ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ സമ്മര്‍ദ്ദ ഫലമായി അഭിപ്രായ സര്‍വ്വേകള്‍ നിരോധിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് നീക്കം തുടങ്ങി. സര്വ്വേകള്ക്കു നിരോധനം ഏര്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര നിയമമന്ത്രാലയത്തില് നിന്നും തെരഞ്ഞെടുപ്പ് കമ്മീഷന് ഉപദേശം തേടിയിട്ടുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് അനുകൂലമായി വിധിയെഴുത്തുണ്ടാകുമെന്ന കണ്ടെത്തലുകള്‍ വന്നതോടെയാണ് അഭിപ്രായ സര്‍വ്വേകള്‍ക്കെതിരെ കോണ്‍ഗ്രസ്സും കേന്ദ്രസര്‍ക്കാരും രംഗത്തെത്തിയത്. എന്നാല്‍ നിയമമന്ത്രാലയം വിഷയം പരിശോധിക്കുകയാണെന്ന മറുപടിയാണ് നല്‍കിയിരിക്കുന്നത്. നിരോധനത്തെ അനുകൂലിച്ച് പെട്ടെന്ന് നിയമോപദേശം നല്കിയാല് ബിജെപി സംഭവത്തെ രാഷ്ട്രീയ ആയുധമായി ഉപയോഗിക്കുമെന്ന ഭയം കോണ്‍ഗ്രസിനും കേന്ദ്രസര്‍ക്കാരിനുമുണ്ട്.
അഭിപ്രായ സര്‍വ്വേകള്‍ നിരോധിക്കണമെന്ന കോണ്‍ഗ്രസ് സമ്മര്‍ദ്ദത്തേ തുടര്‍ന്ന് കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന് വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നും അഭിപ്രായം തേടിയിരുന്നു. ബിജെപിയും സിപിഎമ്മും സര്‍വ്വേകള്‍ നിരോധിക്കുന്നതിനെ ശക്തമായി എതിര്‍ത്തപ്പോള്‍ കോണ്‍ഗ്രസ്, സമാജ് വാദി പാര്‍ട്ടി, ബഹുജന്‍ സമാദ് വാദി പാര്‍ട്ടി, എന്‍സിപി എന്നിവര്‍ നിരോധനത്തെ അനുകൂലിച്ച് അഭിപ്രായം രേഖപ്പെടുത്തി. തൃണമൂല്‍ കോണ്‍ഗ്രസ് അഭിപ്രായമില്ലെന്ന് അറിയിച്ചപ്പോള്‍ നിയമത്തില്‍ ഭേദഗതി വരുത്തി അഭിപ്രായ സര്‍വ്വേകളെ നിരോധിക്കണമെന്ന് എഐഎഡിഎംകെ ആവശ്യപ്പെട്ടു. ജെഡിയുവും സമ്പൂര്‍ണ്ണ നിരോധനം വേണമെന്ന ആവശ്യമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ മുന്നില്‍ വെച്ചിരിക്കുന്നത്. അഞ്ചു ദേശീയ പാര്‍ട്ടികളില്‍ നിന്നും പത്ത് പ്രാദേശിക പാര്‍ട്ടികളില്‍ നിന്നും ഇതു സംബന്ധിച്ച അഭിപ്രായം തെരഞ്ഞെടുപ്പ് കമ്മീഷന് തേടിയിരുന്നു.
1951ലെ ജനപ്രാതിനിധ്യ നിയമത്തില്‍ ഭേദഗതി വരുത്തിക്കൊണ്ട് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ച സമയം മുതല്‍ നിരോധനം ഏര്‍പ്പെടുത്തുന്നതിനായി നേരത്തെ നിര്‍ദ്ദേശം തെരഞ്ഞെടുപ്പ് കമ്മീഷനു മുന്നിലുണ്ടായിരുന്നു. എന്നാല്‍ മുഖ്യപ്രതിപക്ഷ കക്ഷിയായ ബിജെപി ശക്തമായ എതിര്‍പ്പുമായി രംഗത്തെത്തിയതോടെ തീരുമാനം വൈകുകയാണ്. ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ ഒന്ന് എ പ്രകാരമുള്ള സംസാരിക്കാനുള്ള സ്വാതന്ത്ര്യത്തിന്റെ ലംഘനമാണ് അഭിപ്രായ സര്‍വ്വേകള്‍ നിരോധിക്കുന്നതോടെ സംജാതമാകുന്നതെന്നാണ് ബിജെപിയുടെ അഭിപ്രായം.
എസ്.സന്ദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: