തിരുവനന്തപുരം: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ പേരില്‍ ഇന്ന് ഇടതുമുന്നണി പ്രഖ്യാപിച്ചിട്ടുള്ള ഹര്‍ത്താലില്‍ അക്രമമുണ്ടാകുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. മലയോര മേഖലയില്‍ അനാവശ്യ ഭീതിപരത്തി ഹര്‍ത്താലിന്റെ മറവില്‍ അക്രമം നടത്താനാണ് ഒരു വിഭാഗം പദ്ധതിയിട്ടിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. സമരങ്ങളെ ജാഗ്രതയോടെ നേരിടണമെന്നാണ് പോലീസിന് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. ഒറ്റപ്പെട്ടതും സംഘടിതവുമായ ആക്രമണങ്ങളുമുണ്ടാകുമെന്നും ഇന്റലിജന്‍സ് കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ ജില്ലാ പൊലീസ് അധികൃതര്‍ക്ക് ഉന്നത ഉദ്യോഗസ്ഥര്‍ നല്കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. സമരക്കാര്‍ക്കിടയില്‍ അക്രമികള്‍ കടന്നു കയറാനിടയുണ്ടെന്നും മുന്നറിയിപ്പുണ്ട്.
കൊല്ലം, പത്തനംതിട്ട, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളില്‍ വരും ദിവസങ്ങളില്‍ വ്യാപകമായ സമരങ്ങളുണ്ടാകുമെന്നാണ് പൊലീസ് ഇന്റലിജന്‍സ് വിഭാഗം മുന്നറിയിപ്പു നല്‍കിയിരിക്കുന്നത്.
കോഴിക്കോട് അതിര്‍ത്തിയിലെ വനമേഖലയില്‍ നടന്ന സമരങ്ങളില്‍ പുറത്തു നിന്നുള്ള അക്രമികള്‍ പങ്കെടുത്തിരുന്നുവെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. മണല്‍, കരിങ്കല്‍ ക്വാറി, കയ്യേറ്റ മാഫിയകളുടെ സഹായികളും ജോലിക്കാരും വനം വകുപ്പ് ഓഫിസില്‍ അക്രമം നടത്തിയവരിലുണ്ടെന്നു വ്യക്തമായിട്ടുണ്ട്. ഇവിടെയുണ്ടായിരുന്ന കേസുകളുമായി ബന്ധപ്പെട്ട രേഖകള്‍ നശിപ്പിക്കുന്നതിനു നടത്തിയ ആസൂത്രിത നീക്കമാണ് അക്രമമെന്നും വിലയിരുത്തിയിരുന്നു. ഇതിനു സമാനമായ സംഭവങ്ങള്‍ മറ്റു സ്ഥലങ്ങളിലുണ്ടാകാനിടയുണ്ടെന്നാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ മുന്നറിയിപ്പ്. മാഫിയകള്‍ക്കൊപ്പം തീവ്ര ഇടതുപക്ഷ സ്വഭാവമുള്ള ചിലരും അക്രമത്തിനു നേതൃത്വം നല്‍കുന്നുണ്ട്.
ശബരിമല തീര്‍ത്ഥാടകര്‍ കൂടുതലായി തമിഴിനാട്ടില്‍ നിന്നും മറ്റും കേരളത്തിലേക്ക് കടക്കുന്ന അതിര്‍ത്തി പ്രദേശങ്ങളില്‍ കൂടുതല്‍ പോലീസിനെ സുരക്ഷക്കായി നിയോഗിക്കും. ഇവിടങ്ങളില്‍ വ്യാപക അക്രമത്തിന് ചിലര്‍ പദ്ധതികളിട്ടിരിക്കുന്നതായുള്ള പ്രാണമുണ്ടായ സാഹചര്യത്തിലാണിത്.
ഹര്‍ത്താലിനോട് അനുബന്ധിച്ചു നടക്കുന്ന പ്രകടനങ്ങളിലും പ്രതിഷേധ യോഗങ്ങളിലും അക്രമ സാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ പ്രതിഷേധത്തില്‍ പങ്കെടുക്കുന്നവരെ പൂര്‍ണമായും നിരീക്ഷിക്കുന്നതിന് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. രൂക്ഷമായ പ്രശ്നങ്ങളുണ്ടാകാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ പ്രകടനങ്ങളുടെയും പ്രതിഷേധ യോഗങ്ങളുടെയും വീഡിയോ ചിത്രങ്ങള്‍ ശേഖരിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. പൊലീസ് സ്വന്തം നിലയില്‍ വീഡിയോ ചിത്രീകരണം നടത്തും.
പ്രതിഷേധ യോഗങ്ങള്‍ നടക്കുന്ന സ്ഥലങ്ങളിലും പ്രകടനങ്ങള്‍ കടന്നു പോകുന്ന സ്ഥലങ്ങളിലും കൂടുതല്‍ പൊലീസിനെ സുരക്ഷയ്ക്കായി നിയോഗിക്കും. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍, ആര്‍ഡിഒ, കളക്ടര്‍ തുടങ്ങിയവരുടെ സാന്നിധ്യം പ്രശ്ന സാധ്യതാ പ്രദേശങ്ങളിലുണ്ടാകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. സായുധ പൊലീസിന്റെ നിയന്ത്രണവുമുണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: