ഇന്ന് ഝാന്‍സി റാണി ജന്മദിനം
ഇത് ഝാന്‍സി;ഉത്തര്‍പ്രദേശിലെ പ്രസിദ്ധമായ നഗരം. ഇന്ന് ഇവിടത്തുകാര്‍ അവരുടെ സ്വാതന്ത്ര്യത്തിനായി വീരാഹുതി ചെയ്ത പുണ്യാത്മാവിന്റെ ജന്മദിനം സമുചിതമായി ആഘോഷിക്കുന്നു. ഝാന്‍സിയുടെ സ്വന്തം റാണിയുടെ സ്മരണ നിലനിര്‍ത്തി നഗരത്തിന്റെ പ്രധാന കവലകളിലെല്ലാം അശ്വാരൂഢയായ റാണിയുടെ പ്രതിമകള്‍ കാണാം ഇതുതന്നെ ഇവിടുത്തെ ജനങ്ങളുടെ റാണിയോടുള്ള ആദരവ് തെളിയിക്കുന്നതാണ്. ഝാന്‍സിയിലെ കോട്ടയിലും ഇന്ന് ഝാന്‍സി നഗരസഭയുടെ ആഭിമുഖ്യത്തില്‍ വിവിധ പരിപാടികള്‍ അരങ്ങേറുന്നുണ്ട്. പഴയകാലഘട്ടത്തിന്റെ പ്രൗഢി ഒട്ടും തന്നെ ചോര്‍ന്നുപോകാതെ അംബരചുംബിയായി നിലകൊള്ളുന്ന കോട്ടയില്‍ എന്നും സന്ദര്‍ശകരുടെ തിരക്ക് ഏറെയാണ്. വൈകുന്നേരങ്ങളില്‍ അന്യസംസ്ഥാനങ്ങളില്‍നിന്നും അടുത്ത പ്രദേശങ്ങളില്‍ അന്യസംസ്ഥാനങ്ങളില്‍നിന്നും എത്തുന്ന വിനോദസഞ്ചാരികളുടെയും ഗവേഷണ വിദ്യാര്‍ത്ഥികളുടെയും തിരക്കും ദിനംപ്രതി ഏറുകയാണ്.
ഝാന്‍സി റെയില്‍വേ സ്റ്റേഷനില്‍ നിന്നും അഞ്ച് കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ കോട്ടയില്‍ എത്താം. റെയില്‍വേ സ്റ്റേഷനിലും റാണിയുടെ ജീവിതത്തില്‍ വിവിധഘട്ടങ്ങള്‍ പ്രതിപാദിക്കുന്ന ഛായാചിത്രങ്ങള്‍ കാണാം. കോട്ടയില്‍ കടന്നാല്‍ യുദ്ധകാലത്ത് ഉപയോഗിച്ചിരുന്ന പീരങ്കിയും മറ്റ് യുദ്ധ സാമഗ്രികളും കാണാം. കവാടത്തിന് മുകളില്‍നിന്നാല്‍ ഝാന്‍സി നഗരത്തിന്റെ സുന്ദരമായ ദൃശ്യം കാണാം. കോട്ടയുടെ പടിഞ്ഞാറുഭാഗത്തായി, ബ്രിട്ടീഷുകാരാല്‍ താന്‍ പിടിക്കപ്പെടും എന്ന ഘട്ടത്തില്‍ തന്റെ കൈക്കുഞ്ഞുമായി, കുതിരയോടൊപ്പം ചാടിയ സ്ഥലവും അതിന്റെ ഓര്‍മയ്ക്കായി നിര്‍മിച്ച ശില്‍പ്പങ്ങളും വീരയോദ്ധാക്കളുടെ ശവകുടീരങ്ങളും കാണാം. ഇവിടെനിന്നും വടക്കുഭാഗത്തേക്ക് നീങ്ങിയാല്‍ കോട്ടയില്‍ നിന്നും ഗ്വാളിയാര്‍ വരെ നീളുന്ന തുരങ്കപാത, തൂക്കിലേറ്റുന്ന സ്ഥലം, റാണി ആരാധന നടത്തിയിരുന്ന ശിവക്ഷേത്രം, കുതിരലായങ്ങള്‍ ഇങ്ങനെ ഒട്ടേറെ കാഴ്ചകള്‍. കോട്ടയ്ക്ക് പുറത്ത് റാണിയുടെ സ്മരണ നിലനിര്‍ത്തി ഓപ്പണ്‍ എയര്‍ ആഡിറ്റോറിയം, പാര്‍ക്ക്, മ്യൂസിയം (ഇവിടെ റാണിയുടെ യുദ്ധോപകരണങ്ങളുടെ വന്‍ ശേഖരം പ്രദര്‍ശിപ്പിച്ചിട്ടുണ്ട്) എന്നിവയുമുണ്ട്.
ഝാന്‍സി നഗരസഭയുടെ നേതൃത്വത്തില്‍ 17 ന് ആരംഭിച്ച ‘ഝാന്‍സി മഹോത്സവ്’ ഇന്ന് സമാപിക്കും. മൂന്നു ദിവസങ്ങളിലായി പ്രഗത്ഭരായ കലാകാരന്മാര് പങ്കെടുത്ത സംഗീതവിരുന്നുകളും കൂട്ടികള്‍ക്കായി ക്വിസ് മത്സരങ്ങളും വൈദ്യുത ദീപാലങ്കാരങ്ങളും വ്യാപാരമേളയും ഒക്കെയായി കഴിഞ്ഞ മൂന്നു ദിവസം റാണിയുടെ ഓര്മ പുതുക്കി ആഘഓഷങ്ങള് നാടും നഗരവും കൊണ്ടാടി. ഝാന്‍സി നഗരസഭാ ചെയര്‍പേഴ്സണും ബിജെപി നേതാവുമായി കിരണ്‍വര്‍മ നേരിട്ടാണ് പരിപാടികള്‍ക്ക് നേതൃത്വം നല്‍കിയത്. എന്നാല്‍ മുലായം-മായാവതി സര്‍ക്കാരുകള്‍ രാജ്യത്ത് ആകമാനം പ്രതിമകളും മറ്റും സ്ഥാപിച്ചപ്പോഴും ഝാന്‍സി കോട്ടയുടെ പുനഃരുദ്ധാരണത്തിനോ, മറ്റോ ഒന്നും ചെയ്തിട്ടില്ല എന്നും ഇവിടുത്തെ ജീവനക്കാര്‍ തന്നെ പറയുന്നുണ്ട്. ഝാന്‍സി കോട്ടയുടെ സമീപപ്രദേശങ്ങളായ സദര്‍ബസാര്‍, മണിചൗക്ക്, ഓര്‍ച്ച എന്നിവിടങ്ങളിലും ഝാന്‍സി നഗരത്തിലും റാണി ലക്ഷ്മിഭായിയുടെ പ്രതിമകള്‍ കാണാം.
ഭാരതചരിത്രത്തില്‍ ഏറെ വീരപുരുഷന്മാരും വീരവനിതകളും ജന്മം കൊണ്ടിട്ടുണ്ട്. എന്നാല്‍ നാടിനൊപ്പം രാജ്യമാകമാനം ഇന്ന് ആരാധനയോടെ കേള്‍ക്കുന്ന പേര് അത് റാണി ലക്ഷ്മിഭായിയുടേത് മാത്രമാണ്. ബ്രിട്ടീഷ് മേല്‍ക്കോയ്മയ്ക്കെതിരെ പോരാടി വീരമൃത്യു വരിച്ച റാണിയുടെ പേരില്‍ നിലനില്‍ക്കുന്ന കോട്ടയ്ക്കുള്ളില്‍ ഇന്നും രാവിലെ ഉയര്‍ത്തുന്ന ദേശീയപതാക വൈകിട്ട് താഴ്ത്തുമ്പോഴും അത് ദര്‍ശിക്കാന്‍ ആ സ്വാതന്ത്ര്യസമര വനിതയെ സ്മരിക്കാനും എത്തുന്നവരുടെ എണ്ണം ദിനംപ്രതി ഏറിവരികയാണ്.
ഉത്തരേന്ത്യന്‍ വാസ്തു ശില്‍പ്പങ്ങളും ചുണ്ണാമ്പുകല്ലില്‍ തീര്‍ത്ത ഝാന്‍സി കോട്ട ഏതു പ്രതികൂല കാലാവസ്ഥയേയും അതിജീവിച്ച് ഇന്നും കേടുകൂടാതെ നിലനില്ക്കുന്നു. ഭാരതചരിത്രത്തിലെ പ്രസിദ്ധമായ ഒട്ടേറെ ചരിത്രത്തിന്റെ ഉള്‍ത്തുടിപ്പ് ഏറ്റുവാങ്ങിയ ഈ ചരിത്രസ്മാരകം സന്ദര്‍ശകര്‍ക്കും ചരിത്രാന്വേഷകര്‍ക്കും എന്നും അത്ഭുതമാണ്. ഭാരതത്തിനു നേരെ ബ്രിട്ടീഷുകാരുടെ വിധ്വംസക പ്രവര്‍ത്തനങ്ങള്‍ ഏറിയ കാലഘട്ടത്തില്‍ ഝാന്‍സി നിവാസികളുടെ അഭ്യര്‍ത്ഥന മാനിച്ച് ലക്ഷ്മിഭായി 1827-ല്‍ കോട്ടയുടെ അധികാരം ഏറ്റെടുത്തു. അധികാരം ഏറ്റെടുത്തതിനൊപ്പം വിദഗ്ദ്ധരായ പടയാളികളെ സൈനത്തിന്റെ വിവിധ ചുമതലകള്‍ ഏല്‍പ്പിച്ചു. രാജ്യത്തെ യുവാക്കളേയും യുവതികളേയും സംഘടിപ്പിച്ച് ആയുധാഭ്യാസം നടത്തി ശക്തമായ ഒരു സൈനിക ശക്തി തന്നെ സ്വരൂപിച്ചു. ഏതൊരു ശക്തമായ ആക്രമണത്തെയും നേരിടുവാന്‍ തക്ക കരുത്ത് സൈന്യത്തിന് ഉണ്ടായിരുന്നു. എന്നാല്‍ ബ്രിട്ടീഷുകാരോട് ഏറ്റുമുട്ടി പരാജയപ്പെടാന്‍ കാരണമായതിനു പിന്നില്‍ ചതിയുടേയും ആത്മവഞ്ചനയുടേയും പ്രതിഫലത്തിനായി രാജ്യത്തെ ഒറ്റുകൊടുത്ത് ആദര്‍ശത്തെ സൗകര്യപൂര്‍വം വിസ്മരിച്ച രാജ്യദ്രോഹികളുടെ കൈകളില്‍ എത്തിച്ച കഥയാണ് ഇവിടെയുള്ളത്. ഇന്നും രാജ്യത്ത് ഇത്തരം രാജ്യദ്രോഹികളുടെ വിധ്വംസക പ്രവര്‍ത്തനങ്ങള്‍ നിലനില്ക്കുമ്പോള് റാണി ലക്ഷ്മിഭായിയെ പോലുള്ള രാജ്യസ്നേഹികളെ ഇന്നും നെഞ്ചിലേറ്റി ആരാധിക്കുന്ന ഝാന്‍സി നഗരം രാജ്യത്തിന് മാതൃകയാവുകയാണ്.
ഝാന്‍സിയില്‍ നിന്ന് കരവാളൂര്‍ ബി.പ്രമോദ്കുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: