നരേന്ദ്ര മോദിയുടെ ദേശീയ രാഷ്ട്രീയത്തിലേക്കുള്ള രംഗപ്രവേശം വന്‍ അലകളാണ് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ സൃഷ്ടിച്ചിട്ടുള്ളത്. അതിന്റെ ഇരമ്പല്‍ ഇപ്പോള്‍ സാംസ്കാരിക രംഗങ്ങളിലും പ്രതിഫലിച്ചു തുടങ്ങിയിരിക്കുന്നു. മോദിയെ അനുകൂലിക്കുന്നവരുടെയും എതിര്‍ക്കുന്നവരുടേയും ചേരികള്‍ രാജ്യത്തുടനീളം പ്രകടമാണ്. രാഷ്ട്രീയ വ്യാവസായിക രംഗങ്ങളില്‍ വളരെ മുമ്പുതന്നെ ഈയൊരു പ്രവണത തെളിഞ്ഞു കാണാമായിരുന്നെങ്കിലും അത് മെല്ലെ സാംസ്ക്കാരിക മേഖലകളിലേക്കും വ്യാപിച്ചുകൊണ്ടിരിക്കുകയാണിപ്പോള്‍.
നമുക്ക് കേരളത്തിലേക്ക് വരാം. നരേന്ദ്ര മോദിയുടെ ശിവഗിരി സന്ദര്‍ശനം ഇവിടെ വലിയ വിവാദം തന്നെ സൃഷ്ടിക്കുകയുണ്ടായി. കോണ്‍ഗ്രസും സിപിഎമ്മും ഉള്‍പ്പെടെയുള്ള കപട മതേതരവാദികള്‍ മോദിയുടെ സന്ദര്‍ശനം അലങ്കോലപ്പെടുത്താന്‍ പരമാവധി പരിശ്രമിച്ചെങ്കിലും ശ്രീനാരായണീയരും ദേശീയ പ്രസ്ഥാനങ്ങളും ആ പ്രതിഷേധാഭാസങ്ങള്ക്കൊന്നും ചെവി കൊടുക്കാതെ സധൈര്യം മുന്നോട്ടു പോയപ്പോള്‍ എല്ലാ എതിര്‍ശബ്ദങ്ങളും താനെ കെട്ടടങ്ങുകയായിരുന്നു.
മോദി വന്നാല്‍ ശിവഗിരിയുടെ പരിപാവനത തകരുമെന്നും അത് മതേതര കേരളത്തിന് അപമാനമാണെന്നുമുള്ള രാഷ്ട്രീയ കാപട്യക്കാരുടെ വന്‍ പ്രതിഷേധത്തെ തരിമ്പും കൂസാതെ നേരിട്ട ശിവഗിരി ധര്‍മ സംഘം ഇക്കാര്യത്തില്‍ വലിയ മാതൃക തന്നെയാണ് കാണിച്ചത്.
രാജ്യം കണ്ട നവോത്ഥാന നായകരില്‍ അഗ്രഗണനീയനായ ശ്രീനാരായണ ഗുരുദേവന്റെ കര്മഭൂമിയിലേക്കുള്ള മോദിയുടെ സന്ദര്‍ശനം ഉദ്ദേശിച്ച ഫലം ചെയ്യുക തന്നെ ചെയ്തു. രാഷ്ട്രീയ സാംസ്കാരിക രംഗങ്ങളില്‍ അത് ദേശീയതക്കനുകൂലമായ ഒരു മനോവിചാരം പ്രോജ്വലിപ്പിക്കുന്നതില്‍ വലിയ പങ്ക് വഹിച്ചുവെന്ന് മാത്രമല്ല പലയിടങ്ങളില്‍ നിന്നും എതിര്‍പ്പ് അവഗണിച്ച് കൊണ്ട് നരേന്ദ്ര മോദിക്കനുകൂലമായ അപ്രതീക്ഷിത ശബ്ദങ്ങള്‍ ഉയരുകയുണ്ടായി. ‘ശിവഗിരിയില്‍ മോദി വന്നാല്‍ എന്താ കുഴപ്പം’ എന്ന് മോദിയെ അനുകൂലിക്കാത്ത നിഷ്പക്ഷമതികള്‍ പോലും വിഷയം ഏറ്റുപിടിച്ചുകൊണ്ട് ചോദിക്കയും എതിരാളികള്‍ക്ക് ഉത്തരം മുട്ടുകയും ചെയ്തു. ഈയൊരു സംഭവത്തിന് തൊട്ടുപിന്നാലെയാണ് മോദിക്കനുകൂലമായി ജസ്റ്റിസ് വി.ആര്.കൃഷ്ണയ്യരുടെ പ്രസ്താവന വന്നത്. മോദിയുടെ വികസന കാഴ്ചപ്പാടിനേയും സത്യസന്ധതയേയും താന്‍ പിന്തുണക്കുന്നുവെന്നും പ്രധാനമന്ത്രിയാകാന്‍ മോദി തികച്ചും യോഗ്യനാണെന്നുമാണ് കൃഷ്ണയ്യര്‍ പറഞ്ഞിരിക്കുന്നത്. ആദ്യം കൃഷ്ണയ്യരില് നിന്ന് ഇത് കേട്ടപ്പോള്‍ അദ്ദേഹത്തിന് വല്ല അബദ്ധവും പിണഞ്ഞോ എന്നായിരുന്നു പലരുടേയും സന്ദേഹം. എന്നാല്‍, തന്റെ നിലപാട് കൃഷ്ണയ്യര്‍ ആവര്‍ത്തിച്ചു. സത്യം പറയാന്‍ തനിക്ക് മടിയില്ല, താന്‍ അത് ഇനിയും നിര്‍ഭയം പറയുക തന്നെ ചെയ്യും എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇടതുപക്ഷ സഹയാത്രികനും ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയിലെ നിയമമന്ത്രിയും നിയമജ്ഞനും സര്‍വോപരി സാംസ്കാരിക നായകന്മാരിലൊരാളുമായ കൃഷ്ണയ്യരുടെ നിലപാട് മാറിവരുന്ന കേരളമ നസ്സിന്റെ പരിച്ഛേദമായിട്ട് കാണാം.
ഇത്തരമൊരു പശ്ചാത്തലത്തില്‍ വേണം നോവലിസ്റ്റും കഥാകാരിയുമായ പി.വത്സല മാതാ അമൃതാന്ദമയിയെ പ്രകീര്‍ത്തിച്ച് കൊണ്ടെഴുതിയ ലേഖനത്തേയും കാണാന്‍. അമൃതാനന്ദമയിയെ കുറിച്ചുള്ള ലേഖനത്തിന്റെ പേരില്‍ പുരോഗമന കലാസാഹിത്യ സംഘത്തിലെ ഒരു പ്രമുഖന് വത്സലക്കെതിരെ രംഗത്ത് വരികയും അവരുടെ പുസ്തകത്തില്‍ നിന്ന് താന്‍ എഴുതിയ അവതാരിക പിന്‍വലിക്കുമെന്നും പുകസയില്‍ നിന്നും വത്സലയെ അകറ്റിനിര്‍ത്തുമെന്നും ഭീഷണിപ്പെടുത്തുകയുമുണ്ടായി. എന്നാല്‍ ഈ ഭീഷണിക്ക് വഴങ്ങാന്‍ വത്സല തയ്യാറായില്ലെന്ന് മാത്രമല്ല പുകസയില്ലാതെ താന്‍ സാഹിത്യപ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുമെന്ന ധീരമായ നിലപാടെടുക്കുകയും ചെയ്തു. പിന്നീട് നരേന്ദ്ര മോദിയെ പരോക്ഷമായി പിന്തുണക്കുന്ന ചില പരാമര്‍ശങ്ങളും വത്സലയുടെ ഭാഗത്തുനിന്നുണ്ടായി എന്നത് ശ്രദ്ധേയമാണ്.
മേല്‍പ്പറഞ്ഞ രണ്ട് പ്രഗത്ഭമതികളും കമ്മ്യൂണിസ്റ്റ് സഹയാത്രികരും അതിന്റെ വളര്‍ച്ചയില്‍ വലിയ പങ്ക് വഹിച്ചവരുമാണ്. സാംസ്കാരിക കേരളത്തില്‍ ഇപ്പോള്‍ വീശിക്കൊണ്ടിരിക്കുന്ന കാറ്റ് ഏത് ദിശയിലാണെന്ന് വളരെ വ്യക്തമാണ്. അത് ശക്തിപ്രാപിക്കുകയേ ഇനി വേണ്ടൂ. നാളിതുവരെ തങ്ങളുടെ ചിന്തയും ആശയങ്ങളും പ്രസ്ഥാനങ്ങള്‍ക്ക് വേണ്ടി അടിയറ വെച്ച് കമ്മ്യൂണിസ്റ്റ് തടവറകളില്‍ അനുസരണയോടെ കഴിഞ്ഞ പലരും മെല്ലെ ആ തടവറ ഭേദിച്ച് പുറത്ത് കടക്കാനുള്ള പരിശ്രമത്തിലാണിന്ന്.
ആധുനിക കേരളത്തിന്റെ ചരിത്രം പരിശോധിച്ചാല്‍ കലാസാഹിത്യ സാംസ്കാരിക രംഗം എന്നും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ചൊല്‍പ്പടിയിലായിരുന്നു. അത് പുരോഗമന സാഹിത്യ പ്രസ്ഥാനമായാലും സഹകരണസാഹിത്യ സംഘമായാലും കെപിഎസി പോലുള്ള നാട സംഘങ്ങളായാലും സ്ഥിതി ഇതുതന്നെയായിരുന്നു. സൃഷ്ടിപരമായ എന്തിനേയും കമ്മ്യൂണിസ്റ്റ് കണ്ണിലൂടെ നോക്കിക്കാണുകയും മറ്റുള്ളവയെ പിന്തിരിപ്പന് എന്ന് വിശേഷിപ്പിച്ച് തള്ളിപ്പറയുകയും ചെയ്യുന്ന പ്രവണത കേരളത്തിലെ കമ്മ്യൂണിസ്റ്റ് നയസമീപനങ്ങളുടെ ആകെ തുകയായി രേഖപ്പെടുത്താം.
നവോത്ഥാന പ്രസ്ഥാനങ്ങള്‍ ഊര്‍വരമാക്കിയ കേരള മണ്ണില്‍ ഇഎംഎസിനേയും ഗോവിന്ദപിള്ളയേയും പോലുള്ള സൈദ്ധാന്തികര്‍ രാഷ്ട്രീയ ലക്ഷ്യത്തോടെ ബുദ്ധിപൂര്‍വം മുളപ്പിച്ച് വിളയിച്ചെടുത്തതായിരുന്നു ഈ കമ്മ്യൂണിസ്റ്റ് ആധിപത്യം. എല്ലാത്തിന്റേയും അവസാന വാക്ക് തങ്ങളുടേതാണെന്ന താന്‍ പോരിമയും അവര്‍ക്കുണ്ടായിരുന്നു. ദേശീയ പ്രസ്ഥാനമായ കോണ്‍ഗ്രസിന്റെ നിരുത്തരവാദപരമായ നിലപാടുകളും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് അനുകൂലമായി.
ആകാശത്തിന് കീഴിലുള്ള എന്തിനേയും തലനാരിഴ കീറി കമ്മ്യൂണിസ്റ്റ് വീക്ഷണത്തില്‍ വ്യാഖ്യാനിച്ച് എതിരാളികളെ കൊല്ലാക്കൊല ചെയ്യുന്ന ഇഎംഎസും പിജിയും ഇന്നില്ല. ആ ശൂന്യത നികത്തുവാന്‍ പോന്ന ധിഷണാശാലികളും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളിലില്ല. ഈയൊരു വലിയ പ്രതിസന്ധിയെ അഭിമുഖീകരിച്ചുകൊണ്ടിരിക്കുകയാണിന്ന് കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍. അതുകൊണ്ടുതന്നെ തങ്ങളുടെ സാഹിത്യം വിറ്റഴിക്കാന്‍ വിപ്ലവ പാര്‍ട്ടികളുടെ പാളയത്തില്‍ കാത്തുകെട്ടിക്കിടക്കുന്ന സര്‍ഗധനരായ സാഹിത്യകാരന്മാര് ഇന്ന് വിരളമാണ്.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ അപ്രമാദിത്വ കാലഘട്ടത്തില്‍ തന്നെ ഇങ്ങനെ മാറി ചിന്തിച്ചു മറ്റ് വഴികളിലൂടെ നടന്നു നീങ്ങിയവരാണ് മഹാകവി അക്കിത്തവും വിഷ്ണു നാരായണന് നമ്പൂതിരിയും എം.ഗോവിന്ദനുമെല്ലാം. ദേശീയ വീക്ഷണത്തോടെയുള്ള ഇവരുടെ അന്നത്തെ നിലപാടുകളായിരുന്നു ശരി എന്ന് ഏവര്ക്കുമറിയാമായിരുന്നിട്ടും അത് തുറന്നുപറയാന്‍ പലരും ധൈര്യപ്പെട്ടിരുന്നില്ല. സാന്ദര്‍ഭികമായി 1959 ല്‍ ഇന്ത്യ സന്ദര്‍ശനത്തിനെത്തിയ ക്യൂബന്‍ വിപ്ലവകാരി ഏണസ്റ്റ് ചെഗുവേരയുടെ വാക്കുകള്‍ ഇവിടെ ഉദ്ധരിക്കട്ടെ. ‘എന്നെ കമ്മ്യൂണിസസ്റ്റായി ഞാന്‍ കാണുന്നില്ല. തുല്യതയിലും ചൂഷക രാജ്യങ്ങളില്‍നിന്നുള്ള മോചനത്തിലും വിശ്വസിക്കുന്ന കമ്യൂണിസ്റ്റാണ് ഞാന്‍. നിങ്ങള്‍ക്ക് ഗാന്ധിയും ദീര്‍ഘകാലത്തെ തത്വചിന്താപരമായ പാരമ്പര്യവുമുണ്ടായിരുന്നു. ലാറ്റിനമേരിക്കയില്‍ ഞങ്ങള്‍ക്കിത് രണ്ടുമില്ല. ഞങ്ങളുടെ വീക്ഷണം വ്യത്യസ്തമായതിന് കാരണമതാണ്.” ഏതൊരു സാഹചര്യത്തിലാണ് മാര്‍ക്സും ഏംഗല്‍സും വിഭാവന ചെയ്ത വിപ്ലവത്തിന്റെ പ്രസക്തി എന്ന് ചെ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകളേ ഓര്മപ്പെടുത്തുകയായിരിക്കണം തന്റെ വാക്കുകളിലൂടെ.
പാരമ്പര്യത്തേയും പൈതൃകത്തേയും എന്തിന് ദേശീയതയെപ്പോലും തള്ളിപ്പറഞ്ഞ് കമ്മ്യൂണിസ്റ്റ് ശാഠ്യത്തില്‍ ഉറച്ചുനിന്ന പല കലാ സാഹിത്യ സാംസ്കാരിക പ്രമുഖരും ഇന്ന് മാറി ചിന്തിച്ച് തുടങ്ങിയിരിക്കുന്നു. കമ്മ്യൂണിസ്റ്റ് പടം പൊഴിച്ച് അവര്‍ ദേശീയതയെ ആശ്ലേഷിക്കാന്‍ തയ്യാറെടുക്കുകയാണ്.സാംസ്കാരിക കേരളത്തില്‍ മാറ്റത്തിന്റെ ചെറുചലനങ്ങളും ചുഴലികളും പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു.
ലോക്സഭാ തെരഞ്ഞെടുപ്പ് അനതിവിദൂരമല്ലാത്ത സാഹചര്യത്തില്‍ തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണിനൊപ്പം ഗുജറാത്ത് തീരത്ത് നിന്നാരംഭിച്ച ദേശീയതയുടെ നനുത്ത കാറ്റ് ഹിമാലയത്തിന് കീഴെ ഗംഗാസമതലങ്ങളില്‍ വീശിയടിച്ച് വിന്ധ്യനും സഹ്യനും കടന്ന് ശക്തിപ്രാപിച്ച് കേരളമാസകലം പരിവര്‍ത്തനത്തിന് കളമൊരുക്കുമെന്ന് നമുക്ക് പ്രത്യാശിക്കാം.
ബാലകൃഷ്ണന് വെണ്ണക്കോട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: