കോഴിക്കോട്: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെതിരെ ഇടയലേഖനം. സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനവുമായി പുറത്തിറങ്ങിയ ഇടയലേഖനം കസ്തൂരി രംഗന് കമ്മിറ്റി റിപ്പോര്‍ട്ടിനെതിരെ സമരപരിപാടികള്‍ തുടരുമെന്ന് പ്രഖ്യാപിക്കുന്നു. ഇന്നലെ താമരശ്ശേരി രൂപതയുടെ കീഴില്‍ പളളികളിലും ഇടവകവീടുകളിലും പ്രാര്‍ത്ഥനാ ദിനമായി ആചരിച്ചു. നവംബര്‍ 21 ന് കോഴിക്കോട്ട് ബഹുജനറാലിയും ധര്‍ണ്ണയും നടക്കും. കലക്ട്രേറ്റ് ധര്‍ണ്ണയിലൂടെ പ്രതിഷേധിക്കാനാണ് സഭ ആഹ്വാനം ചെയ്യുന്നത്.
പതിവുപടിയുള്ള സര്‍ക്കാര്‍ ആശ്വാസവചനങ്ങള്‍ സ്വീകാര്യമല്ലെന്ന് ഇടയലേഖനം മുന്നറിയിപ്പ് നല്കുന്നു. പ്രകൃതിയേയും കാട്ടുമൃഗങ്ങളെയും കുറിച്ച് ആകുലപ്പെടുന്നു. പരിസ്ഥിതി വാദികള്‍ മനുഷ്യനെക്കുറിച്ച് ചിന്തിക്കുന്നില്ലെന്നാണ് സഭ കുറ്റപ്പെടുത്തുന്നത്. കര്‍ഷകര്‍ തങ്ങളുടെ നിലനില്‍പ്പിനുവേണ്ടി തെരുവിലിറങ്ങുമ്പോള്‍ പൊതുജനപ്രതിഷേധങ്ങളെ നിസ്സാരവല്‍ക്കരിച്ചാല്‍ കനത്ത പ്രത്യാഘാതം വിവിധതലങ്ങളില്‍ നേരിടേണ്ടിവരുമെന്നും ഇടയലേഖനം മുന്നറിയിപ്പ് നല്കുന്നു.
നവംബര്‍ 13 ന് താമരശ്ശേരി രൂപതാ ഭവനില്‍ നടന്ന സര്‍വ്വകക്ഷി യോഗത്തില്‍ എല്ലാ രാഷ്ട്രീയപാര്‍ട്ടികളുടെയും ജില്ലാ നേതാക്കന്മാരും പ്രാദേശിക നേതാക്കളും പങ്കെടുത്തുവെന്ന് ഇടയലേഖനം വ്യക്തമാക്കുന്നുണ്ട്. സമരപരിപാടികള്‍ ഏകോപിപ്പിക്കുന്നതിന് പശ്ചിമഘട്ട ജനസംരക്ഷണസമിതി രൂപീകരിച്ചാണ് സഭ പ്രവര്‍ത്തിക്കുന്നത്. താമരശ്ശേരി രൂപത മെത്രാന് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ ആണ് സമിതിയുടെ മുഖ്യരക്ഷാധികാരി. ലക്ഷ്യം സാക്ഷാത്കരിക്കുന്നതുവരെ ഭാവി സമരപരിപാടികള്‍ക്ക് ഈ സമിതി നേതൃത്വം നല്‍കുമെന്ന് ഇടയലേഖനം വ്യക്തമാക്കുന്നു.
സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച കമ്മീഷന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് മുന്‍പ് കേന്ദ്രസര്‍ക്കാര്‍ അതിവേഗം കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കിയെന്നാണ് ഇടയലേഖനം പ്രചരിപ്പിക്കുന്നത്. തത്വത്തില്‍ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് അംഗീകരിച്ചിരിക്കുകയാണെന്നും ജനദ്രോഹനടപടികള്‍ നടപ്പാക്കുന്നതില്‍ നിന്ന് ഭരണ സംവിധാനങ്ങളെയും നീതിപീഠങ്ങളെയും പിന്തിരിപ്പിക്കാന് വിശ്വാസികള്‍ രംഗത്തിറങ്ങണമെന്നാണ് ഇടയലേഖനം ആഹ്വാനം ചെയ്യുന്നത്. സഭയുടെ നേതൃത്വത്തില്‍ നടന്ന ഹര്‍ത്താലിന്റെ പേരില്‍ വന്‍ അക്രമവും തീവെപ്പും അരങ്ങേറിയതിനു പിന്നാലെയാണ് താമരശ്ശേരി രൂപതയുടെ ഇടയലേഖനം പുറത്തിറങ്ങിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: