ഭോപ്പാലിലെ ബിജെപി സംസ്ഥാനകാര്യാലയം ആളൊഴിഞ്ഞ ഉത്സവപ്പറമ്പു പോലാണിപ്പോള്. നേതാക്കളെല്ലാം തെരഞ്ഞെടുപ്പ് ഗോദയില്‍. ആഫീസിലിരിക്കാന് ആര്‍ക്കു നേരം. ഏതാനും ജീവനക്കാരും മീഡിയയുടെ ചുമതലയുള്ള ചിലരും മാത്രമുണ്ട്. തെരഞ്ഞെടുപ്പിന്റെ പ്രതീതിയെന്നും ഇവിടെയില്ല. ഒരു സുരക്ഷാ പരിശോധനയ്ക്കും വിധേയനാകാതെ ആഫീസിന്റെ അകമുറികളില്‍ വരെ എത്താം. ആരാണെന്നുപോലും ആരും ചോദിക്കില്ല. ഇതു ശരിയോ എന്ന സംശയം വേറെ. പക്ഷേ അതാണവസ്ഥ. പോസ്റ്റ് കര്‍ഡ് വലുപ്പത്തില്‍ ശിവരാജ് സിംഗ്ചൗഹിന്റെ ചിത്രം പതിച്ച പോസ്റ്റര്‍ തലങ്ങും വിലങ്ങും വലിച്ചു കെട്ടിയതാണ് ആകെയുള്ള അലങ്കാരം. അതും അധികമില്ല. മൂന്നോ നാലോ ചരടുമാത്രം.
പതിവിനു വിപരീതമായി രാവിലെ മുതല്‍ വലിയ ആള്‍ക്കൂട്ടം. തലങ്ങും വിലങ്ങും നടക്കുന്ന നേതാക്കള്‍. ബിജെപിയില്‍ ചേരാനായെത്തിയ കോണ്‍ഗ്രസുകാര്‍ ഒരുവശത്ത്. മാധ്യമപ്രവര്‍ത്തക എവിടെയും; ഓബി വാനുകളും. പോലീസുകാരുമുണ്ട് പതിവിലുമേറെ. തെരഞ്ഞെടുപ്പ് പ്രകടന പത്രികയുടെ പ്രകാശനമാണ് സംഭവം. ലോകസഭാ പ്രതിപക്ഷ നേതാവ് സുഷമ സ്വരാജ്, മുഖ്യമന്ത്രി ശിവരാജ് ചൗഹാന്, ദേശീയസെക്രട്ടറി തുടങ്ങിയവരെല്ലാമുണ്ട്. വിശാലമായ കോണ്‍ഫ്രന്‍സ് ഹാളില്‍ പ്രകാശന ചടങ്ങ് നടക്കുമ്പോള്‍ രണ്ടാം നിലയിലെ മുറിയിലിരുന്ന് ഒരാള്‍ തന്ത്രം മെനയുകയാണ്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംഘടനാപരമായ എല്ലാകാര്യങ്ങളുടെയും തന്ത്രവും തീരുമാനവും പോകുന്നത് ഇവിടെനിന്നാണ്. സംസ്ഥാന സംഘടനാസെക്രട്ടറിയുടെ മുറിയാണിത്. സെക്രട്ടറി പദവിയില്‍ ഒരു മലയാളിയും. അരവിന്ദ് മേനോന് എന്ന അര്‍എസ്എസ് പ്രചാരകന്.
ഭോപ്പാലിലേക്ക് തിരിക്കും മുന്‍പേ മേനോനോട് സംസാരിച്ചിരുന്നു. എത്തിയാല്‍ മതി സൗകര്യമെല്ലാം ചെയ്യാമെന്നേറ്റിരുന്നു. മണ്ഡലങ്ങളില്‍നിന്ന് മണ്ഡലങ്ങളിലേക്കുള്ള യാത്രയായതിനാല്‍ നേരില്‍ കാണായായില്ല. പ്രകടനപത്രിക പ്രകാശന ദിവസം കാണാം എന്ന ധാരണപ്രകാരമാണ് മുറിയിലേക്ക് ചെന്നത്. നരേന്ദ്ര മോദി പ്രചാരണത്തിനെത്തുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംഘടനാചുമതലയുള്ള ചിലരുമായി സംസാരിച്ചിരിക്കുകയായിരുന്നു അരവിന്ദ് മേനോന്. ഹൃദ്യമായ സ്വീകരണം. പറയുന്നതെല്ലാം പ്രസിദ്ധീകരിക്കാനുള്ളതല്ല എന്ന മുഖവുര. പിന്നീട് ചോദ്യങ്ങള്‍ക്കെല്ലാം മറയില്ലാത്ത ഉത്തരങ്ങള്‍. ഇതിനിടയ്ക്കും പല ആവശ്യങ്ങളുമായി എത്തിയ നേതാക്കളെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തി പറഞ്ഞയക്കുന്നു. ഫോണിലൂടെയും പ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ദേശം. ഇടയില്‍ മസാലദോശയും ചായയും വരുത്തി സല്ക്കരിക്കുകയും ചെയ്തു.
സംഘടന എന്ന നിലയില്‍ ബിജെപിയുടെ ഏറ്റവും വലിയ അധികാര സ്ഥാനത്തിരിക്കുന്ന അരവിന്ദ് മേനോന് തൃശ്ശൂര്‍ സ്വദേശിയാണ്, ഗുരുവായൂര്‍ മുല്ലശേരി പാടൂര്‍ നാരായണമേനോന്റെ മകന്. ചെറുപ്പത്തിലേ ഹിന്ദുത്വാഭിമാനിയായ അരവിന്ദിനെ മികച്ച സംഘടനാപ്രവര്ത്തകനാക്കിയത് ബനാറസ് ഹിന്ദു സര്‍വകലാശാലയാണ്. ഗോവിന്ദാചാര്യയെപ്പോലുള്ള താത്വികാചാര്യന്മാരുടെ സമ്പര്‍ക്കവും സ്വാധീനവും സഹായകമായി. ബനാറസില്‍ നിന്നും സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദമെടുത്തശേഷം യുപിയിലും ദല്‍ഹിയിലും പൂര്‍ണസമയപ്രവര്‍ത്തകനായി ബിജെപിക്കായി പ്രവര്‍ത്തിച്ചു. പിന്നീടാണ് മധ്യപ്രദേശിലേക്ക് പ്രവര്‍ത്തനം മാറ്റിയത്. രണ്ടുവര്‍ഷം മുന്‍പാണ് ജനറല്‍സെക്രട്ടറിയായി നിയോഗിക്കപ്പെട്ടത്.
പാര്‍ട്ടിയുടെ ഹാട്രിക് വിജയം ഉറപ്പിക്കാന്‍ ഈ ഗുരുവായൂര്‍ കാരന് പ്രവര്‍ത്തകര്‍ക്ക് നല്‍കിയിരിക്കുന്ന ഒരു മന്ത്രമുണ്ട്. ‘ഓം നമഃശിവായ’. ഛഒ(ഔവര്‍ മാന്‍) ചഅങ്ങഅ(നരേന്ദ്ര മോദി) ടഒകഢഅഥഅ( ശിവരാജ് ചൗഹാന്). പാര്‍ട്ടി പ്രവര്‍ത്തകരും മോദിയും ചൗഹാനും ചേരുമ്പോള്‍ വിജയമുറപ്പെന്ന് സാരം
അവസാനമായി, പ്രസാദ്ധീകരിക്കാനുള്ള മറുപടി എന്നു പറഞ്ഞ് ഒരു ചോദ്യം ചോദിച്ചു- ബിജെപി തന്നെ ജയിക്കുമോ? ഉടന്‍ മറുപടി വന്നു.
‘തീര്‍ച്ചയായും. നേതാക്കളും സര്‍വേകളും പറയുന്ന സീറ്റ് കണക്കുകളൊന്നും കാര്യമാക്കേണ്ട. പാര്‍ട്ടി അധികാരത്തില്‍ തിരിച്ചെത്തുമെന്നതുറപ്പ’. പാര്‍ട്ടിയുടെ ചുക്കാന്‍ പിടിക്കുന്ന മലയാളി പറഞ്ഞുനിര്‍ത്തി.
മധ്യപ്രദേശില്‍ നിന്നും പി. ശ്രീകുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: