ക്രീസിലെ അരങ്ങേറ്റവും കളതത്തില് നിന്നുള്ള വിടവാങ്ങലും ഒരേ ദിവസം. പതിനാറാം വയസില്‍ കറാച്ചിയിലെ ക്രീസിലേക്ക് തന്റെ ബാറ്റിനെ മാന്ത്രിക ദണ്ഡാക്കി സച്ചിന് ടെന്‍ഡുല്‍ക്കറെന്ന പയ്യന് പുഞ്ചിരിയോടെ എത്തിയത് 1989 നവംബര്‍ പതിനാറിനായിരുന്നു. ഒരു വിധിപോലെ ഓര്‍ത്ത് വച്ച ദൈവം ഇരുപത്തിനാല് വര്‍ഷങ്ങള്‍ക്കിപ്പുറം മാസ്റ്റര്‍ ബ്ലാസ്റ്റര്‍ക്ക് വിടവാങ്ങല്‍ വേദിയൊരുക്കിയതും അതേ ദിനത്തില്‍. 2013 നവംബര്‍ പതിനഞ്ചിന് സച്ചിന് തന്റെ മണ്ണില്‍ വാങ്കഡയില്‍ അവസാന മത്സരത്തിന് പാഡണിഞ്ഞ് ലക്ഷങ്ങളെ നോക്കി പുഞ്ചിരിച്ചു.
ഒരു പക്ഷേ അവസാന ടെസ്റ്റിന്റെ രണ്ടാം ദിവസം തന്നെ അത് സംഭവിക്കുമെന്ന് ആരും കരുതിയിരിക്കില്ല. അഞ്ചാം ദിവസവും സച്ചിന് ബാറ്റുമായി ക്രീസില്‍ നിറഞ്ഞാടുന്നത് കാണാഗ്രഹിച്ച, അല്ലെങ്കില്‍ ഉള്ളുരുകി പ്രാര്‍ത്ഥിച്ച 100 കോടി വരുന്ന ആരാധകര്‍ തീര്‍ത്തും നിരാശരായി. 74 റണ്‍സുമായി സച്ചിന് ക്രീസ് വിടുമ്പോള്‍ കാണികളേറെയും സച്ചിനൊപ്പം ക്രിക്കറ്റ് മതിയാക്കി പോയിരുന്നു. സച്ചിനില്ലാത്ത ക്രിക്കറ്റ് ഇനി കാണാന്‍ മനസ് വരാത്ത ആരാധകര്‍. സച്ചിന് ക്രീസ് വിട്ടതിന് ശേഷം ഇന്ത്യന്‍ ടീം എത്രയും വേഗം ഓള് ഔട്ടാകാന്‍ ഇന്ത്യന്‍ ജനത ആഗ്രഹിച്ചിട്ടുണ്ടാകാം. അടുത്ത ഇന്നിംഗ്സില്‍ ബാറ്റുമേന്തി നില്ക്കുന്ന ക്രിക്കറ്റ് ദൈവത്തെയും ബാറ്റില്‍ നിന്നുതിരുന്ന ക്ലാസിക് ഷോട്ടുകളും ഒരു നോക്കുകൂടി കാണാന്‍. സച്ചിനെ ക്യാച്ചിലൂടെ പുറത്താക്കിയ വിന്‍ഡീസ് ക്യാപ്റ്റന്‍ ഡാരന്‍ സമി പോലും ഒരു പക്ഷേ ആ നിമിഷത്തെ ശപിക്കുന്നുണ്ടാകാം.
പന്ത് കൈപ്പിടിയിലൊതുക്കിയ ശേഷം സമിയുടെ മുഖഭാവമത് വ്യക്തമാക്കുന്നുണ്ടായിരുന്നു. സ്വാഭാവികമായി സച്ചിനെപ്പോലൊരു ക്രിക്കറ്ററുടെ വിക്കറ്റ് നേടിയതിന്റെ അമിതാവേശം വിന്‍ഡീസ് താരങ്ങള്ക്കുമുണ്ടായിരുന്നില്ല. ക്രിക്കറ്റ് ലോകത്ത് എതിരാളികള്‍ക്കുപോലും അത്രമാത്രം പ്രിയപ്പെട്ടവനാണ് സച്ചിന്. അരങ്ങേറ്റ മത്സരത്തില്‍ കളിച്ച തന്റെ ട്രേഡ് മാര്‍ക്കായ സ്ട്രൈറ്റ് ഡ്രൈവുകള്‍ അവസാന മത്സരത്തിലും സച്ചിന് തന്റെ ബാറ്റില്‍ നിന്നും പായിച്ചു. പഴയ ഭംഗി ചോരാതെ.
സച്ചിന് പായിച്ച പന്തുകള്‍ എടുക്കാനായി ബൗണ്ടറി ലൈനിനപ്പുറം മകന് അര്ജ്ജുന് കാത്തു നിന്നിരുന്നു. മകനെയും അമ്മയെയും ഭാര്യയേയും ആരാധകരെയും സാക്ഷി നിര്‍ത്തി സച്ചിന് നവംബര്‍ 15നെ ചടുലതയോടെ ഷോട്ടുകള്‍ പായിച്ച് തന്റേത് മാത്രമാക്കി. സച്ചിന് വാങ്കഡയില്‍ നേടിയ ഓരോ റണ്ണും കാണികള്‍ക്ക് സെഞ്ച്വറിയായിരുന്നു.
ഒടുവില്‍ ക്രിക്കറ്റ് ലോകത്തെ ദൈവം വിതുമ്പി. കൂടെ കോടാനുകോടി ഇന്ത്യന്‍ ജനതയും. 24 വര്‍ഷത്തെ തന്റെ ജീവിതം 22 അടിയുള്ള ക്രിക്കറ്റ് പിച്ചിലായിരുന്നു. സഹോദരി നല്കിയ ബാറ്റ് കൊണ്ടാണ് ആദ്യമായി ക്രിക്കറ്റ് ജീവിതം ആരംഭിച്ചത്. സഹോദരന് അജിത്ത് ടെണ്ടുല്‍ക്കര്‍ ആദ്യ കോച്ച് രമാകാന്ത് അജിതേക്കറുടെ അടുത്തെത്തിച്ചത് ജീവിതത്തില്‍ വഴിത്തിരവായി. തന്റെ ഏറ്റവും വലിയ പാര്‍ട്ട്ണര്‍ഷിപ്പ് ഭാര്യയായ അഞ്ജലിയോടൊത്തായിരുന്നു. നിങ്ങള്‍ എനിക്കു തന്ന ഓര്മകളൊരിക്കലും മായില്ല. സച്ചിന്.. സച്ചിന് എന്ന നിങ്ങളുടെ വിളികള്‍ അവസാന സ്വാസം വരെ എന്റെ കാതുകളില്‍ മുഴങ്ങും.
മറുപടി പ്രസംഗത്തില്‍ ഓര്‍മകളില്‍ നിറഞ്ഞ പുഞ്ചിരിയിലും സച്ചിന്റെ കണ്ണുകള്‍ നിറഞ്ഞു. സ്റ്റേഡിയം വിട്ട സച്ചിന് ഒരിക്കല്‍ക്കൂടി തിരിച്ചെത്തി.
പിച്ചിനെ പ്രണയിച്ച് കൊതി തീരാതെ. ഇനി സച്ചിന് റെക്കോര്‍ഡുകളുടെ തോഴനല്ല, കണക്കുകളുടെ തോഴന്. മഹാ പ്രതിഭകള്‍ ഒരിക്കലും മനുഷ്യരാകില്ല. സച്ചിനെ അവിടെയും വിത്യസ്തനാക്കിയത് തീര്‍ത്തും ഒരു മനുഷ്യനായിരുന്നു എന്നതാണ്. ഇന്ത്യ ഒന്നാകെ സ്നേഹിച്ച മനുഷ്യന്.
വി.വി. അനൂപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: