ഇത് വൃശ്ചികപ്പുലരി. സമഭാവനയുടെയും സര്‍വ്വമതസാഹോദര്യത്തിന്റെയും വിളംബരവേദിയായ ശബരിമലയില്‍ മണ്ഡല മഹോത്സവത്തിനും തുടര്‍ന്നുള്ള മകരവിളക്കിനും തുടക്കം കുറിക്കുന്ന പുണ്യദിനം. ലക്ഷോപലക്ഷം ഭക്തജനങ്ങള്‍, നാനാ ദേശങ്ങളില്‍ നിന്നും ആചാരപരമായ വ്രതവിശുദ്ധിയോടെ, കഠിനമായ ശരണവഴികള്താണ്ടി ശബരിമല ശാസ്താസന്നിധിയിലണയുന്ന സുകൃതദിനം. കേരളം ശരണമന്ത്രങ്ങളാല്‍ മുഖരിതമാവുകയാണ്. സുമനസുകള്‍ തത്വമസിയുടെ അകംപൊരുളുകള്‍ അറിയുകയാണ്.
പിന്നിട്ട രണ്ട് വര്‍ഷങ്ങളിലെ മണ്ഡലം-മകരവിളക്ക് മഹോത്സവങ്ങള്‍ പൂര്‍വ്വാധികം വിജയകരമായി. തീര്‍ത്ഥാടനം അപകടരഹിതവും ചൂഷണരഹിതവും മാലിന്യരഹിതവുമായി.
ശബരിമലക്കിപ്പോള് സുവര്‍ണ്ണകാലമാണ്. മാസ്റ്റര്‍ പ്ലാന്‍ പദ്ധതികളുടെ നിര്‍വ്വഹണത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച ക്രിയാത്മക സമീപനം പ്രകടമായ വികസനമാറ്റങ്ങള്‍ പ്രത്യക്ഷമാക്കിയിരിക്കുന്നു. പമ്പ-സന്നിധാനം കാനനപാതയില്‍ മരക്കൂട്ടം ഭാഗത്ത് ഭക്തജനങ്ങള്ക്കിനി ക്യൂ നില്‍ക്കേണ്ടതില്ല. സ്വാമി അയ്യപ്പന് റോഡിനെയും ചന്ദ്രാനന്ദന്‍ റോഡിനെയും പരസ്പരം ബന്ധിപ്പിക്കുന്ന അണ്ടര്‍പാസ്സിന്റെ നിര്‍മ്മാണം ഒരു കോടി രൂപ ചെലവില്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞു. ദര്‍ശനം കഴിഞ്ഞ് മടങ്ങുന്നവര്‍ക്കും സന്നിധാനത്തേക്ക് പ്രസാദനിര്‍മ്മാണ സാമഗ്രികളും മറ്റുമെത്തിക്കുന്ന ട്രാക്ടറുകള്‍ക്കും ഇന്ന് മുതല്‍ ഈ വഴി യാത്ര തുടരാം. മലകയറി വരുന്നവര്‍ക്ക് മരക്കൂട്ടത്തുനിന്നും ഫ്ലൈഓവറിന്റെ ക്ലേശമില്ലാതെ നേരേ, പരമ്പരാഗത പാതയായ ശരംകുത്തി വഴി സന്നിധാനത്തേക്ക് പ്രവേശിക്കാം.
ഭക്തജനത്തിരക്കിന്റെ കാഠിന്യം ഏറെ രൂക്ഷമാകുന്ന മാളികപ്പുറത്തും ശാസ്ത്രീയമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിക്കഴിഞ്ഞു. മാളികപ്പുറം തിരുമുറ്റത്തുനിന്നും അന്നദാന മണ്ഡപത്തിലേക്കുള്ള ഫ്ലൈഓവറും ഇന്ന് ഭക്തജനങ്ങള്‍ക്കായി തുറക്കുകയാണ്. വിശാലമായ രണ്ട് അന്നദാന മണ്ഡപങ്ങളുടെ നിര്‍മ്മാണം സന്നിധാനത്ത് 14 കോടി രൂപ ചെലവില്‍ പുരോഗമിക്കുകയാണ്.
ഉടനെത്തന്നെ ശബരിമല സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റിന്റെ നിര്‍മ്മാണോദ്ഘാടനം നടക്കും. 21.97 കോടി രൂപ ചെലവുവരുന്ന ഈ ബൃഹത് പദ്ധതിയാണിത്. പവിത്ര നദിയായ പമ്പയും മാലിന്യവിമുക്തമാകും.
പുതിയ അപ്പം, അരവണ പ്ലാന്റിന്റെ സ്ഥലനിര്‍ണ്ണയം പൂര്‍ത്തിയായി. ടെന്റര്‍ നടപടികള്‍ പുരോഗമിക്കുകയാണ്. പമ്പ ഹില്‍ടോപ്പില്‍ നിന്നും സന്നിധാനം പോലീസ് ബാരക്കുവരെയുള്ള റോപ്പ്വേയുടെ നിര്‍മ്മാണോദ്ഘാടനവും ഉടനെ നടക്കും. പദ്ധതി യാഥാര്‍ത്ഥ്യമാകുമ്പോള്‍ തീര്‍ത്ഥാടകര്‍ക്ക് പ്രയാസം സൃഷ്ടിക്കുന്ന ട്രാക്ടര്‍ മുഖേനയുള്ള ചരക്കുഗതാഗതം അവസാനിപ്പിക്കുവാനാകും. കഴുതകളെക്കൊണ്ട് ചുമട് ചുമപ്പിച്ചിരുന്ന കീഴ്വഴക്കം കഴിഞ്ഞവര്‍ഷം മുതല്‍ ശബരിമലയില്‍ നിര്‍ത്തലാക്കി.
സന്നിധാനത്ത് തിരുപ്പതി മാതൃകയില്‍ ക്യൂസംവിധാനം ഏര്‍പ്പെടുത്തുന്നതിനുള്ള ക്രമീകരണങ്ങള്‍ക്ക് താമസിയാതെ തുടക്കമാകും. വലിയ നടപ്പന്തലിന് ഒരു നിലകൂടെ നിര്‍മ്മിച്ച്, ലോവര്‍ തിരുമുറ്റത്തിന് വീതികൂട്ടിയാണ് ഇത് സാധ്യമാക്കുക. ടെന്റര്‍ നടപടികള്‍ പുരോഗമിക്കുകയാണ്. ദര്‍ശനം കഴിഞ്ഞ് മടങ്ങുന്നവര്‍ക്കുവേണ്ടി, മാളികപ്പുറത്തുനിന്നും ചന്ദ്രാനന്ദന്‍ റോഡിലേക്ക്, സൈന്യത്തിന്റെ സഹായത്തോടെ നിര്‍മ്മിച്ച ബെയ്ലി പാലം രക്ഷാമാര്ക്ഷമായി നിലനിര്‍ത്തിക്കൊണ്ട് അതിനുമുകളിലൂടെ ഫ്ലൈഓവര്‍ (എലിവേറ്റഡ് ബ്രിഡ്ജ്) നിര്‍മ്മിക്കുന്ന പദ്ധതിയും ഉടന്‍ തുടങ്ങും.
സന്നിധാനത്ത് അനധികൃതമായി സ്ഥാപിച്ചിരുന്ന അനേകം കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റി, അവയുടെ സ്ഥാനത്ത് ഇന്റര്‍ലോക്ക് ടെയില്‍സ് വിരിച്ച് ഭക്തജനങ്ങള്‍ക്ക് വിരിവയ്ക്കുന്നതിനുള്ള സ്ഥലസൗകര്യം വര്‍ധിപ്പിച്ചു. മാസ്റ്റര്‍പ്ലാന്‍ പദ്ധതികള്‍ പൂര്‍ണ്ണമായും പ്രാവര്‍ത്തികമാകുന്നതോടെ ശബരിമലയില്‍ അശാസ്ത്രീയമായി നിര്‍മ്മിച്ച കോണ്‍ക്രീറ്റ് കെട്ടിടങ്ങളെല്ലാം നീക്കം ചെയ്യപ്പെടും. പകരം കേരളീയ വാസ്തുശില്പ മാതൃകയിലുള്ള മന്ദിരങ്ങള്‍ ഭക്തജനങ്ങള്‍ക്കായി തുറക്കും.
തീര്‍ത്ഥാടകര്‍ക്ക് വെയിലും മഴയും കൊള്ളാതെ കാനനപാത താണ്ടാന്‍ പമ്പ മുതല്‍ മരക്കൂട്ടം വരെ നടപ്പന്തലുകള്‍ നിര്‍മ്മിച്ചുകഴിഞ്ഞു. ക്യൂനില്ക്കുന്ന ഭക്തജനങ്ങള്‍ക്കായി ശബരിപീഠത്തിലും ശരംകുത്തിയിലും ടോയ്ലറ്റ് സൗകര്യങ്ങളോടുകൂടിയ ക്യൂ കോംപ്ലക്സുകള്‍ സജ്ജമാക്കി. ശരംകുത്തിമുതല്‍ സന്നിധാനം വരെ പൈപ്പ്ലൈനും ടാപ്പുകളും സ്ഥാപിച്ച് ചുക്കുവെള്ളം വിതരണം ചെയ്യുന്നതിനുള്ള ക്രമീകരണം ഏര്‍പ്പെടുത്തി.
പമ്പ-സന്നിധാനം സമാന്തര കുടിവെള്ള പൈപ്പ്ലൈന് സ്ഥാപിക്കുന്ന ബൃഹത് പദ്ധതിയും യാഥാര്‍ത്ഥ്യമായി. സ്വാമി അയ്യപ്പന് റോഡ് 5 കോടി രൂപ ചെലവില്‍ കോണ്‍ക്രീറ്റ് ചെയ്ത് ട്രാക്ടര്‍ ഗതാഗതത്തിന് അനുയോജ്യമാക്കി. അയ്യപ്പസേവാസംഘത്തിന്റെ സഹകരണത്തോടെ പമ്പാത്രിവേണി മുതല്‍ ഗണപതി കോവില്‍ വരെ സര്‍വ്വീസ് റോഡ് നിര്‍മ്മിച്ചു. ഭക്തജനങ്ങള്ക്കിടയിലൂടെയുള്ള ഈ ഭാഗത്തെ വാഹനഗതാഗതത്തിന് ഇതോടെ ശമനമായി.
രണ്ട് ബേസ്മെന്റ് നിലകള്‍, ഗ്രൗണ്ട്ഫ്ലോര്‍, ഒന്നാംനില എന്നിവയടങ്ങുന്ന 32,785 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള, പമ്പയിലെ ആശുപത്രി സമുച്ചയത്തിന്റെ ആദ്യഘട്ടം പ്രവര്‍ത്തനോദ്ഘാടനവും ഇന്ന് നടക്കുകയാണ്. 15 കോടി രൂപ ചെലവിലാണ് ഇത് നിര്‍മ്മിക്കുന്നത്.
മാസ്റ്റര്‍പ്ലാന്‍ പദ്ധതികള്‍ക്കായി ഈ സര്‍ക്കാര്‍ ഇതുവരെ 65 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. ദുരന്തങ്ങള്‍ ഒഴിവാക്കുന്നതുസംബന്ധിച്ച, ജസ്റ്റിസ് ഹരിഹരന് നായര്‍ കമ്മീഷന്റെ ഇടക്കാല റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കിക്കഴിഞ്ഞു. സുരക്ഷാ മാന്വല്‍ പ്രാവര്‍ത്തികമാക്കി.
നിലയ്ക്കലില്‍ ഒരേസമയം പതിനായിരം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാവുന്ന ഗ്രൗണ്ട് തയ്യാറാക്കിക്കഴിഞ്ഞു. അനുബന്ധ സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇവിടത്തെ ജലക്ഷാമത്തിന് പരിഹാരം കാണാന്‍ കക്കാട് ഡാമില്‍നിന്നും 13 എം.എല്‍.ഡി ജലം എത്തിക്കുന്ന 75 കോടി രൂപയുടെ പദ്ധതി ജലവിഭവ വകുപ്പ് നടപ്പിലാക്കും. കണമല പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായിവരികയാണ്.
പമ്പയിലും സന്നിധാനത്തും പോലീസ് മെസ്സിനുവേണ്ടി കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നതിനായി 4.5 കോടി രൂപ അനുവദിച്ചു. ശബരിമലയുമായി ബന്ധപ്പെട്ട 11 പഞ്ചായത്തുകള്‍ക്കും ചെങ്ങന്നൂര്‍, പത്തനംതിട്ട മുനിസിപ്പാലിറ്റികള്‍ക്കുമായി ശുചീകരണത്തിനും മറ്റ് സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനുമായി 1.6 കോടി രൂപ അനുവദിച്ചു. പത്തനംതിട്ട, ഇടുക്കി, കോട്ടയം, തിരുവനന്തപുരം (ശ്രീപദ്മനാഭ സ്വാമി ക്ഷേത്രം, ആറ്റുകാല്‍ ഇടത്താവളങ്ങള്‍), മലപ്പുറം (മിനി പമ്പ) കളക്ടര്‍മാര്‍ക്ക് ഭക്തജനങ്ങള്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുന്നതിന് 64 ലക്ഷം രൂപ അനുവദിച്ചു. ശബരിമലയിലേക്കുള്ള റോഡുകളില്‍ അപകടനിയന്ത്രണത്തിന് ഇത്തവണയും മോട്ടോര്‍ വാഹന വകുപ്പിന്റെ സേഫ്സോണ്‍ പദ്ധതി നടപ്പാക്കും. പോലീസ് സുരക്ഷാ സംവിധാനം പൂര്‍വ്വാധികം ശക്തിപ്പെടുത്തും. ആര്‍എഎഫ്, എന്‍ഡിആര്‍എഫ് സേനാവിഭാഗങ്ങളുടെ സേവനവും ലഭ്യമാക്കും. ഇതിനുപുറമേ, സന്നിധാനം, പമ്പ, പ്രധാന ഇടത്താവളങ്ങള്‍ എന്നിവിടങ്ങളിലേക്കായി 658 സ്പെഷ്യല്‍ പോലീസ് സേനാംഗങ്ങളെ കൂടുതലായി നിയമിച്ചിട്ടുണ്ട്. സന്നിധാനത്ത് വെര്‍ച്വല്‍ ക്യൂ സംവിധാനം ശക്തമാക്കും.
ആരോഗ്യവകുപ്പ് വിപുലമായ ക്രമീകരണങ്ങളാണ് ഇത്തവണയും ഏര്‍പ്പെടുത്തിയിട്ടുള്ളത്. ബന്ധപ്പെട്ട ആശുപത്രികളിലെല്ലാം വേണ്ടത്ര ഡോക്ടര്‍മാരെയും പാരാമെഡിക്കല്‍ സ്റ്റാഫിനെയും നിയമിച്ചു. മരുന്ന് സംഭരണവും അതത് ആശുപത്രികളില്‍ പൂര്‍ത്തിയാക്കി. പമ്പയില്‍ കാരുണ്യ ഫാര്‍മസി തുറന്നു. സന്നിധാനത്തും കാരുണ്യയുടെ ഔട്ട്ലെറ്റ് പ്രവര്‍ത്തനമാരംഭിക്കും. പമ്പ-സന്നിധാനം കാനനപാതയില്‍ ഓക്സിജന്‍ പാര്‍ലറുകള്‍ സ്ഥാപിച്ചു. നീലിമലയിലെ കാര്‍ഡിയോളജി സെന്ററിലും സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളിലെ ആശുപത്രികളിലും ആധുനിക ഉപകരണങ്ങള്‍ ലഭ്യമാക്കി.
ശബരിമലയുടെ വികസനകാര്യങ്ങളില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നല്കുന്ന പിന്തുണയും സഹകരണവും എടുത്തുപറയേണ്ടതാണ്. ഇനി നിറഭക്തിയുടെ നാളുകളാണ്. എല്ലാ ഭക്തജനങ്ങള്‍ക്കും ഊഷ്മളമായ ആശംസകള്‍.
വി.എസ്.ശിവകുമാര്‍ (ദേവസ്വം വകുപ്പ് മന്ത്രി)
പ്രതികരിക്കാൻ ഇവിടെ എഴുതുക: