തിരുവനന്തപുരത്ത് യാത്ര അവസാനിപ്പിച്ചു.
ഇന്നലെ രാവിലെ 11.15നു പുറപ്പെടേണ്ട തിരുവനന്തപുരം-ന്യൂദല്‍ഹി കേരളാ എക്സ്പ്രസ് ഉച്ചയ്ക്ക് ശേഷം വൈകിയാണ് പുറപ്പെട്ടത്. നാഗര്‍കോവില്‍-മംഗലാപുരം പരശുറാം എക്സ്പ്രസ് നേമത്ത് യാത്ര അവസാനിപ്പിച്ചു. തിരുവനന്തപുരത്തേക്കു വന്ന ട്രെയിനുകള്‍ കഴക്കൂട്ടം, മുരുക്കുംപുഴ, കൊച്ചുവേളി, വര്‍ക്കല, നേമം സ്റ്റേഷനുകളില്‍ യാത്ര അവസാനിപ്പിച്ചു.
യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടൊഴിവാക്കാന്‍ റയില്‍വെസ്റ്റേഷനുകളില്‍ നിന്ന് ബസ് നടത്തുമെന്ന് കെഎസ്ആര്‍ടിസി അറിയിച്ചെങ്കിലും കാര്യമായ പ്രയോജനം ചെയ്തില്ല. തമ്പാനൂരില്‍ വെള്ളക്കെട്ടുണ്ടെങ്കിലും കെഎസ്ആര്‍ടിസി സര്‍വീസിനെ അത് ബാധിച്ചില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: