ബംഗളൂരു: ബംഗളൂരില്‍ യുവതിക്ക് നേരെ എടിഎം കൗണ്ടറിലുണ്ടായ അക്രമണത്തിന് മൂന്ന് ദിവസത്തിന് ശേഷയും അക്രമിയെ സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമല്ല. അക്രമിയെ കുറിച്ച് വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് കര്‍ണാടക സര്‍ക്കാര്‍ ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.
എന്നാല്‍ അക്രമിയെ തിരിച്ചറിഞ്ഞെന്നും ഇയാള്‍ പിടികൂടുന്നതിനുള്ള പരിശ്രമത്തിലാണെന്നും കര്‍ണാടക പോലീസ് പറഞ്ഞു. ബംഗളൂരിലെ തിരക്കേറിയ ജെസി റോഡിലെ എടിഎം കൗണ്ടറിനുള്ളില്‍ ചൊവ്വാഴ്ച രാവിലെയാണ് ജ്യോതി ആനന്ദ് എന്ന നാല്‍പ്പത്തിനാലുകാരിയായ ബാങ്ക് മാനേജര്‍ ആക്രമിക്കപ്പെട്ടത്.
ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ പുറത്തു വിടുകയും ചെയ്തിരുന്നു. സെക്യൂരിറ്റി ഗാര്‍ഡില്ലാത്ത എടിഎമ്മില്‍ നിന്ന് ജ്യോതി പണം പിന്‍വലിച്ചതിനു പിന്നാലെ അതിക്രമിച്ചുകയറിയ അക്രമി ഷട്ടറിടുകയായിരുന്നു.
കാശ് കൈമാറാന്‍ ആവശ്യപ്പെട്ടെങ്കിലും ജ്യോതി പ്രതിരോധിച്ചു. തുടര്‍ന്ന് ബാഗില്‍ നിന്ന് വടിവാളും തോക്കിനു സമാനമായ മറ്റൊരു ആയുധവുമെടുത്ത അക്രമി അവരെ മുഖത്തും തലയിലും തുടര്‍ച്ചയായി വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു.
ബോധംകെട്ടുവീണ സ്ത്രീയുടെ പെഴ്സും മൊബെയില്‍ ഫോണുമെടുത്ത് അക്രമി കടന്നുകളഞ്ഞു. മൂന്നുമണിക്കൂറുകള്‍ക്കുശേഷം അതുവഴിപോയ സ്കൂള്‍ കുട്ടികളാണ് ഷട്ടറിനു പുറത്തേക്ക് രക്തം ഒഴുകുന്നതു മറ്റുള്ളവരുടെ ശ്രദ്ധയില്‍പ്പെടുത്തിയത്.
ജ്യോതിയുടെ കൈയില്‍ നിന്ന് അക്രമി തട്ടിയെടുത്ത ഫോണിന്റെ സഹായത്തില്‍ ഇയാള്‍ ആന്ധ്ര സ്വദേശിയാണെന്ന് കണ്ടെത്തിയിരുന്നു. ഏകദേശം 25-30 പ്രായം വരുന്ന പ്രതിക്ക് വേണ്ടിയുള്ള തിരച്ചില്‍ ആന്ധ്രയെ കൂടാതെ ഗോവ, കേരളം, മഹാരാഷ്ട്ര, തമിഴ്നാട് എന്നിവിടങ്ങളിലേക്കും ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: