മോസ്കോ: കാത്തിരിപ്പിനൊടുവില്‍ റഷ്യയുടെ നവീകരിച്ച വിമാനവാഹിനിക്കപ്പല്‍ ഇന്ത്യന്‍ നാവികസേനയുടെ ഭാഗമായി. പഴയ സോവിയറ്റ് യൂണിയന്റെയും പിന്നീട് റഷ്യയുടെയും കപ്പല്‍പ്പടയിലെ നായകന് ‘അഡ്മിറല്‍ ഗോര്‍ഷ്കോവ്’ ഇനി ഐഎന്‍എസ് വിക്രമാദിത്യയായി ഇന്ത്യന്‍ സമുദ്രത്തില്‍ തുടരും.
റഷ്യയിലെ സെവ്മാഷ് കപ്പല്‍ ശാലയില്‍ നടന്ന ചടങ്ങില്‍ പ്രതിരോധമന്ത്രി എ.കെ. ആന്റണിയുടെയും റഷ്യന്‍ ഉപപ്രധാനമന്ത്രി ദിമിത്രി റൊഗോസിന്റെയും സാന്നിധ്യത്തില്‍ കപ്പല്‍ ഇന്ത്യ ഔപചാരികമായി ഏറ്റുവാങ്ങി. കൈമാറ്റ രേഖയില്‍ ഇന്ത്യയ്ക്കുവേണ്ടി ഐഎന്‍എസ് വിക്രമാദിത്യയുടെ കപ്പിത്താന് സുരാജ് ബെറി ഒപ്പുവെച്ചു.
സൈനികാചാരങ്ങളുടെ വര്ണപ്പൊലിമയിലായിരുന്നു കൈമാറ്റച്ചടങ്ങ്. കപ്പലിന്റെ കൊടിമരത്തില്‍ പാറിയിരുന്ന റഷ്യയുടെ ദേശീയപതാക അവരുടെ നാവികര്‍ അഴിച്ചുമാറ്റിയപ്പോള്‍ ഇന്ത്യന്‍ നാവികസേനാംഗങ്ങള്‍ അതില്‍ ത്രിവര്‍ണ പതാക ഉയര്‍ത്തി. പുതിയ കപ്പിത്താന്റെ ഭാര്യ നാളികേരമുടച്ച് വിഘ്നങ്ങളകറ്റി. ഈ മാസം 30ന് റഷ്യയില്‍ നിന്ന് യാത്രതിരിക്കുന്ന വിമാനവാഹിനി അടുത്ത വര്‍ഷം ആദ്യത്തോടെ ദക്ഷിണ നാവികസേനയുടെ ആസ്ഥാനമായ കൊച്ചിയിലെത്തും. നാവിക സേനയുടെ ഒരുകൂട്ടം യുദ്ധക്കപ്പലുകള്‍ ‘വിക്രമാദിത്യ’യ്ക്ക് അകമ്പടിയേകും.
45000 ടണ്‍ ഭാരവും 284 മീറ്റര്‍ നീളവുമുള്ള വിക്രമാദിത്യയ്ക്ക് ഒരേ സമയം 24 മിഗ്29 യുദ്ധ വിമാനങ്ങളും പത്ത് ഹെലികോപ്ടറുകളും വഹിക്കാന്‍ കഴിയും. ഓഫീസര്‍മാരടക്കം 1600 നാവികസേനാംഗങ്ങളായിരിക്കും ഈ വിമാനവാഹിനിയില്‍ ഉണ്ടാവുക. വിക്രമാദിത്യ കൂടി കപ്പല്‍പ്പടയുടെ ഭാഗമാകുന്നതോടെ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഒരേസമയം രണ്ട് വിമാനവാഹിനിക്കപ്പലുള്ള ഏകരാജ്യമായി ഇന്ത്യ മാറും.
ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ കിഴക്കന്‍ അതിര്‍ത്തിയിലും പടിഞ്ഞാറന്‍ അതിര്‍ത്തിയിലും ഓരോ യുദ്ധക്കപ്പല്‍ അണിനിരത്താന്‍ ഇനിമുതല്‍ ഇന്ത്യയ്ക്ക് സാധിക്കുമെന്ന് പശ്ചിമ മേഖലാ നാവിക കമാന്‍ഡ് മേധാവി അഡ്മിറല്‍ ശേഖര്‍ സിന്‍ഹ പറഞ്ഞു. 1997ല്‍ ഐഎന്‍എസ് വിക്രാന്ത് പിന്‍വലിച്ച ശേഷം ഐഎന്‍എസ് വിരാട് മാത്രമായിരുന്നു മലാക്ക ഉള്‍ക്കടല്‍ മുതല്‍ തെക്ക് കിഴക്കന്‍ ഏഷ്യയിലെ ഏദന്‍ ഉള്‍ക്കടല്‍ വരെ നീണ്ടുകിടക്കുന്ന മഹാസമുദ്രത്തില്‍ ഇന്ത്യന്‍ നാവികസേനയ്ക്കുണ്ടായിരുന്ന ഏക വിമാനവാഹിനിക്കപ്പല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: