കൊല്ലം: സോളാര്‍ കേസിലെ പ്രതി ബിജു രാധാകൃഷ്ണന്റെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായ പോലീസ് അക്രമത്തില്‍ പ്രാദേശിക ചാനല്‍ ക്യാമറാമാന് പരിക്ക്. പരിക്കേറ്റ ക്യാമറാമാന് ജയമോഹന് തമ്പിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊല്ലം ഈസ്റ്റ് സി.ഐ ഷെറീഫിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മാധ്യമ പ്രവര്‍ത്തകരെ കയ്യേറ്റം ചെയ്തത്.
നിലത്തുവീണ ജയമോഹന്റെ നെഞ്ചില്‍ പോലീസ് ചവിട്ടുകയായിരുന്നു. ബിജുവിന്റെ ആദ്യ ഭാര്യ രശ്മി വധക്കേസിന്റെ വിചാരണ നടക്കുന്ന കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി പരിസരത്തായിരുന്നു സംഭവം. മന്ത്രിമാരും സരിതയുമൊത്തുള്ള വീഡിയോ ദൃശ്യങ്ങള്‍ തന്റെ പക്കലുണ്ടെന്ന വെളിപ്പെടുത്തലിനെക്കുറിച്ച് ബിജു രാധാകൃഷ്ണന്റെ പ്രതികരണം ആരായാന്‍ ശ്രമിച്ച മാധ്യമ പ്രവര്‍ത്തകരെ പോലീസ് ചവിട്ടി വീഴ്ത്തുകയായിരുന്നു
വലയം തീര്‍ത്തുകൊണ്ടാണ് പോലീസ് ബിജുവിനെ കൊണ്ടു പോയത്. ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള പ്രതിയെ മാധ്യമങ്ങളോട് സംസാരിക്കാന്‍ അനുവദിക്കില്ലെന്നാണ് പോലീസ് പറഞ്ഞത്. രണ്ടു സിഐമാരുടെയും നാല് എസ്ഐമാരുടെയും നേതൃത്വത്തിലായിരുന്നു ബിജുവിന് പോലീസ് വലയം തീര്‍ത്തത്. മാധ്യമങ്ങളോട് സംസാരിക്കാതിരിക്കാന്‍ ബിജുവിന്റെ കഴുത്തിനു പിടിച്ചു താഴ്ത്തിയായിരുന്നു പോലീസ് കൊണ്ടുപോയത്.
സോളാര്‍ കേസുമായി ബന്ധപ്പെട്ട് സരിതയെ ശാരീരികമായി ഉപയോഗിച്ച മന്ത്രിമാരുടെ പേരുകള്‍ മാധ്യമപ്രവര്‍ത്തകരോട് ബിജു രാധാകൃഷ്ണന് വെളിപ്പെടുത്തിയിരുന്നു. തുടര്‍ന്നാണ് മാധ്യമപ്രവര്‍ത്തകര്‍ ബിജുവിനോട് സംസാരിക്കുന്നത് തടയാന്‍ പോലീസ് ശക്തമായി ഇടപെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: