(ഈ മന്ത്രം സനാതനമായ യജ്ഞത്തിന്റെ ആരംഭത്തില്‍ ചൊല്ലുന്നു. ഇഡ എന്നൊരു പാത്രം ഉണ്ട്. അത് യജ്ഞത്തില്‍ സമര്‍പ്പിക്കാനുള്ള പുരോഡാശം എന്ന ഹോമവസ്തുവും മറ്റും വയ്ക്കാനുള്ളതാണ്. ഈ ഇഡാ എന്ന പാത്രം ദേവന്മാരെ ആഹ്വാനം ചെയ്യുന്നു.)
ഉത്തരഭാരതത്തില്‍ സൂര്യനെ വിഴുങ്ങുന്ന രാഹുവിനെപ്പോലെ അത്യാഗ്രഹികളും അന്തരീക്ഷത്തില്‍ പോലും അശുദ്ധിയും ഭീതിയും പടര്‍ത്തുന്നവരും ആയ ചില വര്‍ഗക്കാര്‍ നിരന്തരമായി അക്രമങ്ങള്‍ അഴിച്ചുവിട്ട അസ്വസ്ഥത നിറഞ്ഞ കാലമുണ്ടായിരുന്നു. ക്ഷത്രിയര്‍ക്ക് കാര്യങ്ങള്‍ വരുതിക്കു വരുത്താന്‍ പലപ്പോഴും അത്യാഗ്രഹികളുടെ നീചമായ രീതികള്‍ സ്വീകരിക്കേണ്ടതായി വന്നു. ക്രമേണ ആയുധരൂപത്തില്‍ ക്ഷത്രിയര്‍ കൈക്കൊണ്ട അത്യാഗ്രഹികളുടെ രീതികള്‍ ക്ഷത്രിയധര്‍മമായി മാറാന്‍ തുടങ്ങി. അവ പലതും നാളതുവരെ പൂര്‍വ്വികര്‍ പോറ്റിക്കൊണ്ടുവന്ന സനാതനധര്‍മത്തിന്റെ ആണിക്കല്ലിളക്കാന്‍ പോന്നവയായിരുന്നു. ധര്‍മം രക്ഷിക്കേണ്ട ക്ഷത്രിയരും അത്യാഗ്രഹികളും തമ്മില്‍ ആചരണത്തില്‍ വലിയ അന്തരമില്ല എന്ന നിലയിലേക്ക് കാര്യങ്ങള്‍ നീങ്ങിയപ്പോള്‍ സനാതനധര്‍മത്തിന്റെ രക്ഷയ്ക്ക് പരശുരാമമഹര്‍ഷി ജീവിതം ഉഴിഞ്ഞു വച്ചു. ദീര്‍ഘവും രക്തരൂഷിതവുമായ നീണ്ട യുദ്ധം തന്നെ വേണ്ടിവന്നു അദ്ദേഹത്തിന് ലക്ഷ്യത്തിലേക്ക് എത്തിച്ചേരാന്‍. അത്യാഗ്രഹികളെയും അവരുടെ പാത പിന്തുടര്‍ന്ന ക്ഷത്രിയന്മാരെയും അമര്‍ച്ച ചെയ്യാന്‍ അദ്ദേത്തിന് സാധിക്കുകതന്നെ ചെയ്തു.
ഉദ്വേഗം നിറഞ്ഞതും രക്തതടാകങ്ങള്‍ നിര്‍മിക്കപ്പെട്ടതുമായ യുദ്ധകോലാഹലങ്ങള്ക്കിടയ്ക്ക് സനാതനസംസ്കാരത്തിന്റെ ആധാരശിലകളായ വേദം, യജ്ഞം, വൈദ്യം, ജ്യോതിശ്ശാസ്ത്രം മുതലായവ നശിച്ചു പോകാതിരിക്കാന്‍ അദ്ദേഹം കുറേപേരെ സഹ്യപര്‍വ്വതം കാവല്‍ നില്ക്കുന്ന കേരളത്തിലേക്ക് അയച്ചു. യുദ്ധാരവങ്ങളില് നിന്ന് അകലെ അവര്‍ നിര്‍ബാധമായി ധര്‍മം നിലനിര്‍ത്താന്‍ ശ്രമിച്ചുപോന്നു.
കേരളത്തിലെ ഇടതിങ്ങിയ പച്ചക്കാടുകളും ആകാശത്തെ വെല്ലുന്ന മലകളും പാതാളത്തോളം എത്തുന്ന താഴ്വാരങ്ങളും ക്രൂരരായ വന്യജീവികളും ഉയര്‍ത്തിയ വെല്ലുവിളികള്‍ കുറച്ചുപേരെ മടങ്ങിപ്പോകാന്‍ പ്രേരിപ്പിച്ചു. കിടിലത പുളച്ചു നടക്കുന്ന പരിതസ്ഥിതികളുടെ മുന്നില്‍ തോല്‍ക്കാതെ പരശുരാമമഹര്‍ഷിയുടെ നിര്‍ദ്ദേശം ജീവിതവ്രതമായെടുത്ത ധീരരും സാഹസികരുമായ വലിയൊരു വിഭാഗം വെല്ലുവിളികളെ നേരിടുകതന്നെ ചെയ്തു. വിഷമകാലഘട്ടങ്ങളില് സ്വാഭാവികമായുണ്ടാകുന്ന ഒരുമ, സഹനശക്തി, ത്യാഗസന്നദ്ധത മുതലായ ഗുണങ്ങള്‍ വേണ്ടുവോളം ഉണ്ടായിരുന്നതിനാല്‍ അവര്‍ കേരളത്തില്‍ അധികം താമസിയാതെ കാലുറപ്പിച്ചു. ഭൂപ്രകൃതിയോട് ഇണങ്ങി ജീവിക്കാന്‍ തുടങ്ങിയപ്പോള്‍ കേരളമാതാവ് അവര്‍ക്ക് വേണ്ടതെല്ലാം ചുരത്തിക്കൊടുത്തു.
സമൃദ്ധി, കേരളത്തില്‍ കുടിയേറിയവരെ സുഖത്തിലേക്ക് നയിച്ചു. സുഖം എല്ലാ സമൂഹത്തിലുമെന്നതു പോലെ നേതൃത്വവാസനയും അഹങ്കാരങ്ങളും മുളയ്ക്കാനും തഴച്ചുവളരാനുമുള്ള സാഹചര്യം ഒരുക്കി. അത് പുതുവാസസ്ഥാനങ്ങളും ഗ്രാമങ്ങളും ഉണ്ടാകുവാന്‍ കാരണമായി. പ്രബലരായവര്‍ മറ്റുള്ളവരെ കീഴില്‍ നിര്‍ത്താനും പ്രബലരായ ഗ്രാമങ്ങള്‍ മറ്റു ഗ്രാമങ്ങളുടെ മേല്‍ക്കോയ്മ നേടാനും ക്രമേണ നാട്ടുരാജ്യങ്ങളാകാനും തുടങ്ങി.
സമൂഹത്തിന്റെ ഈ സ്വാഭാവികമായ പരിണാമത്തില്‍ നംപൂതിരിമാര് എന്ന ജാതിപ്പേരിലറിയപ്പെട്ടിരുന്ന ബ്രാഹ്മണരും വ്യത്യസ്തരായിരുന്നില്ല. നമ്പൂതിരിമാര്‍ അവര്‍ക്കുള്ളില്‍ അതിര്‍ത്തികളും വരമ്പുകളും പണിതുതുടങ്ങി. ഈ വിഭജനത്തിന് പലപ്പോഴും ആധാരമായത് ആചാരങ്ങളില്‍ നേരിയ വ്യത്യാസം വച്ചുപുലര്‍ത്തുന്ന പല ഗൃഹക്കാരുടെ പടലപ്പിണക്കങ്ങളാണ്. ആ പിണക്കങ്ങള്‍ അവരെ പല ഗ്രാമങ്ങളായി തിരിച്ചു.
നമ്പൂതിരിമാരുടെ ഈ ഗ്രാമസസങ്കല്പ്പത്തിന് ഭൂമിശാസ്ത്രപരമായി വലിയ പ്രാധാന്യം ഇല്ല. ഒരു ഗ്രാമത്തില്‍ പെട്ടവര്‍ ഗ്രാമദേവതയെയും വൈദികനെയും അംഗീകരിക്കണം. അങ്ങനെ അംഗീകരിക്കുന്നവര്‍ ഏതു രാജ്യത്തോ പ്രദേശത്തോ താമസിക്കുന്നു എന്നതിന് അത്ര പ്രാധാന്യം ഇല്ല. പ്രകൃതിക്ഷോഭം യുദ്ധങ്ങള്‍ എന്നിവയെല്ലാം രാജ്യങ്ങളുടെ അതിര്‍ത്തികളും നിലനില്‍പ്പും മാറ്റിമറിച്ചുവെങ്കിലും നമ്പൂതിരിമാര്‍ അവരുടെ ഗ്രാമസങ്കല്പ്പത്തിന് ഇളക്കം തട്ടിച്ചില്ല. ഗ്രാമദേവതയെയോ വൈദികനെയോ മാറ്റിയില്ല. ഇത് ഭരണാധികാരികളെപലപ്പോഴും വിഷമിച്ച വിഷയമായി മാറിയിരുന്നുതാനും. പടലപ്പിണക്കങ്ങള്‍ വളര്‍ത്തുന്നതില്‍ ചിലപ്പോള്‍ ഭരണാധികാരികളും തത്പരരായിരുന്നു. അങ്ങനെയാണ് ഊരുഗ്രാമത്തില്‍ നിന്ന് പിരിഞ്ഞ് യജ്ഞപുരം ഗ്രാമം ഉണ്ടായതുതന്നെ.
(തുടരും)
കരിയന്നൂര്‍ ദിവാകരന് നമ്പൂതിരി
പ്രതികരിക്കാൻ ഇവിടെ എഴുതുക: