ശബരിമല: ആയിരക്കണക്കിന് അയ്യപ്പഭക്തരുടെ കണ്ഠങ്ങളില്‍ നിന്നുയര്‍ന്ന ശരണമന്ത്രങ്ങളാല്‍ മുഖരിതമായ അന്തരീക്ഷത്തില്‍ ശബരിമല പൊന്നമ്പലനട തുറന്നു. മണ്ഡലക്കാലത്തിന് തുടക്കമായതോടെ ഇന്നുമുതല്‍ അയ്യപ്പദര്‍ശന സായൂജ്യം നേടാന്‍ ഭക്തകോടികള്‍ ശബരിമലയിലേക്ക് ഒഴുകിയെത്തും. പുണ്യപൂങ്കാവനവും ശബരിമലയും ഇനിയുള്ള അറുപതുനാള്‍ ശരണമന്ത്രത്താല്‍ മുഖരിതമാകും.
ഇന്നലെ വൈകിട്ട് 5.30ന് തന്ത്രി കണ്ഠരര് മഹേശ്വരരുടെ സാന്നിദ്ധ്യത്തില്‍ മേല്‍ശാന്തി എന്‍. ദാമോദരന്‍ പോറ്റി നടതുറന്ന് ദീപം തെളിയിച്ചു. തുടര്‍ന്ന് പുതിയ മേല്‍ശാന്തിമാരെ സോപാനത്തേക്ക് ആനയിച്ചു. ഇതിനുശേഷം ഭക്തര്‍ പടിചവിട്ടി ദര്‍ശനം നടത്തി. ദീപാരാധനക്കുശേഷം തന്ത്രിയുടെ കാര്‍മ്മികത്വത്തില്‍ പുതിയമേല്‍ശാന്തിമാരുടെ സ്ഥാനാരോഹണം നടന്നു.
വൃശ്ചികപ്പുലരിയായ ഇന്ന് മുതല്‍ ഒരു വര്‍ഷക്കാലത്തേക്ക് അയ്യപ്പപൂജ നടത്താനുള്ള നിയോഗം പുതിയ മേല്‍ശാന്തിക്കാണ്. ഇന്നുപുലര്‍ച്ചെ അഷ്ടദ്രവ്യ മഹാഗണപതിഹോമത്തോടെ തീര്‍ത്ഥാടന കാലത്തെ പൂജാദികര്‍മ്മങ്ങള്‍ക്ക് തുടക്കമാകും. ഇന്നലെ നടതുറക്കുന്നതിനും ഏറെനേരം മുമ്പുതന്നെ ഭഗവത് ദര്‍ശനം കാത്ത് ഇരുമുടിക്കെട്ടേന്തിയ തീര്‍ത്ഥാടകരുടെ നീണ്ടനിര ദൃശ്യമായിരുന്നു. അന്യസംസ്ഥാനക്കാരായ അയ്യപ്പന്മാരാണ് ഇന്നലെ സന്നിധാനത്ത് ദര്ശനത്തിനെത്തിയവരില് അധികവും.
സന്നിധാനത്ത് ടി.കെ. രാജേന്ദ്രനാണ് സ്പെഷ്യല്‍ പോലീസ് ഓഫീസര്‍, ആയിരം പോലീസുകാരാണ് ആദ്യഘട്ടത്തില്‍ സുരക്ഷാ ചുമതലയ്ക്കുള്ളത്. ഭക്തജനത്തിരക്ക് വര്‍ദ്ധിക്കുന്നതിനനുസരിച്ച് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള പോലീസിന്റെ സേവനവും ശബരിമലയിലും, പമ്പയിലും നിലയ്ക്കലിലും ലഭ്യമാക്കും. രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നും എത്തിച്ചേരുന്ന അയ്യപ്പഭക്തര്‍ക്ക് ആവശ്യമായ സഹായങ്ങളും, സൗജന്യഭക്ഷണവും വിതരണം ചെയ്യുന്നതിന് അയ്യപ്പസേവാസമാജത്തിന്റെ നേതൃത്വത്തിലുള്ള ക്യാമ്പുകള്‍ക്കും ഇന്നലെ തുടക്കം കുറിച്ചു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: