കോട്ടയം: ശബരിമല തീര്‍ത്ഥാടനം ആരംഭിച്ചിട്ടും അയ്യപ്പഭക്തര്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍കേരള സര്‍ക്കാര്‍ വിമുഖത കാട്ടുകയാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് ഏറ്റുമാനൂര്‍ രാധാകൃഷ്ണന് പത്രസമ്മേളനത്തില്‍ പറഞ്ഞു. കേരളത്തിലേക്ക് ലക്ഷക്കണക്കിന് തീര്‍ത്ഥാടകര്‍ എത്തിക്കൊണ്ടിരിക്കുമ്പോഴും വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള അയ്യപ്പന്മാര്ക്ക് ആവശ്യമുള്ള പ്രാഥമികസൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ മടിച്ച് നില്‍ക്കുകയാണ്. ശബരിമലയില്‍ പോകുന്ന അയ്യപ്പഭക്തന്മാരില് ഭൂരിപക്ഷവും എരുമേലിയില്‍ എത്തി പേട്ടകെട്ടിയാണ് അയ്യപ്പദര്‍ശനം നടത്തുന്നത്. ലക്ഷക്കണക്കിന് ആളുകള്‍ ദിവസവും എത്തിച്ചേരുന്ന എരുമേലിയിലെ സ്ഥിതി പരമദയനീയമാണ്.
എരുമേലിയിലുള്ള പിഎച്ച്സിയില്‍ ആവശ്യമായ ഡോക്ടര്‍മാര്‍ ഇല്ല. പ്രത്യേകിച്ചും അടിയന്തിരസാഹചര്യം നേരിടാനുള്ള കാര്‍ഡിയോളജിസ്റ്റിന്റെ സേവനം ലഭ്യമല്ല. ഹൃദയസംബന്ധമായ അസുഖംബാധിച്ച് നിരവധി ആളുകളാണ് ഓരോതവണയും മരണപ്പെടുന്നത്. കഴിഞ്ഞ തീര്‍ത്ഥാടന കാലത്തും എരുമേലിയില്‍ നിന്നും ഇത്തരം മരണങ്ങള് റിപ്പോര്‍ട്ട് ചെയ്തിരുന്നു. കാനനപാതയില്‍ വച്ചോ, പേട്ട തുള്ളുന്നതിനിടയിലോ രോഗബാധിതരാകുന്ന തീര്‍ത്ഥാടകരെ മൈലുകള്‍ താണ്ടി വേണം കോട്ടയം മെഡിക്കല്‍ കോളേജില്‍ എത്തിക്കുവാന്‍. ഒരു അപകടം നടന്നാല്‍ പരിക്കേല്‍ക്കുന്നവര്‍ക്ക് എക്സ്റേ എടുക്കാനുള്ള സൗകര്യം പോലും ഇവിടെയില്ല. അധികൃതര്‍ ഇതെല്ലാം കണ്ടില്ലെന്ന് നടിക്കുകയാണ്.
കൊച്ചമ്പലം മുതല്‍ വലിയമ്പലം വരെയുള്ള പാതയിലാണ് ലക്ഷക്കണക്കിന് അയ്യപ്പന്മാര് പേട്ടതുള്ളുന്നത്. ഈ പാത വിശുദ്ധപാതയായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നേരത്തെ തന്നെ പ്രഖ്യാപിച്ചിട്ടുള്ളതാണ്. പക്ഷേ ഇതുവരെ പ്രാവര്‍ത്തികമാക്കിയിട്ടില്ല. പേട്ടതുള്ളല്‍ സമയത്ത് വാഹന അപകടങ്ങള്‍ ധാരാളമായി സംഭവിക്കുകയും മരണങ്ങള് ഉണ്ടാവുകയും അയ്യപ്പന്മാര്ക്ക് ഗുരുതരപരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഇത്തവണയെങ്കിലും ഈ പാത ഗതാഗതനിയന്ത്രണം പ്രവര്‍ത്തികമാക്കുവാന്‍ മുഖ്യമന്ത്രി തയ്യാറാകണം. അയ്യപ്പന്മാര്ക്ക് നിര്‍ഭയമായി പേട്ടതുള്ളുവാനുള്ള സൗകര്യങ്ങള്‍ ചെയ്തുകൊടുക്കണം. എരുമേലിയില്‍ നിന്നും പേരൂര്‍തോട് വരെയുള്ള പരമ്പരാഗത പാത അടിയന്തിരമായി തുറന്നു കൊടുക്കണം. ഇത് സഞ്ചാരയോഗ്യമാക്കുവാന്‍ അധികാരികള്‍ തയ്യാറാകാത്തത് എന്തുകൊണ്ട് എന്ന് വ്യക്തമാക്കണം. ബാഹ്യശക്തികള്‍ ഈ മേഖല കയ്യേറിയിരിക്കുകയാണ്. ഇത് ഒഴിപ്പിച്ച് സഞ്ചാരയോഗ്യമാക്കിയാല്‍ എരുമേലിയിലെ ഗതാഗതക്കുരുക്ക് ഒരു പരിധിവരെ കുറക്കാം.
കെഎസ്ആര്‍ടിസിക്കും ഫയര്‍ഫോഴ്സിനും ആവശ്യമായ സൗകര്യം സര്‍ക്കാര്‍ ചെയ്തുകൊടുക്കാത്തതുമൂലം പദ്ധതികള്‍ നടപ്പാകുന്നില്ല. എരുമേലിയില്‍ ഏക്കര്‍ കണക്കിന് പുറമ്പോക്ക് നിലനില്‍ക്കുകയാണ്.
അയ്യപ്പഭക്തര്‍ സഞ്ചരിക്കുന്ന കോട്ടയം ജില്ലയിലെ ഒരു വഴിയില്‍പോലും സ്ട്രീറ്റ് ലൈറ്റുകള്‍ ഇല്ല. എരുമേലിയിലും പരിസരപ്രദേശങ്ങളില്‍ പോലും ലൈറ്റുകള്‍ ഇടാന്‍ സാധിച്ചിട്ടില്ല. അന്യസംസ്ഥാനത്തുനിന്നെത്തിയ തീര്‍ത്ഥാടകര്‍ക്ക് വഴി മനസ്സിലാക്കാന്‍ വിവിധ ഭാഷകളിലുള്ള ദിശാസൂചക ബോര്‍ഡുകള്‍ സ്ഥാപിക്കാത്തത് തീര്‍ത്ഥാടകരെ വലയ്ക്കുന്നു. കേരളത്തില്‍ അനുവദിച്ച കെഎസ്ഇബിയുടെ 37 സബ് സ്റ്റേഷനുകളില്‍ എരുമേലിയിലെ സബ്സ്റ്റേഷന് മാത്രം ഇതുവരെ പ്രാവര്‍ത്തികമായിട്ടില്ല. ലക്ഷങ്ങള്‍ മുടക്കി നിര്‍മ്മിച്ച ഖരമാലിന്യപ്ലാന്റ് ഇപ്പോള്‍ തുരുമ്പ് പിടിച്ച് കിടക്കുന്നു. നിലവിലുള്ള പ്ലാന്റിന് ശേഷി ഇല്ലാത്തതുമൂലം മാലിന്യം പ്ലാന്റിന് വെളിയില്‍ കത്തിക്കുകയാണ്. പരാധീനതകളുടെ നടുവില്‍ നട്ടംതിരിയുന്ന എരുമേലിയില്‍ മാറ്റംവരുത്തുവാന്‍ ഭരണകൂടം മടിക്കുകയാണ്. എംഎല്‍എയും എം.പിയും തമ്മിലുള്ള ശീതസമരം തീര്‍ത്ഥാടക മുന്നൊരുക്കങ്ങളെ ബാധിച്ചിട്ടുണ്ട്. ഒരു രൂപ പോലും തീര്‍ത്ഥാടകര്‍ക്കായി നീക്കിവയ്ക്കുവാന്‍ എം.പി തയ്യാറായിട്ടില്ല. എരുമേലിയില്‍ തീര്‍ത്ഥാടനകാലത്തെ മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാനായി ചേര്‍ന്ന ഒരു ആലോചനാ യോഗത്തില്‍ പോലും ആന്റോ ആന്റണി എം.പി പങ്കെടുത്തിട്ടില്ല എന്നത് പ്രതിഷേധാര്‍ഹമാണ്. യുഡിഎഫിലെ തര്‍ക്കങ്ങള്‍ മൂലം എരുമേലിയിലെ വികസനം വഴിമുട്ടുകയാണ്. കോണ്‍ഗ്രസ് പഞ്ചായത്ത് പ്രസിഡന്റും, ജില്ലാ പഞ്ചായത്തംഗവും യോഗത്തില്‍ നിന്നും നടപടികളില്‍ നിന്നും വിട്ടു നില്‍ക്കുകയാണ്. ഇതുമൂലം കോര്‍ഡിനേഷന്‍ പ്രവര്‍ത്തനം നടത്താന്‍ സാധിച്ചിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു. ജില്ലാ ജനറല്‍ സെക്രട്ടറി എന്‍. ഹരിയും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: