ന്യൂദല്‍ഹി: സിബിഐക്ക് സ്വയംഭരണാവകാശം നല്കാന് സാധിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്കി. സിബിഐ ഡയറക്ടര്‍ക്ക് കേന്ദ്രസെക്രട്ടറിക്കു തുല്യമായ പദവി നല്‍കാനാവില്ലെന്നും അറ്റോര്‍ണി ജനറല്‍ ജി.ഇ വഹന്‍വതി മുഖേന സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.
അന്വേഷണ ഏജന്‍സിയില്‍ ആവശ്യത്തിലധികം അധികാരം എത്തിച്ചേരുന്ന സാഹചര്യം അനുവദിക്കാനാവില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചു. സിബിഐ എന്ന അന്വേഷണ ഏജന്‍സി കേന്ദ്രസര്‍ക്കാരിനു കീഴില്‍ പ്രവര്‍ത്തിക്കുന്നതാണ്. അതിനു സ്വയംഭരണാധികാരം നല്കിയാല് അധികാര കേന്ദ്രീകരണത്തിനു കാരണമാകും. ഭരണപ്രതിസന്ധിക്കു ഇടയാക്കുന്ന അവസ്ഥ ഉണ്ടാകുമെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.
സര്‍ക്കാര്‍ ഉത്തമബോധ്യത്തോടെയാണ് ഈ തീരുമാനം എടുത്തിരിക്കുന്നതെന്ന് സിബിഐയുടെ ചുമതലയുള്ള കേന്ദ്രമന്ത്രി വി.നാരായണസ്വാമി അറിയിച്ചു. പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍സിങ്ങും ധനമന്ത്രി പി.ചിദംബരവും തുടര്‍ച്ചയായ രണ്ടു ദിവസങ്ങളിലായി സിബിഐക്കെതിരെ രംഗത്തെത്തിയതിന്റെ അടുത്ത ദിവസമാണ് കേന്ദ്രസര്‍ക്കാര്‍ പുതിയ സത്യവാങ്മൂലം സമര്‍പ്പിച്ചതെന്നതും ശ്രദ്ധേയമാണ്. ഇതോടെ സിബിഐ കൂട്ടിലടച്ച തത്തയാണെന്ന സുപ്രീംകോടതി വിമര്‍ശനം ശരിയാണെന്ന് സര്‍ക്കാര്‍ തന്നെ വ്യക്തമാക്കിയിരിക്കുകയാണ്.
കല്‍ക്കരി അഴിമതിക്കേസ്,2ജി സ്പെക്ട്രം കേസ് എന്നിവയില്‍ അന്വേഷണം കേന്ദ്രസര്‍ക്കാരിലെ ഉന്നതരിലേക്ക് എത്തിയതോടെയാണ് സിബിഐക്കെതിരെ കേന്ദ്രസര്‍ക്കാര്‍ സമ്മര്‍ദ്ദം ശക്തമാക്കിയത്. 2013 മെയില്‍ കേസ് പരിഗണിക്കുന്നതിനിടെ ജസ്റ്റിസ് ആര്.എം ലോധ സിബിഐ കൂട്ടിലടച്ച തത്തയാണെന്നും രാഷ്ട്രീയ യജമാനന്റെ ശബ്ദമായി പ്രവര്‍ത്തിക്കുകയാണെന്നും വിമര്‍ശിച്ചു. കല്‍ക്കരിപ്പാടം അഴിമതിക്കേസില്‍ സിബിഐ ബാഹ്യസമ്മര്‍ദ്ദങ്ങള്‍ക്ക് വിധേയമാകുന്നുണ്ട്. അന്വേഷണ റിപ്പോര്‍ട്ടുകള്‍ പുറത്തുള്ളവര്‍ വന്നു പരിശോധിക്കുന്ന അവസ്ഥയുണ്ട് എന്നിങ്ങനെ ശക്തമായ വിമര്‍ശനമാണ് സുപ്രീംകോടതി നടത്തിയത്. ഇതിന്റെ പശ്ചാത്തലത്തില്‍ തങ്ങള്‍ക്ക് കൂടുതല്‍ സ്വയംഭരണാധികാരം നല്‍കണമെന്ന് സിബിഐ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ഇതു സംബന്ധിച്ച് കേന്ദ്രസര്‍ക്കാരിനോട് സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കോടതി നിര്‍ദ്ദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇന്നലെ കേന്ദ്രം നിലപാടറിയിച്ചിരിക്കുന്നത്. ഇതിനു പിന്നാലെ സിബിഐക്കെതിരായ സത്യവാങ്മൂലം കേന്ദ്രസര്‍ക്കാര്‍ സമര്‍പ്പിച്ചതോടെ കേസ് അടുത്ത തവണ പരിഗണിക്കുമ്പോള്‍ കോടതിയില്‍ നിന്നും നിര്‍ണ്ണായക പരാമര്‍ശങ്ങള്‍ ഉണ്ടാകുമെന്ന് ഉറപ്പായിട്ടുണ്ട്.
എസ്.സന്ദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: