ഇടുക്കി: കസ്തൂരി രംഗന് റിപ്പോര്‍ട്ട് നടപ്പാക്കുന്നതിനെതിരേ ഇടുക്കി ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ 48 മണിക്കൂര്‍ ഉപരോധ സമരത്തിന്റെ ഭാഗമായി പവര്‍ ഹൗസ് ഉപരോധം ആരംഭിച്ചു. സംരക്ഷണ സമിതിയുടെ കുഞ്ചിത്തണ്ണി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മൂന്നൂറിലേറെ പേര് പള്ളിവാസല്‍ പവര്‍ ഹൗസ് ഉപരോധിച്ചു.
ചിത്തിരപുരത്തും ചെങ്കുളത്തും മൂലമറ്റത്തും ഉപരോധം നടക്കുന്നതായി റിപ്പോര്‍ട്ട്. ജില്ലയുടെ മറ്റു മേഖലകളിലും ഉപരോധ സമരം നടക്കുന്നുണ്ട്. അതിനിടെ മൂലമറ്റം പവര്‍ ഹൗസിലേക്കുള്ള കര്‍ഷകമാര്‍ച്ച് പൊലീസ് തടഞ്ഞു. പള്ളിവാസല്‍, പനംകുട്ടി ഫോറസ്റ്റ് സ്റ്റേഷനുകള്‍ ഇന്ന് പുലര്‍ച്ചെ കര്‍ഷകര്‍ ഉപരോധിച്ചു.
ഏതു സമയവും എന്തും സംഭവിക്കാമെന്ന നിലയിലാണ് ഇടുക്കി മലയോര മേഖല.കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കരുതെന്ന് ആവശ്യപ്പെട്ടുകൊണ്ട് മലയോര മേഖല മാസങ്ങളായി സമരരംഗത്താണ്. എല്ലായിടത്തും സര്‍ക്കാരിനെതിരെ രോഷപ്രകടനങ്ങള്നടക്കുന്നുണ്ട്. തൊടുപുഴ ഒഴിച്ചാല്‍ ഹൈറേഞ്ചിലും മറ്റും ബസുകളും കടകളുമൊന്നും കാര്യമായി പ്രവര്‍ത്തിക്കുന്നില്ല.
മൂലമറ്റം പവര്‍ ഹൗസ് ഉപരോധത്തിനായി പത്തുമണിയോടെ ടൗണില്‍ നിന്ന് പുറപ്പെട്ട സംഘത്തെ ഫെഡറല്‍ ബാങ്കിന്റെ മുന്നില്‍ വച്ച് പൊലീസ് തടയുകയായിരുന്നു. ഇതോടെ ജനം അവിടെ സംഘടിച്ച് സര്‍ക്കാരിനും കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനുമെതിരെ മുദ്രാവാക്യം വിളിച്ചു. വന്‍ പൊലീസ് സംഘമാണ് ഇവിടെ നിലയുറപ്പിച്ചിട്ടുള്ളത്. നിരോധിത മേഖലയാണ് മൂലമറ്റം പവര്‍ഹൗസ്. ഇവിടേക്ക് ആരേയും കടത്തി വിടാതിരിക്കുവാന്‍ സായുധ പൊലീസും സ്ഥലത്ത് നിലയുറപ്പിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: