എരുമേലി: ശബരിമല തീര്‍ത്ഥാടനത്തിന്റെ ഭാഗമായി എരുമേലി ടൗണിലെ ഗതാഗത-യാത്രാ പ്രതിസന്ധി പരിഹരിക്കുന്നതിനായി പേട്ട കൊച്ചമ്പലത്തിനും-പള്ളിക്കുമിടയില്‍ മേല്‍പ്പാലം നിര്‍മ്മിക്കുന്നതു സംബന്ധിച്ചുള്ള ചര്‍ച്ചയുടെ ഭാഗമായി ഉന്നതതല സംഘം മുഖ്യമന്ത്രിയെ കാണുമെന്ന് ആര്‍ഡിഒ വി.ആര്. മോഹനപിള്ള പറഞ്ഞു.
തീര്‍ത്ഥാടന ക്രമീകരണവുമായി ബന്ധപ്പെട്ട് എരുമേലി ദേവസ്വം ഹാളില്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പേട്ട കൊച്ചമ്പലം മുതല്‍-വലിയ അമ്പലംവരെയുള്ള പേട്ടതുള്ളല്‍ പാതയില്‍ വണ്‍വേ സംവിധാനത്തില്‍ വാഹനങ്ങള്‍ ഗതാഗതം നടത്താനും തീരുമാനിച്ചു. എരുമേലിയിലേക്ക് വരുന്ന വാഹനയാത്രക്കാരും തീര്‍ത്ഥാടകര്‍ക്കും ഇപ്പോള്‍ വരുന്നതുപോലെതന്നെ വരാം, എന്നാല്‍ തിരിച്ചുവരുന്ന വാഹനങ്ങള്‍ മുണ്ടക്കയം ഭാഗത്തേക്കുള്ളവ കരിങ്കലുംമൂഴി-എംഇഎസ്-പേരൂര്‍ത്തോട് തിരിഞ്ഞും, കാഞ്ഞിരപ്പള്ളി ഭാഗത്തേക്കുള്ള വാഹനങ്ങള്‍ കരിമ്പിന്‍തോട്-കനകപ്പലം അമ്പലത്തിനു പുറകുവശത്തുകൂടി ഓരുങ്കല്‍-ചെറുവള്ളി എസ്റ്റേറ്റ് വഴിയോ പോകാനുള്ള നിര്‍ദ്ദേശമാണ് ആര്‍ഡിഒയുടെ നേതൃത്വത്തിലുള്ള ചര്‍ച്ചയില്‍ വന്നത്. വാഹനഗതാഗതം പൂര്‍ണ്ണമായും പൊലിസന്റെ നിയന്ത്രണത്തിലായിരിക്കും.
ചരക്ക്വണ്ടിയില്‍ എത്തുന്ന തീര്‍ത്ഥാടക സംഘത്തെ കാണുന്ന സ്ഥലത്തുവച്ച്തന്നെ തടയുകയും പകരം സംവിധാനമൊരുക്കാനും തീരുമാനിച്ചു. പേട്ടതുള്ളല്‍ പാതയിലടക്കം റോഡിലെ നടപ്പാതകള്‍ കാല്‍നടയാത്രക്കാര്‍ക്കായി പൂര്‍ണ്ണമായും നീക്കിവക്കാനും തീരുമാനിച്ചു. തീര്‍ത്ഥാടനകാലത്ത് അന്യസംസ്ഥാന പൊലിസന്റെ സഹായത്തിനായി കര്‍ണ്ണാടക സര്‍ക്കാരുമായി ചര്‍ച്ച ചെയ്തുകഴിഞ്ഞുവെന്നും ആര്‍ഡിഒ പറഞ്ഞു. ശബരിമല തീര്‍ത്ഥാടനകാലത്ത് എരുമേലിയിലെ വിലക്കയറ്റമടക്കമുള്ള കാര്യങ്ങള്‍ അടിയന്തിര നടപടിയെടുക്കുന്നതിന്റെ ഭാഗമായി എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന്റെ സേവനം കളക്ടര്‍ പ്രഖ്യാപിച്ചുകഴിഞ്ഞു. ഇതിന്റെ ഭാഗമായി കെ. രാജനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജയില്ഭക്ഷണത്തിനായി ദേവസ്വം ബോര്‍ഡ് സഹായമൊരുക്കിയാല്‍ സംവിധാനമുണ്ടാക്കുമെന്നും ആര്‍ഡിഒ പറഞ്ഞു. ഭിക്ഷാടന നിരോധനം, വഴിവിളക്കുളുടെ കാര്യം, സിന്ദൂരപ്രശ്നം, വലിയതോട് ശുചീകരണം അടക്കം നിരവധി കാര്യങ്ങള്‍ ചെയ്യാന്‍ പഞ്ചായത്തിനോട് നിര്‍ദ്ദേശിച്ചു.
എന്നാല്‍ എരുമേലി ടൗണിനുചുറ്റുമുള്ള സമാന്തരപാതകള്‍ വാഹനസഞ്ചാരയോഗ്യമാക്കാതെ വാഹനങ്ങള്‍ വഴിതിരിച്ചുവിടാനുള്ള തീരുമാനം കൂടുതല്‍ പ്രതിസന്ധിയുണ്ടാക്കുമെന്നും യോഗത്തിലെത്തിയവര്‍ പറഞ്ഞു.
യോഗത്തില്‍ ജില്ലാപഞ്ചായത്തംഗം അഡ്വ: പി.എ. സലിം, ദേവസ്വം ഡെപ്യൂട്ടി കമ്മീഷണര്‍ ബി. ഉണ്ണികൃഷ്ണന്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. അനിത, ജമാത്ത് പ്രസിഡന്റ് പി.എം. അബ്ദുള്‍സലാം, ദേവസ്വം ഓഫീസര്‍ കെ. അബു, വിവിധ ഹൈന്ദവസംഘടനാ നേതാക്കളായ മനോജ് എസ്., കെ.ആര്. സോജി, വി.സി. അജി, കെ. സുഷീല്‍, ഹരിലാല്‍, ഹരികൃഷ്ണന്, മണിമല സി.ഐ. അശോക്കുമാര് അടക്കം നിരവധിപേര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: