ബംഗളൂരു: കോണ്‍ഗ്രസ് പാര്‍ട്ടി അധികാരത്തിലിരുന്ന് തനിക്കും ബിജെപിക്കുമെതിരേ ഗൂഢാലോചന നടത്തുന്നുവെന്ന് ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോദി. തനിക്കും പാര്‍ട്ടിക്കും കിട്ടുന്ന വമ്പിച്ച ജനസ്വീകാര്യതയില്‍ അസൂയ പൂണ്ട കോണ്‍ഗ്രസിന്റെ ശ്രമങ്ങള്‍ പക്ഷേ ഫലം കാണില്ലെന്നതിനു തെളിവാണ് വമ്പിച്ച ഈ ജനാവലിയെന്ന് മോദി പറഞ്ഞു. ബങ്കളൂരുവില്‍ പാലസ് മൈതാനിയില്‍ നടന്ന പാര്‍ട്ടി റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
കോണ്‍ഗ്രസ് പാര്‍ട്ടി എനിക്കെതിരെ മാത്രമല്ല, എന്നെ അനുകൂലിക്കുന്നവരേയും ലക്ഷ്യമിടുന്നു. വിശ്വപ്രസിദ്ധ ഗായിക ലതാ മങ്കേഷ്കര്‍ എന്നെ പിന്തുണച്ചപ്പോള്‍ ആ ഗായികയെ കോണ്‍ഗ്രസ് നോട്ടമിട്ടു. ഒരു ആഗോള നിക്ഷേപ ബാങ്കിംഗ് സ്ഥാപനം എന്നെ പിന്തുണച്ചപ്പോള്‍ അതിനെതിരെ സര്‍ക്കാര്‍ നിലപാടെടുത്തു. ഇങ്ങനെ ആരെല്ലാം മോദിയെ പിന്തുണയ്ക്കുന്നുവോ അവര്‍ക്കെതിരെ നീക്കം നടത്തുകയാണ് അധികാരത്തിന്റെ ദന്തഗോപുരത്തിലിരിക്കുന്ന കോണ്‍ഗ്രസെന്ന് മോദി പറഞ്ഞു.
“ഈ പിന്തുണ അവര്‍ക്കു സഹിക്കുന്നില്ല, ദഹിക്കുന്നില്ല. അതിനാല്‍ അവര്‍ മോശം ഭാഷ ഉപയോഗിക്കുന്നു, ഗൂഢാലോചനകളില്‍ ഏര്‍പ്പെടുന്നു. മോദിക്കെതിരേയുള്ള ആക്രമണം കൂടിയിട്ടുണ്ട് അടുത്തിടെയായി. അവര്‍ ബിജെപിയെ അപകീര്‍ത്തിപ്പെടുത്താന്‍ വിവിധ മാര്‍ഗ്ഗങ്ങള്‍ ആരായുകയാണ്. കോണ്‍ഗ്രസ് അധികാരത്തിന്റെ ദന്തഗോപുരത്തിലിരുന്ന് അന്തപ്പുരക്കളികളാണ് നടത്തുന്നത്, ബിജെപി പൊതു മൈതനാത്താണ്,” മോദി പറഞ്ഞു.
കോണ്‍ഗ്രസിന്റേത് വോട്ട് ബാങ്ക് രാഷ്ട്രീയമാണെന്ന് മോദി പറഞ്ഞു. തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായ യുവാക്കളുടെ തൊഴിലില്ലായ്മ പരിഹരിക്കാമെന്ന വാക്ക് യുപിഎ സര്‍ക്കാര്‍ പാലിച്ചില്ലെന്നും ഇത് അവരെ വെറും വോട്ടര്‍മാരായി മാത്രം കാണുന്നത് കൊണ്ടാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ബിജെപിയുടെ ലക്ഷ്യം രാജ്യത്തെ ശക്തിപ്പെടുത്തുന്നതിന് യുവാക്കളെ ശക്തിപ്പെടുത്തുക എന്നതാണ്. രാജ്യത്തെ ജനസംഖ്യയുടെ 65 ശതമാനവും മുപ്പത്തിയഞ്ച് വയസിന് താഴെയുള്ളവരാണ്. അവരെ വിനിയോഗിച്ചാല്‍ത്തന്നെ രാജ്യത്തിന്റെ മുഖം മാറുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കല്‍ക്കരി അഴിമതിയെ കുറിച്ച് സര്‍ക്കാര്‍ സുപ്രീം കോടതിയോട് പറഞ്ഞത് അതുമായി ബന്ധപ്പെട്ട ഫയലുകള്‍ കാണാതായെന്നാണ്. കേവലം ഫയലുകള്‍ മാത്രമല്ല സര്‍ക്കാര്‍ മൊത്തത്തില്‍ നഷ്ടപ്പെട്ടിരിക്കുകയാണെന്ന് മോദി തുറന്നടിച്ചു. രൂപയുടെ മൂല്യത്തിലുണ്ടായിരിക്കുന്ന ഇടിവിനെ സംബന്ധിച്ചും യുപിഎ സര്‍ക്കാരിനെ മോദി വിമര്‍ശിച്ചു. യുപിഎയുടെ രൂപ അത്യാഹിത വിഭാഗത്തിലാണെന്നും മോദി പരിഹസിച്ചു. യുവാക്കളുടെ വൈദഗ്ദ്ധ്യം വളര്‍ത്തുന്നതിന് കേന്ദ്ര സര്‍ക്കാര്‍ മാറ്റിവച്ചത് കേവലം ആയിരം കോടി രൂപ മാത്രമണ്. ഗുജറാത്ത് സര്‍ക്കാര്‍ യുവാക്കള്‍ക്ക് വേണ്ടി മാറ്റിവച്ച 800 കോടി രൂപയുടെ ചെറിയൊരംശം മാത്രമാണിതെന്നും മോദി ചൂണ്ടിക്കാട്ടി. 2004ല്‍ അധികാരത്തില്‍ വന്ന ശേഷം കേന്ദ്ര സര്‍ക്കാര്‍ ഭീകരവിരുദ്ധ നിയമം അട്ടിമറിച്ചുവെന്നും മോദി ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: