തിരുവനന്തപുരം: ഇടതുമുന്നണി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ജനങ്ങളെ ഏറെ വലച്ചു. ഹര്‍ത്താലനുകൂലികള്‍ പലയിടങ്ങളിലും കടകള്‍ നിര്‍ബന്ധപൂര്‍വം അടപ്പിച്ചു. പലയിടവും അത്യാവശ്യവാഹനങ്ങള്‍ അനുകൂലികള്‍ തടഞ്ഞു. അയ്യപ്പഭക്തരുടെ വാഹനങ്ങളടക്കം പലയിടത്തും വാഹനഗതാഗതത്തെ തടസ്സപ്പെടുത്തിയായിരുന്നു സമരം. സ്കൂളുകളിലും സര്‍ക്കാര്‍ ഓഫീസുകളിലും ഹാജര്‍നില കുറവായിരുന്നു. എന്നാല്‍ ഹര്‍ത്താല്‍ സെക്രട്ടറിയേറ്റിന്റെ പ്രവര്‍ത്തനത്തെ കാര്യമായി ബാധിച്ചില്ല. മുഖ്യമന്ത്രിയുള്‍പ്പടെ മന്ത്രിമാര്‍ സെക്രട്ടറിയേറ്റില്‍ എത്തി. സെക്രട്ടറിയേറ്റിലെ ഹാജര്‍ നില 52 ശതമാനമാണെന്നാണ് ഔദ്യോഗിക കണക്ക്. കെഎസ്ആര്‍ടിസി സര്‍വീസ് മുടങ്ങിയത് യാത്രക്കാരെ ദുരിതത്തിലാക്കി. എന്നാല്‍ തിരുവനന്തപുരം സെന്‍ട്രല്‍ ഡിപ്പോയില്‍നിന്നുള്ള ശബരിമല സര്‍വീസുകള്‍ മുടങ്ങിയില്ല.
കെഎസ്ആര്‍ടിസിയില്‍ 33 ശതമാനം പേരും മറ്റ് സര്‍ക്കാര്‍ ഓഫീസുകളില്‍ 31 ശതമാനം പേരും ജോലിക്കെത്തി. ഹര്‍ത്താലുമായി ബന്ധപ്പെട്ട് തലസ്ഥാനത്ത് ഓട്ടോറിക്ഷക്ക് നേരെയും കൊച്ചിയില്‍ അയ്യപ്പഭക്തര്‍ സഞ്ചരിച്ചിരുന്ന വാഹനത്തിനുനേരെയും കല്ലേറുണ്ടായി. 487 സര്‍വീസുകള്‍ പമ്പയിലേക്ക് നടത്തിയതായി കെഎസ്ആര്‍ടിസി അറിയിച്ചു.
തൊടുപുഴയില്‍ വിനോദസഞ്ചാരികളുമായി വന്ന കാറിന്റെ ഡ്രൈവര്‍ക്ക് മര്‍ദ്ദനമേറ്റു. മലപ്പുറം എടവണ്ണ ഇസ്ലാമിക ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ കടന്നു കയറിയ ഒരു സംഘം പ്രിന്‍സിപ്പലിനെ ആക്രമിച്ചു. കോട്ടയം ആര്‍പ്പൂക്കര വില്ലേജ് ഓഫീസില്‍ അക്രമികള്‍ കടന്നുകയറി. ആറ്റിങ്ങല്‍ താലൂക്കോഫീസില്‍ ഹര്‍ത്താലനുകൂലികള്‍ ഫയലുകള്‍ വലിച്ചെറിഞ്ഞ് സംഘര്‍ഷം സൃഷ്ടിച്ചു.
തിരുവനന്തപുരത്ത് വിജെടി ഹാളിന് മുന്നിലാണ് സമരാനുകൂലികള്‍ ഓട്ടോറിക്ഷ എറിഞ്ഞുതകര്‍ത്തത്. കൊച്ചിയില്‍ കാക്കനാട്ട് ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച വാഹനങ്ങള്‍ക്ക് നേരെ കല്ലേറുണ്ടായി. വിനോദസഞ്ചാരികളുമായത്ത്യ വാഹനം തേക്കടി കുമളിയില്‍ സമരക്കാര്‍ തടഞ്ഞുനിര്‍ത്തി കാറ്റ് അഴിച്ചു വിട്ട് ഡ്രൈവറെ മര്‍ദ്ദിച്ചു. എല്‍ഡിഎഫിന് പുറമെ ഇടുക്കിയില്‍ ഹൈറേഞ്ച് സംരക്ഷണസമിതി ആഹ്വാനംചെയ്ത 48 മണിക്കൂര്‍ റോഡ് ഉപരോധം അവസാനിച്ചിട്ടില്ല. ഹര്‍ത്താലുമായി ബന്ധപ്പെട്ട് സര്‍വകലാശാലകള്‍ പരീക്ഷകള്‍ മാറ്റിവെച്ചിരുന്നു.
അയ്യപ്പഭക്തന്മാരെ ഹര്ത്താലില്നിന്നൊഴിവാക്കി എന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും പല സ്ഥലങ്ങളിലും ഇവര്‍ വലഞ്ഞു. ഭക്ഷണം പോലും കിട്ടാതെ കുട്ടിഅയ്യപ്പന്മാര് തളര്‍ന്നു. സേവാഭാരതിയുടെയും മറ്റും സഹായങ്ങളാണ് ഇവര്‍ക്ക് പല സ്ഥലങ്ങളിലും ആശ്രയമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: