ന്യൂദല്‍ഹി: കസ്തൂരി രംഗന് റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് അന്തിമ വിജ്ഞാപനം വരുന്നതിനു മുമ്പേതന്നെ കേരളത്തില്‍ നടക്കുന്ന സംഭവ വികാസങ്ങളില്‍ കേന്ദ്രസര്‍ക്കാരിന് അതൃപ്തി. അടിസ്ഥാനരഹിതമായ ആശങ്കകള്‍ ജനങ്ങളില്‍ കുത്തിവയ്ക്കുന്ന പ്രതികരണങ്ങളാണ് കേരളത്തില്‍നിന്നും ഉണ്ടാകുന്നത്. കസ്തൂരി രംഗന് റിപ്പോര്‍ട്ട് നടപ്പാക്കുന്നതിനെതിരെ പ്രചരിപ്പിക്കുന്നതെല്ലാം അവാസ്തവമാണെന്നാണ് കേന്ദ്ര നിലപാട്. ഇക്കാര്യം വ്യക്തമാക്കിക്കൊണ്ട് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി ജയന്തി നടരാജന് രംഗത്തെത്തി. കര്‍ഷക വിരുദ്ധമായ യാതൊന്നും കസ്തൂരി രംഗന് റിപ്പോര്‍ട്ടില്‍ ഇല്ലെന്ന് ജയന്തി നടരാജന് പ്രതികരിച്ചു.
കസ്തൂരി രംഗന് റിപ്പോര്‍ട്ട് നടപ്പാക്കുന്ന കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ അന്തിമ തീരുമാനം ഇതുവരെ സ്വീകരിച്ചിട്ടില്ലെന്ന് മന്ത്രി വ്യക്തമാക്കി. അന്തിമ വിജ്ഞാപനം ഇതുവരെ സര്‍ക്കാര്‍ പുറത്തിറക്കിയിട്ടില്ല. ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നത് ഓഫീസ് മെമ്മോറാണ്ടമാണ്. റിപ്പോര്‍ട്ട് നടപ്പാകുമ്പോള്‍ നിരോധനം പ്രാബല്യത്തിലാകുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി തടയുകമാത്രമാണ് ചെയ്തിരിക്കുന്നത്. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ആക്ഷേപമുള്ള സംസ്ഥാനങ്ങള്‍ക്കും സംഘടനകള്‍കക്കും വ്യക്തികള്‍ക്കും റിപ്പോര്‍ട്ടിനെ അനുകൂലിക്കുന്ന പരിസ്ഥിതി സംഘടനകള്‍ക്കും അവരുടെ അഭിപ്രായം രേഖപ്പെടുത്തുന്നതിനായി 60 ദിവസത്തെ സമയം നല്‍കിയിട്ടുണ്ടെന്നും ജയന്തി നടരാജന് വ്യക്തമാക്കി.
കസ്തൂരി രംഗന് സമിതി റിപ്പോര്‍ട്ട് നടപ്പാക്കുന്നതിനായുള്ള കരട് വിജ്ഞാപനം ഉടന്‍ പുറത്തിറങ്ങിയേക്കുമെന്ന വിവരങ്ങളും ഇതിനിടെ പുറത്തു വരുന്നുണ്ട്. പശ്ചിമഘട്ടത്തില്‍ വരുത്തുന്ന നിയന്ത്രണങ്ങളും പരിസ്ഥിതി പ്രാധാന്യമേഖലകളും വ്യക്തമാക്കുന്ന വിജ്ഞാപനത്തോടൊപ്പം സംസ്ഥാനങ്ങളുടെ അഭിപ്രായങ്ങളും മന്ത്രാലയം ശേഖരിക്കും. കരട് വിജ്ഞാപനം വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ വെബ്സൈറ്റിലിടുന്നുണ്ട്. പശ്ചിമഘട്ടത്തില്‍ നിരോധനമില്ലാത്ത പദ്ധതികള്‍ക്ക് ഗ്രാമസഭകളുടെ അനുമതി വേണമെന്ന നിര്‍ദ്ദേശവും ഇതോടൊപ്പം നടപ്പാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: