തിരുവനന്തപുരം: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലെ പോരായ്മകള്‍ പരിഹരിക്കാതെയും സംസ്ഥാനങ്ങള്‍ മുന്നോട്ടു വച്ച നടപടികളെക്കുറിച്ച് ആലോചിക്കാതെയും റിപ്പോര്‍ട്ട് നടപ്പാക്കാന്‍ വിജ്ഞാപനം ഇറക്കിയ കേന്ദ്രസര്‍ക്കാരിന്റെ നടപടി ഏകപക്ഷീയമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. വിഷയം കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍കൊണ്ടുവരുമെന്നും വിജ്ഞാപനത്തിന്റെ പേരില്‍ ഒരാള്‍പോലും കുടിയൊഴിക്കപ്പെടില്ലെന്നും മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ പറഞ്ഞു.
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ തുടര്‍ന്ന് കേരളത്തിന്റെ പലഭാഗങ്ങളിലും പ്രതിഷേധസമരങ്ങള്‍ അക്രമത്തിലേക്ക് നീങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അക്രമപ്രവര്‍ത്തനങ്ങളില്‍നിന്ന് ജനങ്ങള്‍ പൂര്‍ണമായും വിട്ടുനില്‍ക്കണം. ഗാഡ്ഗില്‍ റിപ്പോര്‍ട്ട് പരിസ്ഥിതിസംരക്ഷണം മാത്രമേ കണക്കിലെടുത്തുള്ളൂവെന്നും ജനങ്ങളുടെ ആവശ്യം പരിഗണിച്ചില്ല എന്നും ബോധ്യപ്പെട്ടതുകൊണ്ടാണ് പശ്ചിമഘട്ടം ഉള്‍പ്പെടുന്ന ആറ് സംസ്ഥാനങ്ങള്‍ ഒരുപോലെ റിപ്പോര്‍ട്ടിനെതിരെ ശബ്ദമുയര്‍ത്തിയത്.
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലും ചില പ്രശ്നങ്ങള്‍ അവശേഷിക്കുന്നുണ്ട്. ഇക്കാര്യം കേന്ദ്രസര്‍ക്കാരിനെ അറിയിക്കുകയും സര്വകക്ഷിയോഗംകൂടി ഇതേക്കുറിച്ച് പരിശോധിക്കാന്‍ കമ്മറ്റിയെ നിയോഗിക്കുകയും ചെയ്തു. കൃഷി ഉള്‍പ്പെടെ ജീവനോപാധികളെ ബാധിക്കാത്ത രീതിയില്‍ മാത്രമേ റിപ്പോര്‍ട്ട് നടപ്പിലാക്കാനാകൂ. വിജ്ഞാപനത്തിന്റെ പേരില്‍ ഒരാളെയും കുടിയിറക്കില്ല. ഇന്ന് നടത്തുന്നതുപോലെ കൃഷി നടത്തുന്നതിന് തടസമുണ്ടാകില്ല.
അഞ്ച് കാര്യങ്ങളില്‍ മാറ്റങ്ങള്‍ നിര്‍ദ്ദേശിക്കാനും പുതിയ നിര്‍ദ്ദേശങ്ങള്‍ ഉള്‍ക്കൊള്ളിക്കാനുമുള്ള സാഹചര്യം നിലവിലുണ്ട്. ജനങ്ങള്‍ക്ക് ഇത് സംബന്ധിച്ചുണ്ടായ ആശങ്കകളും സംശയവും പൂര്‍ണമായും മാറ്റുന്ന നടപടി ഉണ്ടാകണം. ഇതിനായി വേണമെങ്കില്‍ ദല്‍ഹിയില്‍ പോകും. ആവശ്യമെങ്കില്‍ സര്‍വകക്ഷിയോഗം വിളിക്കും. ജനങ്ങള്‍ക്ക് വികാരം പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. പക്ഷേ അതൊന്നും ആക്രമങ്ങളിലേക്ക് തിരിയരുത്. റിപ്പോര്‍ട്ടിന്റെ പേരില്‍ വളരെയധികം പ്രചരണങ്ങള്‍ നടക്കുന്നുണ്ട്. ഇതിനുപിന്നില്‍ ബോധപൂര്‍വമായ ശ്രമങ്ങളുണ്ടെന്ന് കരുതുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: