കോട്ടയം: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെതിരെ ഹൈറേഞ്ച് സംരക്ഷണസമിതി നടത്തുന്ന 48 മണിക്കൂര്‍ റോഡ് ഉപരോധവും തെരുവുവാസ സമരവും എല്‍ഡിഎഫിന്റെ ഹര്‍ത്താലാഹ്വാനവും ഇടുക്കിയില്‍ ജനജീവിതം ദുരിതമയമാക്കി. നാല്‍പ്പത്തിയെട്ട് മണിക്കൂര്‍ തെരുവുവാസ സമരം ഇന്ന് അര്‍ദ്ധരാത്രിയോടെയാണ് സമാപിക്കുന്നത്. വൃശ്ചികപ്പുലരിയിലും ഇടുക്കിയില്‍ ഹര്‍ത്താല്‍ ആയിരുന്നു. ഫലത്തില്‍ നാലുദിവസം തുടര്‍ച്ചയായി ഇവിടെ ഗതാഗതം തടസ്സപ്പെടുകയും കടകമ്പോളങ്ങള്‍ അടഞ്ഞുകിടക്കുകയുമാണ്. തുടര്‍ച്ചയായി നടക്കുന്ന ഈ സമരം ഇടുക്കിയിലെ സാധാരണക്കാരുടെ ജീവിതം ദുരിതമയമാക്കി.
പാതിരിമാരുടേയും കന്യാസ്ത്രീകളുടേയും നേതൃത്വത്തില്‍ സ്ത്രീകളടക്കമുള്ളവര്‍ റോഡിനുനടുവില്‍ അടുപ്പുകൂട്ടി കഞ്ഞിയും കപ്പയും വച്ചായിരുന്നു സമരം. ഇതിനിടയില്‍ കുട്ടിസമരക്കാര് പ്രധാനപാതകളിലും ഉപറോഡുകളിലും ടയറുകളും മറ്റും കൂട്ടിയിട്ട് കത്തിച്ച് സമരത്തിന് ചൂട് പകര്‍ന്നു. ഇതിനൊപ്പം മദ്യപന്മാരുടെ തെരുവുവിളയാട്ടവും വ്യാപകമായി.
സമരം ശബരിമല തീര്‍ത്ഥാടകര്‍ക്കും ദുരിതം സമ്മാനിച്ചു. ശബരിമല തീര്‍ത്ഥാടകരുടെ വാഹനങ്ങള്‍ തടയില്ലെന്ന് സമരക്കാര്‍ പറയുന്നുണ്ടെങ്കിലും സമരക്കാരുടെ വാഹനപരിശോധന പലയിടത്തും തീര്‍ത്ഥാടകര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കി. വിവിധയിടങ്ങളില്‍ സമരക്കാര്‍ വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തി പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. റോഡില്‍ പലയിടത്തും തടിക്കഷണങ്ങളും മറ്റും വലിച്ചുവച്ച് ഗതാഗതവും തടസ്സപ്പെടുത്തി. ഇവയെല്ലാം മറികടന്ന് പോകാന്‍ അയ്യപ്പന്മാര്ക്ക് ഏറെ പ്രയാസമനുഭവിക്കേണ്ടിവന്നു. ഹര്‍ത്താലും തെരുവുവാസ സമരവും മൂലം കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നത് തീര്‍ത്ഥാടകര്‍ക്ക് ഭക്ഷണവും കുടിവെള്ളവും കിട്ടാനും ബുദ്ധിമുട്ടുളവാക്കി. തൊടുപുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിനു സമീപവും കുമളിയിലും ശബരിമല അയ്യപ്പസേവാസമാജത്തിന്റെ നേതൃത്വത്തില്‍ സേവാഭാരതി പ്രവര്‍ത്തകര്‍ ഒരുക്കിയ അന്നദാന വിതരണ കേന്ദ്രങ്ങള്‍ മാത്രമായിരുന്നു തീര്‍ത്ഥാടകര്‍ക്ക് ഏക ആശ്രയമായത്.
നാലുദിവസമായി തുടരുന്ന സമരംമൂലം രോഗികള്‍ക്ക് ആശുപത്രിയില്‍ പോകാനും രോഗം ഭേദമായവര്‍ക്ക് ആശുപത്രിയില്‍നിന്ന് തിരികെ വീട്ടിലെത്താനും കഴിയുന്നില്ലെന്ന് ആക്ഷേപമുണ്ട്. രോഗികളെ കൊണ്ടുപോകാന്‍ വാഹനഉടമകള്‍ വിസമ്മതിക്കുകയാണ്. ബാങ്കുകളും മറ്റു സ്ഥാപനങ്ങളും തുടര്‍ച്ചയായി അടഞ്ഞുകിടക്കുന്നതും ജനങ്ങള്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നു. പലയിടത്തും വാഹനങ്ങള്‍ക്കു നേരെ അക്രമം ഉണ്ടായിട്ടുണ്ട്. വിനോദസഞ്ചാരികള്‍ക്കു നേരെയും കയ്യേറ്റശ്രമമുണ്ടായതായും വാഹനങ്ങള്‍ കേടുവരുത്തിയതായും ആക്ഷേപമുണ്ട്.
എല്‍ഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ കോട്ടയത്തും ചിലയിടങ്ങളില്‍ അക്രമമുണ്ടായി. കാണക്കാരിയില്‍ മില്‍മയുടെ പാല്വണ്ടിക്കുനേരെ കല്ലേറുണ്ടായി. കല്ലേറില്‍ ഡ്രൈവറുടെ കണ്ണിന് പരിക്കേറ്റിറ്റുണ്ട്. കോട്ടയത്ത് നിന്ന് കെഎസ്ആര്‍ടിസി പമ്പയിലേക്കു മാത്രമാണ് സര്‍വ്വീസ് നടത്തിയത്.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: