ആലപ്പുഴ: നല്ല സമയമായിരുന്നു അവരുടേത്, സെക്കന്റുകളുടെ കൃത്യതയോടെ ഏറെക്കാലം അങ്ങനെ തന്നെ തുടരുമെന്നായിരുന്നു അവരുടെ പ്രതീക്ഷ. പക്ഷേ, ഇടയ്ക്കെപ്പോഴോ അവരുടെ സമയക്രമത്തിന്റെ താളം തെറ്റാന്‍ തുടങ്ങി. കൃത്യത പൂര്‍ണതയിലേക്ക് എത്തിക്കാന്‍ അവര്‍ ഏറെ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. വാച്ച് റിപ്പയറിങ് തൊഴിലാളികളാണ് ഇന്ന് തങ്ങളുടെ ജീവിതത്തിന്റെ രണ്ടറ്റങ്ങളും കൂട്ടിമുട്ടിക്കാന്‍ ഏറെ പാടുപെടുന്നത്.
വാച്ച് ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടായിട്ടും പ്രതിസന്ധിയില്‍ നിന്നും കരകയറാനാവാത്ത അവസ്ഥയിലാണ് സംസ്ഥാനത്തെ വാച്ച് റിപ്പയറിങ് തൊഴിലാളികള്‍. ഒരുകാലത്ത് ഏതു പ്രദേശത്ത് ചെന്നാലും എവിടെയും എപ്പോഴൂം കണ്ടിരുന്ന വാച്ച് റിപ്പയര്‍ കടകള്‍ ഇന്ന് അപ്രത്യക്ഷമായിരിക്കുകയാണ്. പലരും തൊഴില്‍ ഉപേക്ഷിച്ച് മറ്റ് തൊഴിലുകളിലേക്ക് മാറിയതും വാച്ച് റിപ്പയറിങ് തൊഴിലാളികളെ തളര്‍ത്തിയിട്ടുണ്ട്.
സംസ്ഥാനത്ത് ഏകദേശം ഇരുപതിനായിരത്തിലധികം തൊഴിലാളികളാണ് ഈ മേഖലയില്‍ ജോലി ചെയ്തിരുന്നത്. വര്‍ഷങ്ങള്‍ മുമ്പ് ഐടിഐ പോലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും പരിശീലനം നേടിയവരായിരുന്നു ഈ മേഖലയില്‍ തൊഴില്‍ ചെയ്തിരുന്നത്. മുമ്പ് വാച്ചുകള്‍ക്ക് ഗ്യാരണ്ടി ഇല്ലായിരുന്നു. എച്ച്എംടി പോലുള്ള വാച്ചുകളും കീ കൊടുക്കുന്ന വാച്ചുകളുമാണ് വിപണിയില്‍ ലഭ്യമായിരുന്നത്.
ഒരുദിവസം ഇരുപത്തിയഞ്ചിലധികം ആളുകള്‍ വാച്ച് നന്നാക്കുന്നതിനും മറ്റുമായി കടകളില്‍ എത്തിയിരുന്നു. വളരെ തുച്ഛമായ തുക മാത്രമേ വാങ്ങാറുള്ളൂ. ഇപ്പോള്‍ പഴയ വാച്ചിന്റെ സ്പെയര്‍ പാര്‍ട്സുകള്‍ കിട്ടാനില്ലെന്ന് തൊഴിലാളികള്‍ പറയുന്നു. ബാറ്ററി വാച്ചുകളുടെ വരവോടെയാണ് തങ്ങളുടെ ജീവിതം പട്ടിണിയിലേക്ക് മാറിയത്. ഇപ്പോള്‍ വിപണിയിലുള്ളത് ഏറെക്കാലം ഈടുനില്‍ക്കുന്ന വാച്ചുകളാണ്. ഇത് കേടായാല്‍ കമ്പനിക്കാര് തന്നെ നേരിട്ട് നന്നാക്കി കൊടുക്കുന്നതിനാല്‍ വാച്ച് റിപ്പയറിങ് തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടമായി.
വാച്ച് റിപ്പയറിങ് കോഴ്സ് പഠിപ്പിച്ചിരുന്ന ഐടിഐ സ്ഥാപനങ്ങള്‍ ഈ കോഴ്സ് നിര്‍ത്തലാക്കിയതും തൊഴില്‍ മേഖലയെ സാരമായി ബാധിച്ചു. ഫാന്‍സി വാച്ചുകളും വര്‍ഷങ്ങളോളം ഈടുനില്‍ക്കുന്നതുമായ വാച്ചുകളും വിപണിയില്‍ ലഭ്യമായതോടെ പ്രതിസന്ധിയെ എങ്ങനെ തരണം ചെയ്യുമെന്നറിയാതെ കുഴങ്ങുകയാണ് വാച്ച് റിപ്പയറിങ് തൊഴിലാളികള്‍. ഏറെ വൈകാതെ സമയം ശരിയാകുമെന്ന പ്രതീക്ഷയിലാണ് ഇവര്‍.
കെ.പി. അനിജമോള്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: