മുംബൈ: അവസാന ടെസ്റ്റില്‍ ക്രിക്കറ്റ് ദൈവം സച്ചിന് ടെണ്ടുല്‍ക്കര്‍ക്ക് സെഞ്ച്വറിയില്ല. സെഞ്ച്വറിക്ക് 26 റണ്‍സ് അകലെവച്ച് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ ഡിയോനരേയ്ന്‍ മുന്നില്‍ കീഴടങ്ങി. വാംഖഡെയില്‍ തടിച്ചുകൂടിയ പതിനായിരങ്ങളുടെ മാത്രമല്ല, ലോകമെങ്ങുമുള്ള ക്രിക്കറ്റ് ആരാധകരുടെ ഹൃദയം മുഴുവന്‍ ഒരു നിമിഷം നിലച്ചുപോകുന്നതായിരുന്നു ഈ മഹാനായ താരത്തിന്റെ അവസാന ടെസ്റ്റിലെ പുറത്താകല്‍.
ഇന്ത്യന്‍ ഇന്നിംഗ്സിലെ 48-ാം ഓവര്‍ എറിഞ്ഞ ഡിയോനരേയ്നാണ് ക്രിക്കറ്റ് ദൈവത്തിന്റെ വിക്കറ്റ് സ്വന്തമാക്കിയത്. ഈ ഓവറിലെ അഞ്ചാം പന്ത് അപ്പര്‍കട്ടിന് ശ്രമിച്ച സച്ചിന് പിഴച്ചു. ബാറ്റിന്റെ എഡ്ജില്‍ തട്ടി രണ്ടാം സ്ലിപ്പില്‍ വിന്‍ഡീസ് ക്യാപ്റ്റന്‍ ഡാരന്‍ സമി നല്ലൊരു ക്യാച്ചിലൂടെ മാസ്റ്റര്‍ ബ്ലാസ്റ്ററുടെ 24വര്‍ഷം നീണ്ട കരിയറിന് തിരശ്ശീല വീഴ്ത്തി. വിന്‍ഡീസ് ആരാധകര്‍ ചരിത്രനിമിഷത്തെ ആഘോഷമാക്കുമ്പോള്‍ ഇന്ത്യയിലെ കോടികണക്കിന് ആരാധകര്‍ നൊമ്പരത്തിലേക്ക് മുങ്ങിത്താഴുകയായിരുന്നു. തന്റെ അവസാന ടെസ്റ്റില്‍ ഇന്ത്യയെ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിക്കൊടുത്തശേഷമാണ് ആരാധകരുടെ കരഘോഷങ്ങള്‍ക്കിടയിലൂടെ സച്ചിന് പവലിയനിലേക്ക് മടങ്ങിയത്.
തന്റെ തന്റെ പതിനാറാം വയസ്സില്‍ തുടങ്ങിവെച്ച വിസ്മയത്തിന്റെ ചുറുചുറുക്കുണ്ടായിരുന്നു ഈ 74 റണ്‍സിനും. ആരാധകരുടെ പ്രതിക്ഷയ്ക്കൊത്തുയര്ന്ന ഇന്നിംഗ്സാണ് സച്ചിന് വാംഖഡെയില്‍ കാഴ്ച്ചവെച്ചത്. സച്ചിന്റെ മാത്രം ഷോട്ടായ മൂന്ന് സ്ട്രെയിറ്റ് ഡ്രൈവുകളും കവര്‍ ഡ്രൈവുകളുമെല്ലാം നിറഞ്ഞ ഉജ്ജ്വലമായ ഇന്നിംഗ്സ്.
38 റണ്‍സുമായാണ് ഇന്നലെ സച്ചിന് ബാറ്റിംഗ് പുനരാരംഭിച്ചത്. ആദ്യ പന്തില്‍ ഒരു റണ്‍ നേടി തുടങ്ങിയ സച്ചിന് പിന്നീട് സ്പിന്നര്‍ ഷില്ലിംഗ്ഫോര്ഡിനെതിരെ തുടര്‍ച്ചയായി രണ്ടു ഫോറുകള്‍ പായിച്ച് ആരാധകരെ ഇളക്കിമറിച്ചു. അവസാനം ആരാധകര്‍ കാത്തിരുന്ന അര്‍ദ്ധ സെഞ്ച്വറിയിലുമെത്തി. ടിനോ ബസ്റ്റിന് സ്ട്രെയിറ്റ് ഡ്രൈവിലൂടെ ബൗണ്ടറി പായിച്ചായിരുന്നു ആ നേട്ടം. 92 പന്തില്‍ നിന്ന് ഒന്‍പത് ഫോറുകളുടെ അകമ്പടിയോടെയായിരുന്നു 68-ാം അര്‍ദ്ധസെഞ്ച്വറിയിലേക്ക് സച്ചിന് എത്തിയത്.
ഇതിനിടെ വ്യക്തിഗത സ്കോര്‍ 47-ല്‍ എത്തിയപ്പോള്‍ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ ആദ്യമായി വാംഖഡെയുടെ രക്തസമ്മര്‍ദ്ദം വര്‍ദ്ധിപ്പിച്ചത്. ടിനോ ബസ്റ്റിന്റെ പന്ത് ബാറ്റിന് സമീപത്തുകൂടി കടന്നുപോയപ്പോള്‍ സ്റ്റേഡിയം നിശബ്ദമായി. ടിനോയുടേയും മറ്റ് വിന്‍ഡീസ് താരങ്ങളുടേയും അപ്പീലിന്റെ ആരവം മാത്രം. എല്ലാ കണ്ണുകളും അമ്പയറിലേക്ക്. അമ്പയര്‍ അപ്പീല്‍ നിഷേധിച്ചതോടെ സ്റ്റേഡിയം ഇളകി മറിഞ്ഞു. തൊട്ടുപിന്നാലെയാണ് സച്ചിന്റെ മാസ്റ്റര്‍ പീസ് ഷോട്ടായ സ്ട്രെയിറ്റ് ഡ്രൈവ് ബൗണ്ടറി കടത്തി സച്ചിന് അര്‍ദ്ധസെഞ്ച്വറി തികച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: