ന്യൂദല്‍ഹി: ബാംഗ്ലൂര്‍ സ്ഫോടനക്കേസിലെ പ്രതി പിഡിപി ചെയര്മാന് അബ്ദുള്‍ നാസര്‍ മദനിക്കു ജാമ്യം നല്‍കരുതെന്ന് കര്‍ണ്ണാടക സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ആവശ്യപ്പെടും. മദനിയുടെ ജാമ്യാപേക്ഷയെ എതിര്‍ത്തുകൊണ്ട് നാളെ കര്‍ണ്ണാടക അഭിഭാഷകര്‍ കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കും.
സ്ഫോടനക്കേസിലെ വിചാരണ മദനി രാഷ്ട്രീയ സ്വാധീനമുപയോഗിച്ചു തടസ്സപ്പെടുത്തുകയാണെന്നും സ്വകാര്യ ആശുപത്രിയില്‍ മദനിക്കു ചികിത്സ നല്‍കാനാവില്ലെന്നും കര്‍ണ്ണാടക സര്‍ക്കാര്‍ കോടതിയില്‍ നല്കാന് തയ്യാറാക്കിയ സത്യവാങ്മൂലത്തില്‍ പറയുന്നു. ഗുരുതര രോഗങ്ങളില്ലാത്ത മദനിക്കു പ്രായാധിക്യത്തിന്റെ പ്രശ്നങ്ങള്‍ മാത്രമാണുള്ളത്. ആവശ്യമായ ചികിത്സ സര്‍ക്കാര്‍ നല്‍കുന്നുണ്ടെന്നും സ്വകാര്യ ചികിത്സയുടെ ആവശ്യമില്ലെന്നും 110 പേജുള്ള സത്യവാങ്മൂലത്തില്‍ പറയുന്നു. സത്യവാങ്മൂലത്തില്‍ 30 പേജോളം മദനിയുടെ ആരോഗ്യകാര്യത്തേപ്പറ്റി മാത്രമാണ്.
മദനിയുടെ ജാമ്യാപേക്ഷയെ എതിര്‍ത്തുകൊണ്ട് കര്‍ണ്ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ സുപ്രീംകോടതിയിലും രംഗത്തെത്തിയതോടെ പിഡിപി നേതൃത്വവും കേരളാ സര്‍ക്കാരും വിഷമവൃത്തത്തിലായി. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നേരിട്ട് കര്‍ണ്ണാടക മുഖ്യമന്ത്രിയെ കണ്ട് മദനിക്കു ജാമ്യം നല്കുന്നതിനു വേണ്ട കാര്യങ്ങള്‍ ചെയ്തു നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: