ഭോപ്പാല്‍: മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്, സംസ്ഥാന പ്രസിഡന്റ് നരേന്ദ്ര സിംഗ് തോമര്‍ എന്നിവരുമായുള്ള പ്രത്യേക അഭിമുഖം നിശ്ചയിച്ചാണ് ഭോപ്പാല്‍ നഗരഹൃദയത്തില്‍ ദീനദയാല്‍ജിയുടെ പേരിലുള്ള ബിജെപി സംസ്ഥാന കാര്യാലയത്തില്‍ എത്തിയത്. ഭോപ്പാല്‍ മലയാളി അസോസിയേഷ്ണ് ഭാരവാഹികളായ മണ്ണടി മുരളിയും ഡോ.പിള്ളയും കുടെയുണ്ടായിരുന്നു.
മധ്യപ്രദേശില്‍ ബിജെപിയുടെ സംഘടനാപ്രവര്‍ത്തനത്തിന് ചുക്കാന്‍ പിടിക്കുന്ന ജനറല്‍ സെക്രട്ടറി, മലയാളിയായ അരവിന്ദ് മേനോന് അഭിമുഖങ്ങള്‍ ക്കുള്ള സൗകര്യങ്ങളെല്ലാം ഉറപ്പു നല്കി. ചൗഹാന് തെരഞ്ഞെടുപ്പ് റാലിക്കായി യാത്ര ചെയ്യുമ്പോള്‍ കൂടെ ഹെലികോപ്ടറില്‍ യാത്ര ചെയ്തും തോമറിനെ കാര്യാലയത്തില്‍ വെച്ചും ഇന്റര്‍വ്യു ചെയ്യുന്നകാര്യത്തില്‍ വ്യവസ്ഥ ചെയ്തു. ബിജെപിയുടെ മുന്‍മുഖ്യമന്ത്രിമാരായ കൈലാസ് ജോഷി, സുന്ദര്‍ ലാല്‍ പട്വ, ഉമാഭാരതി, ബാബുലാല്‍ ഗൗര്‍ എന്നിവരേയും കാണണമെന്ന് തീരുമാനിച്ചിരുന്നു.
ബിജെപി ആഫീസില്‍ നിന്നിറങ്ങിയപ്പോള്‍ രാത്രി എട്ട് മണി കഴിഞ്ഞു. ക്യാമറക്കു ചാര്‍ജ്ജര്‍ വാങ്ങാനായി വിജയ് ചൗക്കിലുള്ള കടയില്‍ കയറി. പണം കൊടുത്തുകൊണ്ടിരിക്കുമ്പോള്‍ പുറത്തൊരു കരസ്പര്‍ശം. തിരിഞ്ഞു നോക്കുമ്പോള്‍ കഴുത്തുനിറയെ ജമന്തിമാല ധരിച്ച് തൊഴുകയ്യോടെ ഒരു വയോധികന്. കടയുടമ ഓടിയിയെത്തി മാലചാര്‍ത്തുന്നു. ക്ഷേത്രാചാരം ഏതോ എന്നാണാദ്യം കരുതിയത്. പക്ഷേ നല്ല മുഖ പരിചയം. സുക്ഷിച്ചു നോക്കിയപ്പോള്‍ അമ്പരന്നു. ബാബുലാല്‍ ഗൗര്‍.
പിറ്റേ ദിവസം കാണണമെന്നു കരുതിയിരുന്ന ബിജെപിയുടെ മുന്‍ മുഖ്യമന്ത്രി തൊട്ടുമുന്നില്‍. വോട്ടറല്ല കേരളത്തില്‍നിന്നുള്ള പത്രക്കാരനാണെന്നു പറഞ്ഞപ്പോള്‍ കഴുത്തില്‍ കിടന്ന മാലയില്‍ ഒരെണ്ണം ഊരി എന്റെ നേര്‍ക്ക് നീട്ടി,”കേരളത്തില്‍ രണ്ടു തവണ വന്നിട്ടുണ്ട്. നല്ല സ്ഥലം. ബിജെപി യുടെ പ്രവര്‍ത്തനം ഇപ്പോളെങ്ങനെയുണ്ട്. രാജഗോപാല്‍ജി ഞങ്ങളുടെ എംപി ആയിരുന്നല്ലോ.” ഗൗര്‍ പറഞ്ഞു. ബിജെപിയെ പിന്തുണയ്ക്കുന്ന പത്രമെന്നു പറഞ്ഞപ്പോള്‍ ഏറെ സന്തോഷം.
പത്താം അങ്കത്തിന് കച്ചമുറുക്കിയ 83 കാരന് രാത്രിയില്‍ വോട്ടുതേടി ഇറങ്ങിയതാണ്. മുന്നറിയിപ്പ് വാഹനത്തിന്റെ ആരവമോ തുറന്ന ജീപ്പ്പിലെ കൈവീശലോ അകമ്പടിക്കാരുടെ ഉന്തും തള്ളുമോ ഒന്നുമില്ല. തൊഴുകയ്യോടെ കടയ്ക്ക് മുന്നിലെത്തുന്ന എംഎല്‍എ യെ (മുഖ്യമന്ത്രിയായാലും സ്ഥാനാര്‍ത്ഥിയായാലും ഗോവിന്ദപുരിക്കാര്ക്ക് ഗൗര്‍ എന്നും സ്വന്തം എംഎല്‍എ മാത്രം) മാലയണിയിച്ച് സ്വികരിക്കാന്‍ ഉടമ ഇറങ്ങിവരും. വോട്ടു ചോദിക്കലും പറച്ചിലും ഒന്നുമില്ല. ജീവനക്കാരെ വരെ പേര് വിളിച്ച് അഭിവാദ്യം ചെയ്യും.
ഉത്തര്‍പ്രദേശില്‍ ജനിച്ച യാദവനായ ബാബുലാല്‍ ഗൗര്‍ വിദ്യാഭ്യാസത്തിനാണ് ഭോപ്പാലിലെത്തിയത്. നിയമബിരുദം എടുത്ത ഗൗര്‍ 1946 ല്‍ ആര്‍എസ്എസിലൂടെയാണ് പൊതുരംഗത്തു വരുന്നത്. ബിഎംഎസിന്റെ സ്ഥാപകാംഗങ്ങളിലൊരാളായിരുന്നു. 1974 ലാണ് ഗൗര്‍ ആദ്യമായി എംഎല്‍എ ആകുന്നത്. ഗോവിന്ദപുരയില്‍ നിന്ന്. പിന്നീടിങ്ങോട്ട് ഗോവിന്ദപുരയ്ക്ക് ഒരു എംഎല്‍എ യേ ഉണ്ടായിട്ടുള്ളു. ബാബുലാല്‍ ഗോറിന് ഒരു മണ്ഡലവും. ഒമ്പതു തവണ ജയിപ്പിച്ചതില്‍ കൂടുതല്‍ ഭൂരിപക്ഷം നല്‍കിയത് 2003 ലായിരുന്നു. 64,212 വോട്ടിനാണ് അത്തവണ ജയിച്ചത്.
1990 ല്‍ ആദ്യമായി മന്ത്രി സഭയിലെത്തിയ ഗൗര്‍ പിന്നിടുള്ള ബിജെ പി മന്ത്രിസഭകളിലെല്ലാം പ്രധാന വകുപ്പ് കൈ കാര്യം ചെയ്തിട്ടുണ്ട്. 2004 ല്‍ ഉമാഭാരതി രാജിവെച്ചതിനെ തുടര്‍ന്ന് കുറച്ചു നാളത്തേക്ക് മുഖ്യമന്ത്രിയുമായി. ഗൗറിനു പിന്‍ഗാമിയായിട്ടാണ് ശിവരാജ് സിംഗ് ചൗഹാന് മുഖ്യമന്ത്രിയായത്. ചൗഹാന് മന്ത്രിസഭയില്‍ നഗരവികസന മന്ത്രിയാണിപ്പോള്‍. ഇതിലുമുണ്ടൊരു പ്രത്യേകത. മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചയാള്‍ അതേ നിയമസഭയില്‍ മറ്റൊരു മുഖ്യമന്ത്രിയുടെ കീഴില്‍ മന്ത്രിയാകുന്നത് അപൂര്‍വ സംഭവം.
കല്ല്യാണാഘോഷങ്ങളിലും മരണാനന്തര ചടങ്ങുകളിലുമൊക്കെ സാന്നിധ്യം, വഴിത്തര്‍ക്കം മുതല്‍ കുടുംബവഴക്കില്‍ വരെ മാധ്യസ്ഥം. മുഖ്യമന്ത്രിയായിരുന്നപ്പോള്പോലും മുറുക്കാന്‍ കടപോലും ഉദ്ഘാടനം ചെയ്യാന്‍ എത്താനുള്ള മനസ്സ്. ഗോവി ന്ദപുരക്കാര്ക്ക് ബാബുലാല്‍ ഗൗര്‍ പ്രിയങ്കരനാകുന്നത് ഇ തുകൊണ്ടെല്ലാമാണ്.
അതുകൊണ്ടുതന്നെ ഇത്തവണയും അവര്‍ക്ക് സ്വന്തം ഗൗറിനെ ജ യിപ്പിക്കണം. തുടര്‍ച്ചയായ 10 വിജയമെന്ന റിക്കാര്ഡിഡാന് പ്രത്യേകിച്ചും. ഇത്തവണ ഗൗറിനായി വോട്ടുതേടാന്‍ ഒരു വിഐപി നേതാവുകൂട്ടിനുണ്ട്. ഭോപ്പാല്‍ നഗരസഭ അധ്യക്ഷ കൃഷ്ണാ ഗൗര്‍. ഗൗറിന്റെ മകന്റെ ഭാര്യ.
മദ്ധ്യപ്രദേശില്‍നിന്ന് പി.ശ്രീകുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: