കോഴിക്കോട്: കസ്തൂരി രംഗന് റിപ്പോര്‍ട്ടിനെതിരെ താമരശ്ശേരി രൂപതയുടെ നേതൃത്വത്തിലുള്ള ജനകീയ സംരക്ഷണ സമിതിയും ഇടത്- വലത് മുന്നണികളും ആഹ്വാനം ചെയ്ത ഹര്‍ത്താലിന്റെ മറവില്‍ വ്യാപക അക്രമം. വനം മന്ത്രാലയത്തിന്റെ ഉത്തരവിനെ തുടര്‍ന്ന് അതീവ പരിസ്ഥിതി ദുര്‍ബല പ്രദേശത്തില്‍ ഉള്‍പ്പെടുത്തപ്പെട്ട കണ്ണൂരിലെ കൊട്ടിയൂര്‍ മേഖല നാട്ടുകാര്‍ പ്രതിഷേധത്തിനിറങ്ങിയതോടെ കലാപഭൂമിയായി മാറി.
അക്രമികളെ പിരിച്ചുവിടാന്‍ താമരശ്ശേരി അടിവാരത്ത് പോലീസ് മൂന്നുതവണ ആകാശത്തേയ്ക്ക് വെടിവെക്കുകയും പലയിടങ്ങളിലുമായി ലാത്തിചാര്‍ജ്ജ് നടത്തുകയും ചെയ്തു.ഇന്നലെ കാലത്ത് മുതല്‍ സമരത്തിന്റെ മറവില്‍ മാരകായുധങ്ങളുമായി അഴിഞ്ഞാട്ടം തുടങ്ങിയവര്‍ ആശുപത്രിയില്‍ പോകുന്ന സ്ത്രീകളെപോലും കയ്യേറ്റം ചെയ്തു.താമരശ്ശേരി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസിന് തീയിട്ടു. സര്‍ക്കാര്‍സ്ഥാപനങ്ങള്‍ക്ക് നേരെയും വ്യാപകമായി അക്രമങ്ങളുണ്ടായി. ശബരിമല തീര്‍ത്ഥാടകരെയും ആക്രമികള്‍ വെറുതെ വിട്ടില്ല.പലരും ജീവനുംകൊണ്ട് ഓടേണ്ട അവസ്ഥയിലായിരുന്നു. പതിനെട്ടിന് സംസ്ഥാന വ്യാപകമായി കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതിനെതിരെ ഇടതുമുന്നണി ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുള്ളത് സംഘര്‍ഷം രൂക്ഷമാക്കുമെന്നാണ് സൂചിപ്പിക്കുന്നത്.
ഇന്നലെ കാലത്ത് മണിക്കൂറുകള്‍ അഴിഞ്ഞാട്ടം നടത്തിയ ഹര്‍ത്താലനുകൂലികളെ പോലീസ് മണിക്കൂറുകളോളം കയ്യുംകെട്ടി നോക്കിനില്ക്കുകയായിരുന്നു.
കെ.എസ്.ആര്.ടി.സി ബസ്സുകള്‍ക്ക് നേരെയും പോലീസ് വാഹനത്തിന് നേരെയും ഇതിനിടയില്‍ കല്ലേറുണ്ടായി. ഏഷ്യാനെറ്റ്, മനോരമ ചാനലുകളുടെ വാഹനങ്ങള്‍ അക്രമികള്‍ എറിഞ്ഞു തകര്‍ത്തു. റോഡില്‍ കാല്‍നടയാത്രപോലും നിഷേധിച്ചായിരുന്നുഅഴിഞ്ഞാട്ടം. പോലീസിന് നേരെയുള്ള അക്രമം രൂക്ഷമായതിനെ തുടര്‍ന്നാണ് വൈകീട്ട് അടിവാരത്ത്പോലീസ് ആകാശത്തേയ്ക്ക് വെടിവെച്ചത്. ജില്ലയിലെ ആറോളം പഞ്ചായത്തുകളിലായി നടന്ന ഹര്‍ത്താലിന്റെ മറവില്‍ നാല് വനംവകുപ്പ് ഓഫീസുകള്‍ക്ക് നേരെ കല്ലേറുണ്ടായി. നെല്ലിപൊയില്‍ വില്ലേജ് ഓഫീസും ടെലിഫോണ്‍ എക്സ്ചേഞ്ചും എറിഞ്ഞു തകര്‍ത്തു. വൈകീട്ട് ആറ് മണിവരെയായിരുന്നു ഹര്‍ത്താലിന് ആഹ്വാനമെങ്കിലും രാത്രി വൈകിയും ടയറുകള്‍ക്ക് തീയിട്ട് ഗതാഗതം തടസ്സപ്പെടുത്തുകയുണ്ടായി. സംഘര്‍ഷത്തില്‍ പോലീസുകാര്‍ക്കും വഴിയാത്രക്കാര്ക്കുമടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
അടിവാരത്ത് റൂറല്‍ എസ് പിയും ഡി വൈ എസ് പിയുമടക്കമുള്ള പൊലീസ് ഉദ്യോഗസ്ഥരെ തടഞ്ഞുവെയ്ക്കുകയും റൂറല്‍ എസ് പി ടി കെ രാജ്മോഹന്റേതടക്കമുള്ള പൊലീസ് വാഹനങ്ങള്‍ തല്ലിത്തകര്‍ക്കുകയും ചെയ്ത അക്രമികളെ പിരിച്ചുവിടാനാണ് പൊലീസ് മൂന്ന് തവണ ആകാശത്തേക്ക് വെടിവെച്ചത്. അക്രമത്തില്‍ പരുക്കേറ്റ ഡി വൈ എസ് പി ജെയ്സണ്‍ കെ എബ്രഹാമുള്പ്പെടെയുള്ള ഇരുപതോളം പൊലീസ് ഉദ്യോഗസ്ഥരെ ആശുപത്രിയിലേക്ക് കൊണ്ടുപോവാന്‍ പോലും അനുവദിച്ചില്ല. കല്ലും വടികളുമായി ടിപ്പര്‍ ലോറികളിലാണ് അക്രമികള്‍ സംഘടിതമായി ഈ മേഖലയില്‍ അഴിഞ്ഞാടിയത്.
മലയോരമേഖലകളിലെ തിരുവമ്പാടി, കൂടരഞ്ഞി, കോടഞ്ചേരി, പുതുപ്പാടി,ചക്കിട്ടപ്പാറ, കാവിലുംപാറ എന്നീ പഞ്ചായത്തുകളില്‍ എല്‍ ഡി എഫിന്റെയും യു ഡി എഫിന്റെയും പിന്തുണയോടെ നടന്ന മലയോര ഹര്‍ത്താലിന്റെ പേരില്‍ ഇന്നലെ പുലര്‍ച്ചെ തന്നെ അക്രമികള്‍ അഴിഞ്ഞാടുകയായിരുന്നു. അടിവാരത്ത് പുലര്‍ച്ചെ പത്രക്കെട്ടുകള്‍ക്ക് തീയിടുകയും വാഹനങ്ങള്‍ക്ക് നേരെ കല്ലെറിയുകയും ചെയ്ത ഹര്‍ത്താല്‍ അനുകൂലികളെ പൊലീസ് സ്റ്റേഷനില്‍ നിന്ന് മോചിപ്പിക്കാന്‍ എത്തിയ സംഘമാണ് തുടര്‍ന്ന് മണിക്കുറുകളോളം അഴിഞ്ഞാടിയത്. ടിപ്പര്‍ ലോറികളിലെത്തിയ അക്രമിസംഘം ഹര്‍ത്താല്‍ റിപ്പോര്‍ട്ട് ചെയ്യാനെത്തിയ വാര്‍ത്താ ചാനലുകളുടെ വാഹനങ്ങളും ക്യാമറകളും അടിച്ചുതകര്ത്തുകൊണ്ടാണ് അഴിഞ്ഞാട്ടത്തിന് തുടക്കമിട്ടത്. ഉച്ചയോടെ അവസാനിച്ചെന്ന് കരുതിയ സംഘര്‍ഷം വൈകീട്ടോടെ അടിവാരത്ത് കൂടുതല്‍ അക്രമാസക്തമായി.
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട പ്രതിഷേധം നിലനില്‍ക്കുന്നതിനിടയില്‍ കേന്ദ്ര ഗവര്‍മെന്റിന്റെ അഞ്ചംഗ ഐഎഫ്എസ് ട്രെയിനി സംഘം സര്‍വേ നടപടികള്‍ക്കായി കൊട്ടിയൂര്‍ ചുങ്കക്കുന്ന് മാടത്തിന്കാവില് എത്തിയതോടെയാണ് പ്രശ്നങ്ങളാരംഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: