ന്യൂദല്‍ഹി: ക്രിമിനല്‍ കേസുകളിലെ പ്രതികളെ തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കാന്‍ അനുവദിക്കരുതെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്. അഞ്ച് വര്‍ഷത്തിലധികം ശിക്ഷ കിട്ടാന്‍ സാധ്യതയുള്ളവരെയും വിലക്കണമെന്നും കമ്മിഷന് സുപ്രീംകോടതിയെ അറിയിച്ചു.
തെരഞ്ഞെടുപ്പിന് ആറു മാസം മുന്‍പ് രജിസ്റ്റര്‍ ചെയ്ത് കുറ്റപത്രം സമര്‍പ്പിച്ച കേസുകളില്‍ മാത്രമേ വിലക്ക് ബാധകമാക്കാവു എന്നും സത്യവാങ്മൂലത്തില്‍ കമ്മീഷന് അഭിപ്രായപ്പെട്ടിട്ടുണ്ട്. ദല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പബ്ലിക് ഇന്ററസ്റ്റ് ഫൗണ്ടേഷന് എന്ന എന്‍ജിഒ സമര്‍പ്പിച്ച പൊതു താല്പര്യ ഹര്‍ജിയില്‍ വാദം കേള്‍ക്കവെയാണ് സുപ്രീംകോടതി തെരഞ്ഞെടുപ്പ് കമ്മീഷനോട് സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടത്.
ക്രിമിനില്‍ കുറ്റം ചാര്‍ത്തപ്പെട്ടവരെ തെരഞ്ഞെടുപ്പില്‍ നിന്ന് വിലക്കണമെന്നാണ് ഹര്‍ജിക്കാരുടെ ആവശ്യം. എന്നാല്‍ കമ്മീഷന് സമര്‍പ്പിച്ചിരിക്കുന്ന സത്യവാങ്മൂലത്തിലെ നിര്‍ദ്ദേശങ്ങളോട് കേന്ദ്രസര്‍ക്കാരിനോ നിയമ മന്ത്രാലയത്തിനോ യോജിപ്പില്ല. കഴിഞ്ഞ ജുലൈ മാസം മുതല്‍ ഇതുമായി ബന്ധപ്പെട്ട് സുപ്രീംകോടതി നിരന്തരമായി ഉത്തരവുകള്‍ പുറപ്പെടുവിച്ചിട്ടുണ്ട്.
കുറ്റം തെളിയിക്കപ്പെട്ട ജനപ്രതിനിധികളെ തല്‍സ്ഥാനത്ത് നിന്ന് നീക്കണമെന്ന തരത്തിലുള്ള സുപ്രധാന വിധികളും ഇതില്‍പ്പെടും. ജസ്റ്റീസ് ആര്.എം. ലോധ അധ്യക്ഷനായ ബെഞ്ചാണ് കമ്മീഷന്റെ സത്യവാങ്മൂലം പരിഗണിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: