പാലക്കാട്: സാന്റിയാഗോ മാര്‍ട്ടിനു നല്കിയ ലോട്ടറി ലൈസന്‍സ് റദ്ദാക്കും. പാലക്കാട് നഗരസഭ ആരോഗ്യവിഭാഗം നല്കിയ അനുമതിയാണ് പിന്‍വലിക്കുന്നത്. ഉദ്യോഗസ്ഥതലത്തില്‍ വന്ന പിഴവാണ് ഇതിന് കാരണമെന്ന് നഗരസഭ ചെയര്മാന് പറഞ്ഞു. സാന്റിയാഗോ മാര്‍ട്ടിന്റെ ഭാര്യ ലീമ റോസിനാണ് അനുമതി നല്‍കിയത്.
നഗരസഭാ പരിധിക്കുള്ളില്‍ മാര്‍ട്ടിന്റെ ഭാര്യ ലിമ റോസിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തില്‍ അടുത്ത വര്‍ഷം മാര്‍ച്ച് 31വരെ ലോട്ടറി വില്പന നടത്താനാണ് പാലക്കാട് നഗരസഭ ലൈസന്‍സ് നല്‍കിയത്. മാര്‍ട്ടിന്റെ പഴയ കമ്പനിയായ ഫ്യൂച്ചര്‍ ഗെയ്മിംഗ് സൊല്യൂഷന്‍സ് എന്ന സ്ഥാപനത്തിന്റെ പേരിലാണ് നാഗാ സൂപ്പര്‍ ലോട്ടറി വില്പനയ്ക്കു കരാര്‍ നേടിയത്. മാര്‍ട്ടിനു പുറമേ കോയമ്പത്തൂര്‍ സ്വദേശി നടരാജന് അടക്കം മറ്റു മൂന്നു പേര് ഈ സ്ഥാപനത്തിന്റെ ഡയറക്ടര്‍മാരാണ്.
നടരാജന് നല്കിയ അപേക്ഷയിലാണ് കഴിഞ്ഞ ഒക്ടോബര്‍ 10ന് പാലക്കാട് നഗരസഭ പേപ്പര്‍ ലോട്ടറി വില്പനയ്ക്കു ലൈസന്‍സ് നല്‍കിയത്. അനുമതി നല്കിയ ഉദ്യോഗസ്ഥര്ക്കെതിരേ നടപടി സ്വീകരിക്കുമെന്നും ചെയര്മാന് അറിയിച്ചു. നഗരസഭ സെക്രട്ടറിയോടു വിശദീകരണം തേടി.
ഈ മാസം 20 നു ചേരുന്ന നഗരസഭാ കൗണ്‍സില്‍ വിഷയം ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു. ലോട്ടറി നടത്തിപ്പിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് മാര്ട്ടിനെതിരായി മുന്‍ സര്‍ക്കാരിന്റെ കാലത്ത് രജിസ്റ്റര്‍ ചെയ്ത 23 കേസുകള്‍ സി.ബി.ഐ എഴുതിത്തള്ളിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: