പാരിസ്ഥിതിക നിയമങ്ങള്‍ കാറ്റില്‍പറത്തി ഒരു സ്വകാര്യ കമ്പനിയെ പ്രീണിപ്പിക്കാനായി കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം പൈതൃകഗ്രാമമായ ആറന്മുളയില് ഒരു ചെറിയ സംസ്ഥാനമായ കേരളത്തിലെ അഞ്ചാമത്തെ എയര്‍പോര്‍ട്ടിന് പാരിസ്ഥിതികാനുമതി നല്‍കിയിരിക്കുകയാണ്. ഇത് പൈതൃകഗ്രാമത്തിന്റെ മാത്രമല്ല പമ്പാനദിയുടെയും മരണമണിയാണെന്ന് ആറന്മുള പൈതൃകഗ്രാമ കര്‍മ്മസമിതി രക്ഷാധികാരി കുമ്മനം രാജശേഖരന് മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു. സര്‍ക്കാര്‍ വിജ്ഞാപനം ചെയ്ത 500 ഏക്കര്‍ നെല്‍പ്പാടത്ത് 10 വര്‍ഷമായി നെല്‍കൃഷി നടക്കുന്നില്ലെന്ന കെജിഎസ് ഗ്രൂപ്പിന്റെ വിശദീകരണമാണ് പാരിസ്ഥിതികാനുമതി നല്കാന് പരിസ്ഥിതി മന്ത്രാലയത്തിന് പ്രേരകമായത്. 2000 കോടി രൂപ ചെലവഴിച്ച് 700 ഏക്കറിലാണ് വിമാനത്താവള പദ്ധതി. ഇതില്‍ 55 ഏക്കര്‍ സര്‍ക്കാര്‍ നല്‍കിയതാണ്. റിലയന്‍സിനും കെജിഎസില്‍ ഓഹരിയുണ്ട്. അഞ്ച് വിമാനത്താവളങ്ങള്‍ക്ക് കേരളത്തില്‍ പ്രസക്തിയില്ലെന്ന് മാത്രമല്ല, വിമാനത്താവളങ്ങള്‍ തമ്മില്‍ 150 കി.മീ അകലമുണ്ടാകണമെന്ന നിയമവും ആറന്മുളയുടെ കാര്യത്തില്‍ കാറ്റില്‍പറത്തുന്നു. കൂടാതെ പരിസ്ഥിതി സംരക്ഷണനിയമം, കേരള ഭൂപരിഷ്കരണ നിയമം, തണ്ണീര്‍ത്തട സംരക്ഷണ നിയമം തുടങ്ങി ഒന്‍പത് നിയമങ്ങളാണ് ഈ വിമാനത്താവളത്തിനായി ലംഘിച്ചിരിക്കുന്നത്. വിമാനത്താവളത്തിന് അനുയോജ്യമാകുംവിധം ഭൂമി നികത്തലിന് ഇനി ഒരു ലക്ഷം ലോഡ് മണ്ണെങ്കിലും വയല്‍ നികത്താന്‍ വേണ്ടിവരും. ഭൂമിവില്‍പ്പന സമയത്ത് ഉടമ്പടി പ്രകാരം നല്‍കേണ്ട 30 കോടി നല്‍കാതെ കബളിപ്പിച്ചുവെന്ന് കാണിച്ച് ഭൂമി ഉടമയായിരുന്ന എബ്രഹാം കലമണ്ണില്‍ നല്കിയ ഹര്‍ജിയില്‍ ഭൂമിയില്‍ നിര്‍മ്മാണപ്രവര്‍ത്തനം കോടതി തടഞ്ഞിട്ടുമുണ്ട്.
ലോക പൈതൃകപട്ടികയില്‍ സ്ഥാനമുള്ള ആറന്മുളയില് വിമാനത്താവളം സ്ഥാപിക്കുന്നത് നാട്ടുകാരും രാഷ്ട്രീയപാര്‍ട്ടികളും എതിര്‍ക്കുന്നു. വിമാനത്താവളത്തിന് നികത്തേണ്ടത് 60 ഏക്കര്‍ നെല്‍പ്പാടങ്ങളും നീര്‍ത്തടങ്ങളുമാണ്. പാരിസ്ഥിതിക സംരക്ഷണം ലക്ഷ്യമിട്ട് കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെതിരെ ഇടുക്കിയില്‍ പ്രതിഷേധം കത്തിക്കാളുന്ന വേളയിലാണ് പാരിസ്ഥിതിക വിനാശം ലക്ഷ്യമിട്ട് ആറന്മുള വിമാനത്താവളത്തിനുള്ള അനുമതി. വിമാനത്താവളങ്ങളോട് ഈ സര്‍ക്കാരിനുള്ള ആസക്തി കടുത്ത പ്രതിഷേധം ഉയര്‍ത്തിയിരിക്കുകയാണ്. വിമാനത്താവളം നിര്‍മ്മിക്കുന്നതിനെതിരെ വയനാട്ടിലും കര്‍ഷകപ്രക്ഷോഭം നടക്കുകയാണ്. പദ്ധതിക്കായുള്ള 500 ഏക്കര്‍ ഭൂമി 2011 ല്‍ വ്യവസായ മേഖലയായി പ്രഖ്യാപിച്ചതാണ്. നെല്‍വയല്‍ തണ്ണീര്‍ത്തടമല്ല എന്നാണ് നിയമം പറയുന്നതത്രെ. മലിനീകരണം പാടില്ല, ഭൂഗര്‍ഭ ജലോപയോഗത്തിന് അനുമതി വേണം എന്നും മറ്റുമുള്ള വ്യവസ്ഥ ഉണ്ട്. പക്ഷെ യാതൊരാവശ്യവും ഇല്ലാത്ത, എന്‍ആര്‍ഐകളുടെ സങ്കേതമല്ലാത്ത, ശബരിമല തീര്‍ത്ഥാടന സമയത്ത് ഈ പൈതൃകഗ്രാമത്തെയും അവിടുത്തെ ഭൂരിപക്ഷം കര്‍ഷകരെയും ദ്രോഹിക്കുന്ന ഈ നയം സ്വര്‍ണകള്ളക്കടത്തുകാരെ സഹായിക്കാനാണോ എന്ന സംശയമാണ് ഉയരുന്നത്. നെടുമ്പാശ്ശേരിയില്‍ സ്വര്‍ണ കള്ളക്കടത്ത് പരിശോധന ശക്തമാക്കിയപ്പോള്‍ പ്രതികള്‍ കണ്ണൂര്‍ വഴി കള്ളക്കടത്ത് തുടങ്ങിയ സാഹചര്യത്തിലാണിത്. കേരളം പരിസ്ഥിതി ദുര്‍ബല പ്രദേശമാണ്. 44 നദികളും ജലസമൃദ്ധിയും ഉണ്ടായിരുന്ന കേരളം ഇന്ന് കുടിവെള്ള ക്ഷാമം നേരിടുന്നത് പണ്ടു കിട്ടിയിരുന്ന മഴ ലഭിക്കാത്തതിനാലാണ്. അതിന് കാരണം വ്യാപകമായ വനം നാശവും വയലുകളും തോടുകളും നികത്തലുമാണ്.
പാരിസ്ഥിതികാഘാതം അനുഭവപ്പെട്ടുതുടങ്ങിയിട്ടും മലയാളിക്ക് പാരിസ്ഥിതിക അവബോധം അന്യമാണ്. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെതിരെ ഉയരുന്ന പ്രതിഷേധവും തെളിയിക്കുന്നത് ഭൂമി കയ്യേറാനുള്ളതാണ്, സംരക്ഷിക്കാനുള്ളതല്ല എന്ന രൂഢമൂലമായ ധാരണയാണ് മലയാളിക്കുള്ളതെന്നാണ്. വയനാട്ടിലും വിമാനത്താവളം വരുന്നതിനെതിരെ പ്രക്ഷോഭം ശക്തിപ്പെടുകയാണല്ലോ. ഭൂരഹിതരായ ആദിവാസികള്‍ക്ക് മൂന്ന് സെന്റ് ഭൂമി പതിച്ചുനല്കാനാവശ്യമായ ഭൂമി കണ്ടെത്താനാവാത്ത സര്‍ക്കാരാണ് അവിടെ വിമാനത്താളം നിര്‍മ്മിക്കാന്‍ ലക്ഷ്യമിടുന്നത്. വയനാട് ജില്ലയിലെ ഭൂരിഭാഗം പ്രദേശവും പരിസ്ഥിതി സംരക്ഷണ മേഖലയാണ്. നെല്‍വയല്‍ നികത്തിയും കൃഷിയിടങ്ങള്‍ നശിപ്പിച്ചും പൈതൃകം നശിപ്പിച്ചും വിമാനത്താവളം എന്ന വിചിത്രനയം സ്വകാര്യലോബികളെ പ്രീണിപ്പിക്കുന്ന സര്‍ക്കാര്‍-രാഷ്ട്രീയ നയത്തിന്റെ ഭാഗമാണെന്ന് വ്യക്തം. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആറന്മുള വിമാനത്താവളത്തെ ന്യായീകരിക്കുന്നത് അതിന് ആദ്യം അനുമതി നല്‍കിയത് ഇടതുസര്‍ക്കാരാണെന്ന വാദത്തിലാണ്. ഒരു സര്‍ക്കാര്‍ തെറ്റ് ചെയ്തെങ്കില്‍ അത് തിരുത്താനാണ് ജനങ്ങള്‍ മറ്റൊരു കക്ഷിയെ അധികാരത്തിലേറ്റുന്നത്. എന്നിട്ടും ജനക്ഷേമമല്ല, സ്വകാര്യലോബി പ്രീണനമാണ് മാറിമാറി വരുന്ന സര്‍ക്കാരുകള്‍ ലക്ഷ്യമിടുന്നത്. ആറന്മുള കേന്ദ്ര തീരുമാനമാണെന്ന ന്യായവാദം കെപിസിസി പ്രസിഡന്റ് ഉന്നയിക്കുമ്പോള്‍ തെളിയുന്നത് സര്‍ക്കാരിന്റെയും കോണ്‍ഗ്രസിന്റെ ജനവിരുദ്ധമായ സമീപനമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: