യജ്ഞത്തിന് പ്രാധാന്യം കൊടുക്കുന്നവരാണ് പുതിയഗ്രമത്തിലുള്ളവര്‍ എന്നതുകൊണ്ട് ഗ്രാമക്ഷേത്രത്തിന് യജ്ഞപുരം എന്ന യുക്തമായ പേരുതന്നെ ഗ്രാമത്തിലുള്ളവര്‍ നല്കി. ഗ്രാമവും സ്വാഭാവികമായി യജ്ഞപുരം ഗ്രാമം തന്നെയായിത്തീര്‍ന്നു. ഊരുഗ്രാമക്ഷേത്രത്തിന് പ്രൗഢഗാംഭീര്യങ്ങളാണുള്ളതെങ്കില്‍ യജ്ഞപുരത്തിന് പ്രശാന്തരമണീയതയാണുള്ളത്. വടക്കേപ്പുഴ തെക്കേപ്പുഴയുമായി ചേരുവാന്‍ തെക്കോട്ടു നീങ്ങുന്നിടത്ത് പുഴയിലേക്ക് തിരിഞ്ഞ് പടിഞ്ഞാറു നോക്കിയാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. പുഴയിലെ വിശാലമായ മണല്‍ത്തിട്ടില്‍നിന്ന് ക്രമേണ ഉയര്‍ന്നുപോകുന്ന വഴിയിലേക്ക്, വേദങ്ങള്‍ പോലെ അനവധിശാഖകളുള്ള ഉന്നതങ്ങളായ മരങ്ങളും വേദത്തിന് മിഴിവു നല്കുന്ന സ്വരങ്ങളെപ്പോലുള്ള വള്ളികളും തണല്‍ ചുരത്തിക്കൊണ്ടു നില്ക്കുന്ന വഴിയില്ക്കൂടെ കുളിയും കഴിഞ്ഞ് വരുന്നവര്‍ക്ക് ശാന്തത സകല ഇന്ദ്രിയങ്ങളില്‍ കൂടിയും അകത്തേക്ക് വ്യാപിക്കുന്നതുപോലെ തോന്നും. പുഴയുടെ ഒഴുക്കിന്റെ ചെറിയ ശ്രുതിയില്‍ ഒഴുകി നടക്കുന്ന പക്ഷികളുടെ ശബ്ദങ്ങള്‍ മനസ്സിനെ മാസ്മരികലോകത്തേക്ക് ഉയര്‍ത്തും. അത് ക്ഷേത്രത്തിന്റെ മുന്നിലുള്ള ആലിന്റെ മുന്നിലെത്തുമ്പോഴേക്കും അത്യുന്നതാവസ്ഥയിലെത്തും. വഴിനടന്ന് എത്രതന്നെ ക്ഷീണിച്ചവനായാലും ആല്‍ത്തറയില്‍ കുറച്ചുനേരം ഇരുന്നാല്‍ മനസ്സിനെയും ദേഹത്തെയും ബാധിച്ചിരിക്കുന്ന ക്ഷീണം പോയി ഒരു പുതുമ വന്നുചേരും. ഇതുവഴി ഒരുപ്രാവശ്യമെങ്കിലും പോയിട്ടുള്ള വഴിപോക്കര്‍ എടുത്തു പറയുന്ന ഒന്നാണ് ഇത്.
താരതെമ്യേന പുതിയഗ്രാമമായ യജ്ഞപുരത്ത് ആദ്യകാലത്ത് കുറങ്കൂര്‍ വാഴുന്നവരെ ആശ്രയിച്ചവരായ കുറച്ച് നമ്പൂതിരിമാരേ ഉണ്ടായിരുന്നുള്ളൂ. ചെറിയവയ്ക്ക് വലുതാകാന്‍ ഉള്ള ആഗ്രഹം സ്വാഭാവികമാണ്. പ്രത്യേകിച്ച് വലുതായ ഒന്നിനോട് മത്സരിക്കേണ്ടി വരികയാണെങ്കില്‍. വലുതാവാനുള്ള ത്വരയില്‍ ഉള്‍ക്കൊള്ളിക്കാവുന്നതിനെ മുഴുവന്‍ ചേര്‍ക്കുകയും സ്വാഭാവികം. യജ്ഞപുരംഗ്രാമം രൂപീകരിച്ച് അധികം കഴിയുന്നതിനുമുമ്പ് അതിനുള്ളസാഹചര്യം ഒരുങ്ങുകയും ചെയ്തു.
വര്‍ഷങ്ങള്‍ക്ക് മുമ്പ് ഹിമാലയം മുതല്‍ സമുദ്രം വരെയുള്ള ഭാഗങ്ങളെ ഇട്ടുചുഴറ്റിയ ഒരു വസുന്ധരായോഗം ഉണ്ടായി. ഗ്രഹങ്ങള്‍ മാരകസ്ഥാനത്തു നിന്നുകൊണ്ട് പേമാരിയും കൊടുങ്കാറ്റും പ്രകൃതിനാശങ്ങളും അഴിച്ചുവിട്ടു. അക്കാലത്ത് ഉത്തരഭാരതത്തിലും പ്രകൃതി ഉന്മാദതാണ്ഡവം ആടിയിരുന്നു. ഹസ്തിനാപുരത്തുനിന്ന് കിഴക്കുഭാഗത്തുനിന്ന് വലിയൊരു വിഭാഗം എല്ലാം നഷ്ടപ്പെട്ട് ഭാരതത്തിന്റെ തെക്കുഭാഗത്തേക്ക് നീങ്ങി. അതില്‍ സാഹസികരായ വലിയൊരു സംഘം കേരളത്തിലെത്തി. അഭയാര്‍ഥികളായി എത്തിയ അവരെ അന്നത്തെ കുറുങ്കൂര്‍ വാഴുന്നവര്‍ രണ്ടുകയ്യും നീട്ടി സ്വീകരിച്ചു. അഭയാര്‍ഥികളില്‍ കുറേ ബ്രാഹ്മണരും ഉണ്ടായിരുന്നു. ബ്രാഹ്മണരില്‍ മൂന്നുവേദത്തില്‍ പെട്ടവരും ഉണ്ടായിരുന്നൂവെങ്കിലും ഋഗ്വേദികള്‍ക്കായിരുന്നു മുന്‍തൂക്കം. ഈ ഋഗ്വേദികള്‍ യജ്ഞപുരം ഗ്രാമത്തിലുള്ളവരെപ്പോലെ തന്നെ കൗഷീതകസൂത്രക്കാരും ബാക്കിയുള്ളവര്‍ യജുര്‍വേദത്തിലെ ബൗധായനസൂത്രക്കാരും സാമവേദത്തിലെ ഖൗതുമസൂത്രക്കാരും ആയിരുന്നു. അധികപേരും കൗഷീതകക്കാരാണെന്നുള്ളതിനാല്‍ വന്നവരെ യജ്ഞപുരം ഗ്രാമക്കാര്‍ ആദരപൂര്‍വം സ്വീകരിക്കുകയും യജ്ഞപുരം ഗ്രാമക്കാരായി അംഗീകരിക്കുകയും ചെയ്തു. വന്നവരില്‍ സാമവേദികളുണ്ടായിരുന്നൂ എന്നുള്ളത് യജ്ഞപുരത്തിലുള്ളവര്‍ക്ക് വലിയ ആശ്വാസമായി. യാഗവിഷയം വരുമ്പോള്‍ കേരളത്തില്‍ ഊരുഗ്രാമത്തില്‍ മാത്രമുള്ള സാമവേദികളെ ആശ്രയിക്കണം എന്ന അവസ്ഥ യജ്ഞപുരം ഗ്രാമക്കാര്‍ക്ക് വലിയ വിഷമംതന്നെയായിരുന്നു. അതിനാണ് പുതിയ സാമവേദികളുടെ വരവ് സമാധാനം ഉണ്ടാക്കിയത്.
കുറുങ്കൂറിനോട് കൂറുപുലര്‍ത്തിയിരുന്നവരും അതേ കാരണംകൊണ്ടുതന്നെ പെരുങ്കൂറു വാഴുന്നവര്‍ക്ക് ചതുര്‍ഥികളും ആയിരുന്ന ചില ദേശങ്ങള്‍ പെരുങ്കൂറിലുണ്ടായിരുന്നു. ഒരുകാലത്ത് തെക്കേപ്പുഴയുടെ തെക്കുഭാഗത്തെ ആ ദേശങ്ങളിലുള്ളവരുടെ അഭ്യര്‍ഥന മാനിച്ച് കുറുങ്കൂര്‍ വാഴുന്നവര്‍ അവ പിടിച്ചടക്കുകയുണ്ടായിട്ടുണ്ട്. ഇതു പിടിച്ചെടുക്കുന്ന കാലത്ത് ഊരുഗ്രാമക്കാരും പെരുങ്കൂര്‍ വാഴുന്നവരുടെ പക്ഷപാതികളുമായ ചില നമ്പൂതിരിമാര്‍ പെരുങ്കൂറിനോട് കൂറു പ്രഖ്യാപിച്ചു. കുറുങ്കൂര്‍വാഴുന്നവരെ ആദരിച്ചിരുന്ന നാട്ടുകാര്‍ ആ നമ്പൂതിരിമാരെ സ്വസ്ഥമായികഴിയാന്‍ അനുവദിച്ചില്ല. കാലിന്നടിയില്‍ നാട്ടുകാരുടെ കോപങ്ങളും അവിശ്വാസങ്ങളും അരിച്ചുനടക്കുന്നുണ്ടെന്നു തീര്‍ച്ചയായ നമ്പൂതിരിമാര്‍ അവിടം ഉപേക്ഷിച്ചു.
പിന്നീട് ആ സ്ഥലങ്ങള്‍ കുറുങ്കൂര്‍ വാഴുന്നവര്‍ ഹസ്തിനാപുരത്തുനിന്ന് വന്ന ബ്രാഹ്മണര്‍ക്ക് താമസിക്കാന്‍ വിട്ടുകൊടുക്കുകയും ചെയ്തു. ഹസ്തിനാപുരത്തു നിന്ന് വന്നവര്‍ കേരളത്തില്‍ കാലുറപ്പിക്കുന്ന കാലത്ത് പെരുങ്കൂറും കുറുങ്കൂറും തമ്മില്‍ വീണ്ടും യുദ്ധങ്ങളുടെ പരമ്പരതന്നെ ഉണ്ടായി. അതിന് കാരണക്കാര്‍ ഊരുഗ്രാമക്കാരായിരുന്നു.
പുറമെനിന്നു വന്ന അഭയാര്‍ഥികള്‍ കേരളത്തിലെ ആചാരങ്ങളില്‍ ഇത്തിള്‍ക്കണ്ണി പോലെ വേരിറക്കി ശോഷിപ്പിച്ചു നാടു നശിപ്പിച്ചുകളയും എന്നായിരുന്നു ഊരുഗ്രാമക്കാരുടെ സിദ്ധാന്തം. അതിന് സഹായം ചെയ്യുന്ന, യജ്ഞപുരം ഗ്രാമക്കാരും കുറുങ്കൂറു വാഴുന്നവരും കേരളസംസ്കാരത്തെ നശിപ്പിക്കുന്ന കൊടിയ അധര്‍മത്തിന്റെ മാര്‍ഗത്തിലാണെന്നതിനാല്‍ അവരെ നിലയ്ക്കു നിറുത്തകയോ ഇല്ലാതാക്കുകയോ ചെയ്യേണ്ടതാണെന്ന് മറ്റു ഗ്രാമക്കാരെയും പെരുങ്കൂര്‍ വാഴുന്നവരെയും ധരിപ്പിക്കുന്നതിന് പ്രമാണിത്വമുള്ള ഊരുഗ്രാമക്കാര്‍ക്ക് പ്രയാസമുണ്ടായില്ല. മത്സരത്തിനുള്ള അരണികള്‍ തിരിയാനും യുദ്ധാഗ്നി പുകയാനും വലിയ താമസമുണ്ടായില്ല.
പാരമ്പര്യമായി ശത്രുതയുള്ള കുറുങ്കൂറും കുറുങ്കൂറിന്റെ സമര്‍ഥരായ യജ്ഞപുരം ഗ്രാമക്കാരും നശിക്കേണ്ടത് പെരുങ്കൂറിന്റെയും തായ്വേരോളം എത്തിച്ചേര്‍ന്ന ആവശ്യമായിരുന്നു. ഇതിനാല്‍ മിന്നാമിനിങ്ങുപോലെ ചെറിയ വിഷയങ്ങള്‍ കൂടി മാരകങ്ങളായ ആഗ്നേയാസ്ത്രങ്ങളായി. കളിവാക്കുകള്‍ ബ്രഹ്മാസ്ത്രങ്ങളായി മര്മങ്ങള് ഭേദിച്ചു. ചെറിയ ചെറിയ തര്‍ക്കവിഷയങ്ങളില്‍ നിന്നുകൂടി അക്ഷൗഹിണികള്‍ യുദ്ധസന്നദ്ധരായി പുറപ്പെട്ടു.
അസമാധാനത്തിന്റെ യുദ്ധകാഹളങ്ങളും നഷ്ടപ്പെട്ട മാതൃദേശത്തിന്റെ സ്മരണകളും ഹസ്തിനാപുരത്തുനിന്നു വന്നവരെ മടങ്ങിപ്പോകാന്‍ പ്രേരിപ്പിച്ചു. കേരളത്തിലിറങ്ങിത്തുടങ്ങിയ വേരുകള്‍ മുറിച്ചുമാറ്റി കുറച്ചു പേര് സ്വദേശത്തേക്കു മടങ്ങി. പോയവരില്‍ അധികപേരും സാമവേദികളായിരുന്നൂ എന്നത് യജ്ഞപുരം ഗ്രാമത്തിന് ക്ഷീണം കൊടുത്തു. യജ്ഞത്തിന് അനിവാര്യരും സാമവേദികളും ആയ ഋത്വിക്കുകളുടെ അഭാവം യജ്ഞപുരത്തെ യജ്ഞബന്ധുക്കളുടെ മുന്നില്‍ വിരാട് സ്വരൂപം പൂണ്ടു നിന്നു. ഊരുഗ്രാമവുമായുള്ള അകല്‍ച്ച വര്‍ധിച്ചതിനാല്‍ അവിടെനിന്നുള്ള സാമവേദികളെ യജ്ഞത്തിന് പ്രതീക്ഷിക്കാന്‍ പറ്റാത്ത അവസ്ഥ സംജാതമായിക്കഴിയുകയും ചെയ്തിരുന്നു.
കരിയന്നൂര്‍ ദിവാകരന് നമ്പൂതിരി
പ്രതികരിക്കാൻ ഇവിടെ എഴുതുക: