തിരുവനന്തപുരം: യുഡിഎഫ് നേതൃത്വത്തിന് ആശങ്കപടര്‍ത്തി വീണ്ടും മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി. മുന്നണി രാഷ്ട്രീയത്തില്‍ എല്ലാ പാര്‍ട്ടികളും വേലിപ്പുറത്താണ് ഇരിക്കുന്നതെന്നും ആര് എവിടേയ്ക്ക് പോകുമെന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
മുസ്ലീം ലീഗ് ഇപ്പോള്‍ യുഡിഎഫിലാണുള്ളത്. തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ആരൊക്കെ എവിടെയെന്നൊക്കെ ആര്‍ക്കും പറയാനാവില്ല. ഇടതുമുന്നണിയിലേക്ക് പോവുകയാണെന്ന് പാര്‍ട്ടിയിലെ വക്താക്കള്‍ ആരും പറഞ്ഞിട്ടില്ല. ലീഗിന്റെ സ്റ്റാന്‍ഡില്‍ ഒരു മാറ്റവും വന്നിട്ടില്ല. യുഡിഎഫില്‍ ലീഗ് ഉറച്ച് നില്ക്കും. ആവശ്യമില്ലാത്ത വര്‍ത്തമാനങ്ങള്‍ കുറയ്ക്കണം. യുഡിഎഫ് ഇനിയും മെച്ചെപ്പെടേണ്ടതുണ്ട്. കേരളത്തിനും ജനങ്ങള്‍ക്കും പ്രയോജനം കിട്ടുന്ന തരത്തില്‍ കുറച്ചു കൂടി പ്രവര്‍ത്തിക്കുകയാണ് വേണ്ടതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
പാര്‍ട്ടിക്കുള്ളില്‍ നടന്ന ചര്‍ച്ചകളെ സംബന്ധിച്ച് വന്ന വാര്‍ത്തകളില്‍ അര്ദ്ധസത്യങ്ങളാണുള്ളതെന്നും പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. കേസരി സ്മാരക ട്രസ്റ്റിന്റെ മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ ഐടി മേഖലയില്‍ കാര്യമായി പുരോഗതി കൈവരിച്ചിട്ടുണ്ട്. ഇനി മുന്നോട്ടുള്ള തൊഴില്‍ സാധ്യത മൊബൈലുമായും ഐടിയുമായും ബന്ധപ്പെട്ടാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
കരിമണല്‍ ഖനനത്തില്‍ നിലവില്‍ മാറ്റങ്ങള്‍ വരുത്താന്‍ സാധിക്കില്ല. ഇത് നയപരമായ നിലപാടാണ്. എന്നാല്‍ കരിമണല്‍ വ്യവസായത്തിന് ആവശ്യമായ അസംസ്കൃത വസ്തുക്കള്‍ എല്ലാവര്ക്കും എത്തിച്ച് കൊടുക്കണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: