കോഴിക്കോട്: കസ്തൂരിരംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പേരില്‍ ജില്ലയിലെ മലയോരമേഖലയെ വിറപ്പിച്ച തെരുവുയുദ്ധത്തിന് പിന്നില്‍ ഇരുമുന്നണികളും സഭാനേതൃത്വവും. ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് പിന്‍വലിച്ച് കസ്തൂരി രംഗന് കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പിലാക്കണമെന്നാവശ്യപ്പെട്ട സിപിഎമ്മും അത് നടപ്പിലാക്കാന്‍ തീരുമാനിച്ച കേന്ദ്രഭരണകക്ഷിയായ കോണ്‍ഗ്രസും മലയോരജനതയെ തെരുവിലിറക്കുകയായിരുന്നു. പിണറായി വിജയന് കഴിഞ്ഞ 22ന് തിരുവനന്തപുരത്ത് നടന്ന സര്‍വ്വകക്ഷിയോഗത്തിന് മുമ്പാകെ രേഖാമൂലം നല്കിയ നിര്‍ദ്ദേശങ്ങളില്‍ പശ്ചിമഘട്ടത്തിന്റെ പരിസ്ഥിതി സംരക്ഷിക്കപ്പെടുക എന്നത് കേരളത്തിന്റെ നിലനില്‍പ്പിനുതന്നെ അത്യന്താപേക്ഷിതമാണെന്നും അതിന് സര്‍വ്വപിന്തുണയും നല്‍കുമെന്നും ഉറപ്പ് നല്‍കിയിരുന്നു.
കസ്തൂരിരംഗന്‍ കമ്മറ്റി റിപ്പോര്‍ട്ട് ജനങ്ങളുടെ കാര്യങ്ങളില്‍ കുറെക്കൂടി അനുഭാവരീതിയില് പരിഗണിക്കുന്നുണ്ടെന്ന് പിണറായി വിജയന് ഇതില്‍ ചൂണ്ടിക്കാട്ടുന്നു.
പശ്ചിമഘട്ട സംരക്ഷണം ജനതയുടെ ആകമാനം ഉത്തരവാദിത്തമായി മാറുന്ന നിലയിലുള്ള ഇടപെടലാണ് വേണ്ടതെന്ന് മുഖ്യമന്ത്രി മുമ്പാകെ നിര്‍ദ്ദേശിച്ച സിപിഎമ്മാണ് മലയോരമേഖലയിലെ കുടിയേറ്റജനതയെ ഹാലിളക്കി സമരരംഗത്തിറക്കിയത്. കത്തോലിക്ക കോണ്‍ഗ്രസ്, ഇന്‍ഫാം എന്നീ സഭാനുകൂല സംഘടനകളുടെ കുടിയേറ്റ രാഷ്ട്രീയ ചിന്തക്കനുകൂലമായി സിപിഎം മാറ്റുകയായിരുന്നു. കുടിയേറ്റ മേഖലയിലെ ക്രിസ്ത്യന്‍ ന്യൂനപക്ഷ വോട്ടുബാങ്ക് ലക്ഷ്യംവെച്ച്കൊണ്ട് സിപിഎം അടവുനയം സ്വീകരിക്കുകയാണുണ്ടായത്. കേന്ദ്രത്തില്‍ കസ്തൂരിരംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പിലാക്കാന്‍ ശ്രമിക്കുന്ന കോണ്‍ഗ്രസും മലയോ മേഖലയില്‍ ഹര്‍ത്താലുമായി മുന്നോട്ടുപോയി. ക്രിസ്ത്യന്‍സഭയുടെ സങ്കുചിത താത്പര്യങ്ങള്‍ക്കനുസൃതമായി പ്രവര്‍ത്തിക്കുകയായിരുന്നു കോണ്‍ഗ്രസും. ഈ രണ്ട് രാഷ്ട്രീയപാര്‍ട്ടികളുടെയും മത്സരിച്ചുള്ള പ്രീണനത്തില്‍ നിന്നാണ് ഹര്‍ത്താലും വന്‍ അക്രമവും അരങ്ങേറിയത്. ഏത് കൊടിയഅക്രമംകാണിച്ചാലും തങ്ങള്‍ പിടിക്കപ്പെടില്ലെന്ന ചിന്തയാണ് തെരുവ്യുദ്ധത്തെ തോല്പിക്കുന്ന അക്രമങ്ങള്‍ക്ക് കാരണമായത്. ഇപ്പോള്‍ അക്രമത്തിന്റെ ഉത്തരവാദിത്തം മാഫിയസംഘങ്ങളില് വെച്ച്കെട്ടി രക്ഷപ്പെടാനാണ് ഇരു പാര്‍ട്ടി നേതൃത്വവും പരിശ്രമിക്കുന്നത്.
താമരശ്ശേരിയില്‍ വനംവകുപ്പ് ഓഫീസ് തകര്‍ത്തതില്‍ രണ്ട് കോടിരൂപയോളം നഷ്ടം കണക്കാക്കുന്നു. നിരവധി നിര്‍ണായക രേഖകളും കത്തിച്ചാമ്പലായി. ജീരകപ്പാറ വനംകയ്യേറ്റം, ചന്ദനം കള്ളക്കടത്ത് തുടങ്ങിയ കേസുകളിലെ ഫയലുകളും അക്രമികള്‍ കത്തിച്ചവയില്‍ പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: