തിരുവനന്തപുരം: തിമിര്‍ത്തുപെയ്ത മഴ തിരുവനന്തപുരം ജില്ലയില്‍ കനത്ത നാശം വിതച്ചു. തമ്പാനൂര്‍ റയില്‍വെസ്റ്റേഷനില്‍ വെള്ളം കയറിയതിനാല്‍ തീവണ്ടികള്‍ റദ്ദാക്കി. തമ്പാനൂര്‍, കിഴക്കേകോട്ട ഭാഗങ്ങളില്‍ വെള്ളം ക്രമാതീതമായി ഉയര്‍ന്നത് ജനജീവിതത്തെ ബാധിച്ചു. നിരവധി വീടുകള്‍ തകര്‍ന്നു. മരങ്ങള്‍ വീഴുകയും വൈദ്യുതിബന്ധം തകരാറിലാകുകയും ചെയ്തു.
ചൊവ്വാഴ്ച രാത്രി എട്ടുമണിക്കാരംഭിച്ച മഴ ബുധനാഴ്ച പുലര്‍ച്ചയോടെ കനക്കുകയായിരുന്നു. മഴ കനത്തതോടെ താഴ്ന്നപ്രദേശങ്ങളെയെല്ലാം വേഗത്തില്‍ വെള്ളത്തിനടിയിലാക്കി. താഴ്ന്ന പ്രദേശങ്ങളും റോഡുകളും റെയില്‍വെ ട്രാക്കുകളും വെള്ളത്തിനിടയിലായി. നിരവധി ഇടങ്ങളില്‍ മണ്ണിടിഞ്ഞു. നാശനഷ്ടങ്ങളുടെ കണക്കുകള്‍ ലഭ്യമായിട്ടില്ല. വളരെ പെട്ടെന്നു തന്നെ തമ്പാനൂരും കിഴക്കേകോട്ടയും വെള്ളത്തിനടിയിലായി.
അടുത്തകാലത്തെങ്ങും ഉണ്ടാകാത്ത തരത്തിലുള്ള വെള്ളപ്പൊക്കമാണ് തിരുവനന്തപുരത്തുണ്ടായത്. നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കാന്‍ കോടികളാണ് ഓരോ വര്‍ഷവും മുടക്കുന്നത്. പലപ്പോഴായി ആവിഷ്കരിക്കുന്ന പദ്ധതികളൊന്നും പ്രയോജനം ചെയ്തിട്ടില്ലെന്നാണ് ഇതില്‍നിന്ന് വ്യക്തമാകുന്നത്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം തീരത്തേക്ക് നീങ്ങുന്നതിനാല്‍ തെക്കന്‍ കേരളത്തില്‍ മഴ കൂടുതല്‍ ശക്തമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്കി.
തെക്കുപടിഞ്ഞാറന്‍ തീരപ്രദേശങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് വീശുമെന്നതിനാല്‍ കേരളത്തിന്റെ തീരപ്രദേശത്ത് 48 മണിക്കൂര്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ലക്ഷദ്വീപില്‍ രൂപപ്പെട്ടിരിക്കുന്ന അന്തരീക്ഷ ചുഴിയും മഴയ്ക്ക് കാരണമാകും.
ആര്.പ്രദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: