ന്യൂദല്‍ഹി: സഹപ്രവര്‍ത്തകയായ വനിതാ മാധ്യമപ്രവര്‍ത്തകയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ തെഹല്‍ക്ക എഡിറ്റര്‍ തരുണ്‍ തേജ്പാല്‍ കുടുങ്ങും.
ഗോവയില്‍വെച്ച് പീഡനത്തിനിരയായ യുവതി തിരിച്ചെത്തി മാനേജിംഗ് എഡിറ്റര്‍ക്ക് പരാതി നല്‍കിയതോടെയാണ് സംഭവം പുറത്താകുന്നത്. ഇതേതുടര്‍ന്ന് സംഭവത്തെപ്പറ്റി ഗോവന്‍ സര്‍ക്കാര്‍ പോലീസ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ദേശീയ വനിതാ കമ്മീഷനും തരുണ്‍ തേജ്പാലിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രസാര്‍ ഭാരതി പാനലില്‍ നിന്നും തരുണ്‍ തേജ്പാലിന്റെ പേരു റദ്ദാക്കാന്‍ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി ഉത്തരവിടുകയും ചെയ്തു.
യുവതിയുടെ പരാതിയെ തുടര്‍ന്ന് തെഹല്‍ക്കയില്‍ നിന്നും ആറുമാസത്തെ അവധി പ്രഖ്യാപിച്ച് കേസില്‍ രക്ഷപ്പെടാനുള്ള തരുണ്‍ തേജ്പാലിന്റെ ശ്രമത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നുവന്നത്. പോലീസ് എഫ്ഐആര്‍ സ്വീകരിക്കണമെന്നും തെജ്പാലിനെ അറസ്റ്റു ചെയ്യണമെന്നുമുള്ള ആവശ്യങ്ങള്‍ അതിശക്തമായി ഉയര്‍ന്നിട്ടുണ്ട്. രണ്ടു ദിവസത്തിനുള്ളില്‍ അറസ്റ്റ് ചെയ്യുമെന്നാണ് സൂചന.
രാജ്യത്തെ പീഡന വിഷയങ്ങളിലെല്ലാം കടുത്ത നിലപാടു സ്വീകരിക്കുന്ന തെഹല്‍ക്കയുടെ എഡിറ്റര്‍ തന്നെ പീഡനക്കേസില്‍ ഉള്‍പ്പെട്ടതോടെ വലിയ നാണക്കേടാണ് ഉണ്ടായിരിക്കുന്നത്. എഡിറ്റര്‍ തരുണ്‍ തേജ്പാലിനെ രക്ഷിക്കാനുള്ള തെഹല്‍ക്ക മാനേജിംഗ് എഡിറ്റര്‍ ഷോമ ചൗധരിയുടെ ശ്രമങ്ങളും വിമര്‍ശന വിധേയമായിട്ടുണ്ട്. തരുണ്‍ ആറുമാസത്തെ അവധിയെടുത്തു പോയതോടെ പ്രശ്നങ്ങള്‍ അവസാനിച്ചെന്നും പെണ്‍കുട്ടി നടപടിയില്‍ തൃപ്തയാണെന്നുമുള്ള വിചിത്രവാദമാണ് തെഹല്‍ക്ക ഉയര്‍ത്തുന്നത്. എന്നാല്‍ പീഡനത്തിനിരയായ പെണ്‍കുട്ടി ഇതില്‍ തൃപ്തയല്ലെന്നും കൂടുതല്‍ കടുത്ത നടപടികള്‍ തരുണിനെതിരെ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പെണ്‍കുട്ടിയോട് അടുത്ത വൃത്തങ്ങള്‍ പറയുന്നു. വലിയ അപമാനത്തിലും കടുത്ത മാനസികാഘാതത്തിലുമാണ് പെണ്‍കുട്ടിയെന്നും സ്വന്തം അച്ഛന്റെ പ്രായമുള്ള തരുണിനോട് കേണപേക്ഷിച്ചിട്ടും പലവട്ടം പീഡിപ്പിച്ചെന്നുമാണ് പരാതി. അവധിയെടുത്ത് രക്ഷപ്പെടാനുള്ള തരുണിന്റെ ശ്രമത്തിലും പീഡനത്തിനിരയായ പെണ്‍കുട്ടിക്കു അതൃപ്തിയുണ്ട്.
കഴിഞ്ഞ ആഴ്ച ഗോവയില്‍വെച്ചാണ് സംഭവം നടക്കുന്നത്. ഗോവയിലെ ഒരു പ്രമുഖ ഹോട്ടലില്‍ തെഹല്‍ക്കയുടെ നേതൃത്വത്തില്‍ തിങ്ക് 2013 എന്ന ഒരു സമ്മേളനം നടത്തിയിരുന്നു. ധനമന്ത്രി പി.ചിദംബരവും താലിബാന് നേതാവും ഒരുമിച്ചു വേദിപങ്കിട്ട പരിപാടി വലിയ വിവാദവും സൃഷ്ടിച്ചിരുന്നു. ഈ ഹോട്ടലില്‍ വെച്ചാണ് തരുണ്‍ സഹപ്രവര്‍ത്തകയായ പെണ്‍കുട്ടിയെ പലവട്ടം പീഡിപ്പിച്ചത്.
എസ്.സന്ദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: