ഭോപ്പാല്‍: കോണ്‍ഗ്രസ് എം.പി ബിജെപിയില്‍ ചേര്‍ന്നു. ഹോഷംഗാബാദില്നിന്നുള്ള ഉദയ് പ്രതാപ് സിംഗിന്റെ ബിജെപിയിലേക്കുള്ള പോക്ക് നിയമസഭാ തെരഞ്ഞെടുപ്പിനു വെറും 11 ദിവസം ശേഷിക്കെ കോണ്‍ഗ്രസ് പാര്‍ട്ടിക്കു കനത്ത ആഘാതമായി. ബിജെപിയിലേക്ക് ഉദയ് പ്രതാപിനെ മുഖ്യമന്ത്രി ശിവ്രാജ് സിംഗ് ചൗഹാനും പാര്‍ട്ടി അദ്ധ്യക്ഷന്‍ നരേന്ദ്ര സിംഗ് തോമറും ചേര്‍ന്നു സ്വീകരിച്ചു.
ബിജെപി സംസ്ഥാന ആസ്ഥാനത്തു നടത്തിയ പത്ര സമ്മേളനത്തില്‍ ഉദയ് പ്രതാപ് കോണ്‍ഗ്രസ് നേതൃത്വത്തിനെതിരേ അതിശക്തമായ ആരോപണം ഉയര്‍ത്തിയത് പാര്‍ട്ടിക്കു മറ്റൊരു പ്രഹരമായി. സംസ്ഥാനത്ത് സ്ഥാനാര്‍ത്ഥി ടിക്കറ്റു വിതരണത്തില്‍ നേതാക്കള്‍ പണം കൈപ്പറ്റിയെന്നാരോപിച്ച അദ്ദേഹം കോണ്‍ഗ്രസ് നേതാക്കളും പാര്‍ട്ടിയും അഴിമതികളില്‍ മുങ്ങിയിരിക്കുകയാണെന്ന് വിശദീകരിച്ചു. പത്രസമ്മേളന സ്ഥലം മാധ്യമപ്രവര്‍ത്തകരെക്കൊണ്ട് നിറഞ്ഞുകവിഞ്ഞിരുന്നു.
ടിക്കറ്റ് വിതരണത്തില്‍ കോഴ വാങ്ങിയ നേതാവിന്റെ പേരുപറയാന്‍ മാധ്യമപ്രവര്‍ത്തകര്‍ നിര്‍ബന്ധിച്ചപ്പോള്‍ പാര്‍ട്ടിയുടെ മുന്‍ വക്താവും സ്ഥാനാര്‍ത്ഥിത്വം ലഭിക്കാതെ പോയ ആളുമായ മനക് അഗര്‍വാള്‍ സുരേഷ് പച്ചൗരിയുടെ പേരു പറഞ്ഞിരുന്നതായി ഉദയ് പ്രതാപ് ചൂണ്ടിക്കാട്ടി. പച്ചൗരിയെപ്പോലെ അനേകം പേര് പാര്‍ട്ടിയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. “അവര്‍ പാര്‍ട്ടിയെ വീര്‍പ്പുമുട്ടിക്കുകയാണ്. പക്ഷേ ഹൈക്കമാണ്ട് ഇക്കാര്യത്തില്‍ ഒരു നടപടിയും കൈക്കൊള്ളുന്നുമില്ല,” ഒരിക്കല്‍ പച്ചൗരിയുടെ അടുത്ത അനുയായി ആയിരുന്ന അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസ് പാര്‍ട്ടി പഴയ മാടമ്പിക്കാലത്തേക്കു മടങ്ങിപ്പോവുകയാണെന്ന് ആരോപിച്ച ഉദയ് പ്രതാപ് തനിക്കവിടെ ശ്വാസംമുട്ടിയതുകൊണ്ടാണ് ഇറങ്ങിപ്പോന്നതെന്നു പറഞ്ഞു.
ഹോഷങ്ഗാബാദില് ആഴത്തില്‍ വേരുള്ള നേതാവായ ഉദയ് പ്രതാപിന്റെ വരവ് ബിജെപിക്ക് വലിയ നേട്ടമുണ്ടാക്കുമെന്നു പറഞ്ഞ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന് ഉദയ് ആത്മാര്‍ത്ഥതയുള്ള നേതാവാണെന്നു പറഞ്ഞു. ഉദയ് നല്ല രാഷ്ട്രീയ പ്രവര്ത്തകന് മാത്രമല്ല, മികച്ച സാമൂഹ്യ പ്രവര്ത്തകന് കൂടിയാണെന്ന് തെളിയിച്ചിട്ടുണ്ടെന്ന് ചൗഹാന് പറഞ്ഞു.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മുമ്പ് അഞ്ചുതവണ എംപിയായിരുന്ന മുന്‍ സംസ്ഥാന വനം വകുപ്പു മന്ത്രി സത്രാജ് സിംഗിനെയാണ് ഉദയ് പ്രതാപ് പരാജയപ്പെടുത്തിയത്.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: