ന്യൂദല്‍ഹി: സച്ചിന് ടെന്ഡുല്ക്കറിലെയും വിനോദ് കാംബ്ലിയിലെയും പ്രതിഭകളെ ആദ്യം ദര്‍ശിച്ചത് പ്രശസ്ത ഇന്റര്‍ സ്കൂള്‍ ക്രിക്കറ്റ് ടൂര്‍ണമെന്റായ ഹാരിസ് ഷീല്ഡിലായിരുന്നു. ഇപ്പോഴിതാ അതേ ചാമ്പ്യന്‍ഷിപ്പില്‍ മറ്റൊരു താരോദയംകൂടി. പേര്, പൃഥി ഷാ. മുംബൈ റിസ്വി സ്പ്രിങ്ങ്ഫീല്ഡിന്റെ ക്യാപ്റ്റനായ ഈ പതിനഞ്ചുകാരന് സെന്റ്. ഫ്രാന്‍സിസ് അസീസി സ്കൂളിനെതിരെ അടിച്ചുകൂട്ടിയത് 546 റണ്‍സ്. 367 മിനിറ്റുകൊണ്ട് 330 പന്തില്‍ 85 ഫോറുകളും അഞ്ച് സിക്സറുകളുമടക്കം പൃഥി കുറിച്ച ഹിമാലയന്‍ സ്കോര്‍ പുതിയ ലോക റെക്കോഡുമായി. മുംബൈ രഞ്ജി താരം വസിം ജാഫറിന്റെ അനന്തരവന് അര്മാന് ജാഫര്‍ (498) ഹാരിസ് ഷീല്‍ഡില്‍ തീര്‍ത്ത റെക്കോഡിനെയാണ് പൃഥി കവച്ചുവച്ചത്. ഭാവി പ്രതീക്ഷയായി വിലയിരുത്തപ്പെടുന്ന പൃഥി മുംബൈ അണ്ടര്‍ 16 ടീമിന്റെ ക്യാപ്റ്റന്‍ കൂടിയാണ്.
മുന്‍ കൗണ്ടി താരം ജൂലിയന്‍ വുഡായിരുന്നു പൃഥിയിലെ പ്രതിഭയെ ആദ്യം തിരിച്ചറിഞ്ഞവരില്‍ ഒരാള്‍. ഒരു കളിയില്‍ പൃഥിയുടെ തകര്‍പ്പന്‍ പ്രകടനം കണ്ടു വിസ്മയിച്ച വുഡ് കുഞ്ഞു ബാറ്റിങ് സ്റ്റാറിന്റെ മാതാപിതാക്കളുടെ മുന്നില്‍ച്ചെന്ന് സ്പോണ്‍സര്‍ഷിപ്പ് വാഗ്ദാനം ചെയ്തു. പൃഥിയെ ഇംഗ്ലണ്ടിലേക്ക് ക്ഷണിക്കാനും വുഡ് മറന്നില്ല. ക്രിക്കറ്റ് അക്കാഡമി സ്വന്തമായുള്ള വുഡിന്റെ ശ്രമഫലമായി കൗണ്ടി ടീം ഗ്ലോസെസ്റ്റര്ഷെയറിന്റെ രണ്ടാം നിരക്കുവേണ്ടി പാഡു കെട്ടാനും പൃഥിക്കു സാധിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: