കൊച്ചി: വിധിയുടെ വെല്ലുവിളികളെ തട്ടിയെറിഞ്ഞ് നിറങ്ങളുടെ ലോകം കീഴടക്കിയ ഒരു പെണ്‍കുട്ടിയുടെ ഹരിത സ്വപ്നങ്ങള്‍ നിറങ്ങളായി കാന്‍വാസില്‍ തെളിയുന്നു.
പതിമൂന്നാം വയസ്സില്‍ പോളിയോ ബാധിച്ച് കൈകാലുകള്‍ തളര്‍ന്ന സുനിത എന്ന പെണ്‍കുട്ടി പല്ലുകൊണ്ട് പെയിന്റിംഗ് ബ്രഷ് കടിച്ച് പിടിച്ച് വരച്ച ചിത്രങ്ങളുടെ പ്രദര്‍ശനം കൊച്ചി ദര്‍ബാര്‍ ഹാളിലെ ലളിതകലാ അക്കാദമി ആര്‍ട്ട് ഗ്യാലറിയില്‍ ആരംഭിച്ചു. പ്രദര്‍ശനം 18 വരെ നീണ്ടു നില്ക്കും. പ്രകൃതിയുടെ മനോഹാരിത തെളിഞ്ഞുനില്ക്കുന്ന 27 ചിത്രങ്ങളാണ് പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
പ്രകൃതിയെ വളരെയധികം ഇഷ്ടപ്പെടുന്ന സുനിതയ്ക്ക് ഒരു ചിത്രവും സ്വയം പൂര്‍ണമായി എന്ന് തോന്നാറില്ലത്രെ. ചിത്രത്തില്‍ അലിഞ്ഞ് ചേര്‍ന്ന് പൂര്‍ണമായ ഒരു ചിത്രം വരക്കുകയാണ് ഈ പെണ്‍കുട്ടിയുടെ ഏറ്റവും വലിയ സ്വപ്നം.
പ്രകൃതിയുടെ വിവിധ ഭാവങ്ങളെ തന്റെ കാന്‍വാസിലേക്ക് പകര്‍ത്തുമ്പോള്‍ കൈകാലുകളുടെ തളര്‍ച്ച സുനിതയുടെ മനസ്സിനെ ബാധിക്കാറില്ല. സുനിതയെപ്പോലെ തന്നെ കൈകാലുകള്‍ തളര്‍ന്ന ജ്യേഷ്ഠന് ഗണേഷാണ് വായ് കൊണ്ട് ചിത്രം വരയ്ക്കാന്‍ പ്രേരിപ്പിച്ചത്. ചിത്രം വരയ്ക്കണമെന്ന ദൃഢനിശ്ചയമാണ് സുനിതയെ ഇന്ന് അറിയപ്പെടുന്ന ഒരു ചിത്രകാരിയായി വളര്‍ത്തിയതെന്ന് സുനിതയുടെ അമ്മ പറയുന്നു. കൂട്ടുകാരുടെയും സഹോദരങ്ങളുടെയും മാതാപിതാക്കളുടെയും എല്ലാ സഹകരണവും ഇതിനായി സുനിതയ്ക്ക് കിട്ടി. സുനിതയുടെ ജ്യേഷ്ഠനായ ഗണേഷ്കുമാര് ആരംഭിച്ച ‘ഫ്ലൈ വിത്തൗട്ട് വിംഗ്സ്’ എന്ന സംഘടനയുടെ സഹായത്തോടെ സിംഗപ്പൂര്‍, പോണ്ടിച്ചേരി, എന്നിവിടങ്ങളില്‍ സുനിത ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. എന്നാല്‍ തന്റെ ചിത്രങ്ങളുടെ മാത്രമായി ഒരു പ്രദര്‍ശനം ആദ്യമായാണ് നടത്തുന്നത്.
ഔട്ട് സ്റ്റാന്റിംഗ് യംഗ് ഇന്ത്യ അബാര്‍ഡ്, നാഷണല്‍ അവാര്‍ഡ് തുടങ്ങിയ അംഗീകാരങ്ങള്‍ സുനിതയെത്തേടി എത്തിയിട്ടുണ്ട്. മനസ്സ് നല്കുന്ന ശക്തിക്കൊപ്പം ഭര്‍ത്താവ് രാജേഷും സുനിതയ്ക്ക് ശക്തിപകര്‍ന്ന് ഒപ്പമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: