കോട്ടയം: സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഏകോപനമില്ലാതെ ദുരിതം സൃഷ്ടിക്കുന്നതിനിടെ ശബരിമല തീര്‍ത്ഥാടനത്തിനോട് റെയില്‍വേയ്ക്കും അവഗണന.
മണ്ഡല മഹോത്സവത്തിനായി ശബരിമല നടതുറന്ന് ഒരാഴ്ചയാകാറുമ്പോഴും സ്പെഷ്യല്‍ ട്രെയിനുകളുടെ സര്‍വ്വീസുകള്‍ ആരംഭിച്ചിട്ടില്ല. പ്രത്യേക ട്രെയിനുകള്‍ ഓടിത്തുടങ്ങാന്‍ തമിഴ്നാട്, ആന്ധ്ര സംസ്ഥാനങ്ങളിലെ ആയിരക്കണക്കിന് അയ്യപ്പന്മാരാണ് കാത്തിരിക്കുന്നത്. പ്രത്യേക ട്രെയിനുകള്‍ ഓടിത്തുടങ്ങിയില്ലെന്ന ആക്ഷേപം വിവിധകോണുകളില്‍ നിന്ന് ഉയര്‍ന്നതിനെ തുടര്‍ന്ന് ഇന്നലെയാണ് പ്രാഥമിക ഷെഡ്യൂള്‍ പുറത്തുവിടുവാന്‍ പോലും റെയില്‍വേ അധികൃതര്‍ തയാറായത്.
കഴിഞ്ഞകാലങ്ങളില്‍ നിന്നും വ്യത്യസ്തമായി ഇത്തവണ നടതുറന്നു ഒന്നരയാഴ്ച കഴിഞ്ഞ് 25ന് സ്പെഷ്യല്‍ ട്രെയിനുകള്‍ ആരംഭിക്കാനാണ് റെയില്‍വേ ഇപ്പോള്‍ ഷെഡ്യൂള്‍ തയ്യാറാക്കിയിരിക്കുന്നത്. അതും ചെന്നൈ, എഗ്മൂര്‍ എന്നിവിടങ്ങളില്‍ നിന്നും മാത്രമാണ്. ശബരിമല തീര്‍ത്ഥാടകര്‍ വന്‍തോതില്‍ എത്തിച്ചേരുന്ന ആന്ധ്രയില്‍ നിന്നുമുള്ള ട്രെയിനുകളുടെ ഷെഡ്യൂള്‍ കാര്യത്തില്‍ റെയില്‍വേ ഇനിയും അന്തിമ തീരുമാനത്തിലെത്തിയിട്ടില്ലെന്നാണ് അറിയുന്നത്.
കഴിഞ്ഞ തവണയില്‍ നിന്നും വ്യത്യസ്തമായി ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനിലും അയ്യപ്പന്മാര്ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ റെയില്‍വേ പിന്നോക്കം പോയിരിക്കുകയാണ്. ശബരിമലക്ഷേത്ര ദര്‍ശനത്തിന് എത്തുന്ന തീര്‍ത്ഥാടകരില്‍ ഭൂരിപക്ഷവും ഉപയോഗപ്പെടുത്തുന്നത് ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനെയാണ്. ഇവിടെയാണ് ഇത്തവണ തുടക്കത്തില്‍ തന്നെ റെയില്‍വേയുടെ ഭാഗത്തുനിന്നും അലംഭാവം ഉണ്ടായിരിക്കുന്നത്. കൂടുതല്‍ ടിക്കറ്റ് കൗണ്ടറുകള്‍ തുറക്കും, വിവിധ ഭാഷകള്‍ അറിയാവുന്നവരെ ഉള്‍പ്പെടുത്തി പ്രത്യേക ഇന്‍ഫര്‍മേഷന്‍ കൗണ്ടറുകള്‍ തുറക്കും, 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ക്ലോസ്ഡ് സര്‍ക്യൂട്ട് ക്യാമറകള്‍ സ്ഥാപിക്കും തുടങ്ങി ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജര്‍ നല്കിയ പ്രഖ്യാപനങ്ങളെല്ലാം ജലരേഖയായി മാറി. ശബരിമല തീര്‍ത്ഥാടകരോടുള്ള റെയില്‍വേയുടെ അവഗണന ബോധപൂര്വ്വമുള്ളതാണെന്നും അയ്യപ്പഭക്ത സംഘടനകള്‍ പരാതിപ്പെടുന്നു.
ഇതിനിടെ നടതുറന്നു ആദ്യത്തെ മൂന്നു ദിവസങ്ങളിലെ വരുമാനം അനുസരിച്ച് കഴിഞ്ഞവര്‍ഷത്തേക്കാള്‍ 20ശതമാനം വര്‍ധനവ് ഉണ്ടായതായാണ് ദേവസ്വം ബോര്‍ഡ് കണക്ക്. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന ഹര്‍ത്താലുകളോ പ്രത്യേക ട്രെയിനുകളുടെ കുറവോ അയ്യപ്പഭക്തര്‍ക്ക് എത്തിച്ചേരുന്നതില്‍ തടസ്സമായിട്ടില്ല.
ദര്‍ശനത്തിന് എത്തിയവരില്‍ ഭൂരിപക്ഷവും അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ളവരുമായിരുന്നു. ആന്ധ്ര, കര്‍ണ്ണാടകം, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള അയ്യപ്പഭക്തര്‍ക്ക് തിരക്കുകളൊഴിവാക്കി ദര്‍ശനം നടത്തുന്നതിന് പ്രത്യേക ട്രെയിനുകളുടെ സംവിധാനം അനിവാര്യമാണെന്ന്ദേവസ്വം ബോര്‍ഡ് കേന്ദ്രങ്ങള്‍ പറഞ്ഞു.
കെ.ഡി. ഹരികുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: